Sunday 23 November 2014

ടിപ്പു സുൽത്താൻ - ടിപ്പുവിന്റെ ജന്മദിനത്തില്‍ വായിച്ചിരിക്കേണ്ട ഒരു ലേഖനം..

ഇക്കഴിഞ്ഞ നവമ്പറില്‍ ഞാന്‍ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം, ചില ചിത്രങ്ങള്‍ എടുക്കാനായി സന്ദര്‍ശിയ്ക്കുകയുണ്ടായി. പൌരാണികത കൊണ്ട് മഹത്തായ ആ ക്ഷേത്രത്തിന്റെ വാതില്‍ക്കല്‍ തന്നെ തകര്‍ന്നടിഞ്ഞ ചില ഗോപുര അവശിഷ്ടങ്ങള്‍ കണ്ടു. ചില അന്വേഷണങ്ങള്‍ക്കൊടുവില്‍ അത് ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ തകര്‍ന്നതാണെന്ന അറിവു കിട്ടി. 

ചെറുപ്പത്തില്‍ പഠിച്ച പാഠപുസ്തകങ്ങളില്‍ അദ്ദേഹത്തെ, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ധീരനായ സ്വാതന്ത്ര്യ പോരാളിയായാണ് ചിത്രീകരിച്ചിരുന്നത്. “മൈസൂര്‍ കടുവ” എന്ന അപരനാമത്തില്‍ അറിയപെട്ടിരുന്ന അദ്ദേഹത്തിന്റെ കഥകള്‍ വിവരിയ്ക്കുന്ന ടി.വി.സീരിയലും ഉണ്ടായിരുന്നു. (ഞാനതു കണ്ടിട്ടില്ല). എങ്കിലും മഹാനായ ഒരു ഭരണാധികാരിയായിട്ടാണ് അദ്ദേഹത്തെ പറ്റി മനസ്സില്‍ സൂക്ഷിച്ച ചിത്രം. ഏതായാലും തളിപ്പറമ്പിലെ “ചരിത്ര ശേഷിപ്പ്” കണ്ടപ്പോള്‍ ടിപ്പു സുല്‍ത്താന്റെ കേരള ആക്രമണങ്ങളെ പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം തോന്നി. അതിനു പറ്റിയ ഗ്രന്ഥങ്ങള്‍ അന്വേഷിച്ചു നടന്നു. അപ്പൊഴാണ് പ്രമുഖ ചരിത്രകാരനായ പ്രൊഫ: എ. ശ്രീധരമേനോന്റെ “കേരള ചരിത്രം” ലഭിച്ചത്. പുസ്തകത്തിന്റെ പുറം ചട്ടയില്‍ പറയുന്നുണ്ട്: “ഗതകാലസത്യങ്ങളെ തമസ്കരിച്ചുകൊണ്ട് സ്ഥാപിത താല്പര്യങ്ങള്‍ക്കു വേണ്ടി ചരിത്രത്തെ നിര്‍മ്മിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണായകമാണ്.” 

ഈ പ്രസ്താവം നല്‍കിയ ആത്മവിശ്വാസത്തോടെ ടിപ്പുവിന്റെ ആക്രമണകാലത്തെ പറ്റിയുള്ള ഭാഗം തിരഞ്ഞു. 21-ആം അധ്യായത്തില്‍ “മൈസൂര്‍ ആക്രമണം” എന്ന തലക്കെട്ടില്‍ ഹൈദരാലിയുടെയും മകന്‍ ടിപ്പുവിന്റെ കേരള ആക്രമണങ്ങളെ പറ്റി വിവരിയ്ക്കുന്നുണ്ട്. വിവരണങ്ങളില്‍ കൃത്യത കുറവെങ്കിലും അതില്‍ ടിപ്പുവിന്റെ ഭാഗം ഇങ്ങനെ സംക്ഷേപിയ്ക്കാം: 1782 ഡിസംബറില്‍ ഹൈദരാലി അന്തരിയ്ക്കുന്നതിനു മുന്‍പ് കേരളത്തിലെ അധികാരം പുന:സ്ഥാപിയ്ക്കുന്നതിനായി പുത്രന്‍ ടിപ്പുവിനെ നിയോഗിച്ചിരുന്നു. എങ്കിലും പിതാവിന്റെ മരണം മൂലം, കിരീട ധാരണത്തിനായി അദേഹത്തിനു തിരികെ പോകേണ്ടി വന്നു. 1788 ജനുവരിയില്‍ താമരശേരി ചുരം വഴി ടിപ്പു വലിയൊരു സൈന്യവുമായി മലബാറില്‍ കടന്നു. വഴിയില്‍ കാര്യമായ എതിര്‍പ്പൊന്നും കൂടാതെ കോഴിക്കോട്ടേയ്ക്ക് നീങ്ങി. (കേരള ചരിത്രം . പേജ്: 297.) “തന്റെ ജനവിരുദ്ധമായ നയങ്ങള്‍ അംഗീകരിയ്ക്കാന്‍ കൂട്ടാക്കാത്ത ജനങ്ങളില്‍ അവ വാള്‍മുനകൊണ്ടു നടപ്പാക്കാന്‍ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറില്‍ കടന്നു“ എന്നും ഇതേ പേജില്‍ തന്നെ കാണുന്നു. എന്താണ് ആ ജനവിരുദ്ധ നയങ്ങള്‍? അതേ പേജില്‍ പറയുന്നു: “ മലബാറിലെ സാമൂഹികസമ്പ്രദായം ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തില്‍ കര്‍ക്കശമായ ചില പുതിയ രീതികള്‍ സുല്‍ത്താന്‍ നടപ്പിലാക്കി നോക്കി. 

1788-ല്‍ മലബാറിലെ ജനങ്ങളോടു പ്രഖ്യാപിച്ച ഒരു വിളമ്പരത്തില്‍ ബഹുഭര്‍തൃസമ്പ്രദായത്തെ അദ്ദേഹം കഠിനമായക്ഷേപിച്ചു. ടിപ്പുവിന്റെ ഈ പ്രവര്‍ത്തിയെ ജനങ്ങള്‍ സാര്‍വത്രികമായെതിര്‍ക്കുകയും രാജ്യം മുഴുവന്‍ പ്രക്ഷുബ്ധമാകുകയും ചെയ്തു.പടിഞ്ഞാറെ കോവിലകത്തെ രവിവര്‍മ്മയുടെ നേതൃത്വത്തില്‍ നായന്മാര്‍ 1788 നവമ്പറില്‍ കോഴിക്കോട് ആക്രമിച്ചു. ” നായന്മാരെ ചെറുക്കാന്‍ കോഴിക്കോട്ട് ഒരു സൈന്യത്തെ നിര്‍ത്തിയിട്ട് ടിപ്പു വടക്കോട്ട് പോയി. അവിടെയും വലിയ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. കണ്ണൂര്‍ വച്ച് തന്റെ പുത്രന്‍ അബ്ദുള്‍ ഖാലിക്കും അറയ്ക്കല്‍ ബീബിയുടെ മകളും തമ്മിലുള്ള വിവാഹം കൊണ്ടാടി” (കേരള ചരിത്രം. പേജ്- 298 ) 1789 നവമ്പറില്‍ കോയമ്പത്തൂര്‍ നിന്ന് കൊച്ചി പ്രദേശത്തേയ്ക്ക് പ്രവേശിയ്ക്കുകയും കടന്നു പോന്ന പ്രദേശങ്ങളെ വിജനമാക്കി കൊണ്ടുള്ള ദീര്‍ഘമായ സൈനികയാത്രയ്ക്കു ശേഷം 1789 ഡിസംബര്‍ 14 നു തൃശൂര്‍ എത്തിച്ചേരുകയും ചെയ്തു. 1789 ഡിസംബര്‍ 29 നു, 7000 ഭടന്മാരോടു കൂടി തിരുവിതാംകൂര്‍ അതിര്‍ത്തിയിലുള്ള “നെടുങ്കോട്ട” ആക്രമിച്ചെങ്കിലും തകര്‍ക്കാനായില്ല. തുടര്‍ന്ന് 1790 ഏപ്രില്‍ 15-ആം തീയതി കോട്ട ഭേദിച്ച് തിരുവിതാംകൂര്‍ സൈന്യത്തെ പുരകോട്ടോടിച്ചു. വഴിനീളെയുള്ള കോട്ടകള്‍ കീഴടക്കി അദ്ദേഹം ആലുവയില്‍ താവളമടിച്ചു. ഇതിനിടെ കാലവര്‍ഷം ആരംഭിച്ചതിനാല്‍ പടനീക്കം നിര്‍ത്തിവയ്ക്കേണ്ടി വന്നു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിച്ചതിനാല്‍ തിരിച്ചു പോകേണ്ടിയും വന്നു.” (പേജ്- 298). 

ഈ വായനയിലൊന്നും ടിപ്പുസുല്‍ത്താന്റെ യശസ്സിനെ ബാധിയ്ക്കുന്ന ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല ടിപ്പുവിന്റെ അധിനിവേശം മലബാറിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയ്ക്ക് “നേട്ട”മുണ്ടാക്കിയതായും തുടര്‍ന്നുള്ള വായനയില്‍ ശ്രീധരമേനോന്‍ പറയുന്നു. ഒപ്പം ചില കോട്ടങ്ങളെ പറ്റിയും പറയുന്നുണ്ട്. അവയെല്ലാം ഇവിടെ വിവരിയ്ക്കുന്നില്ല. ഈ വായന എനിയ്ക്ക് തൃപ്തി തരാത്തതിനാല്‍ അന്വേഷണം വീണ്ടും തുടര്‍ന്നു. 

അപ്പോഴാണ് ബ്രിട്ടീഷ് മലബാറിലെ കലക്ടറായിരുന്ന വില്യം ലോഗന്റെ അമൂല്യകൃതിയായ മലബാര്‍ മാനുവലിന്റെ ഒരു ഭാഗമായ “മലബാര്‍ ചരിത്രം” ലഭിയ്ക്കുന്നത്. വായിച്ചു. ഞാന്‍ തേടിയതെല്ലാം അതിലുണ്ടായിരുന്നു. ശ്രീധരമേനോന്‍ വിട്ടുകളഞ്ഞതോ പറയാനാഗ്രഹിയ്ക്കാത്തതോ ആയ ചരിത്ര സത്യങ്ങള്‍ ലോഗന്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ടായിരുന്നു. അവയിലെ ചില ഭാഗങ്ങള്‍ മാത്രം (എല്ലാമെഴുതണമെങ്കില്‍ മറ്റൊരു ഗ്രന്ഥം രചിയ്ക്കേണ്ടി വരും) ഞാന്‍ ഇവിടെ പങ്കു വെയ്ക്കാം. 

ടിപ്പു എങ്ങനെയുള്ള ആളായിരുന്നു എന്നതിന് ചെറിയൊരു ഉദാഹരണം. ഹൈദരാലിയുടെ വിശ്വസ്ഥ സേവകനായിരുന്നു ഷേഖ് ആയാസ്. ഹൈദരാലിയുടെ മലബാര്‍ ആക്രമണത്തിനിടയില്‍ ചിറയ്ക്കലില്‍ നിന്നും പിടിച്ച ഒരു നായര്‍ അടിമയായിരുന്നു, പിന്നീട് മതം മാറ്റപെട്ട ആയാസ്. ഇയാള്‍ സുല്‍ത്താന്റെ പ്രീതിയ്ക്കു പാത്രമായതിനെ തുടര്‍ന്ന് ചിത്തല്‍ ദുര്‍ഗ് പ്രദേശത്തിന്റെ സിവില്‍-മിലിട്ടറി ഗവര്‍ണറായി നിയമിച്ചു. കിട്ടുന്ന ഏതവസരത്തിലും പുത്രനെയും വളര്‍ത്തു പുത്രനെയും താരതമ്യം ചെയ്യാന്‍ സുല്‍ത്താന്‍ മടിച്ചില്ല. ഒരിയ്ക്കല്‍ ചില കൊള്ളമുതലുകള്‍ സ്വകാര്യമായി ദുരുപയോഗം ചെയ്തതിന് സുല്‍ത്താന്‍ മകനെ ശാസിച്ചിട്ട് ഇങ്ങനെ പറഞ്ഞു: “സ്വന്തം മുതലാണ് സ്വകാര്യമായി നീ അപഹരിയ്ക്കുന്നതെന്നറിയാനുള്ള സാമാന്യബുദ്ധി പോലും നിനക്കില്ലാതായല്ലോ..! ഇങ്ങനെയുള്ള നിനക്കു പകരം ആയാസാണ് എന്റെ മകനായി പിറന്നിരുന്നതെങ്കില്‍ എന്റെ ഭാഗ്യമായിരുന്നു.” 

ഏതായാലും പിതാവിനു ശേഷം അധികാരത്തില്‍ വന്ന ടിപ്പു ആദ്യം ചെയ്തത് ബെദനൂറിന്റെ ഗവര്‍ണറായി നിയമിക്കപെട്ട ആയാസിനെ തട്ടിക്കളയാന്‍ ഉപഗവര്‍ണര്‍ക്ക് രഹസ്യാജ്ഞ നല്‍കലാണ്. സ്വന്തം ബുദ്ധിവൈഭവം കൊണ്ട് ആയാസ് രക്ഷപെട്ടു എന്നത് മറ്റൊരു കാര്യം. 

എന്താണ് ശ്രീധരമേനോന്‍ പറഞ്ഞ “ജനവിരുദ്ധനയങ്ങള്‍”? വെറും ബഹുഭര്‍തൃത്വ പ്രശ്നം മാത്രമാണോ? നമുക്ക് ലോഗന്‍ രേഖപ്പെടുത്തിയ ചില സംഭവങ്ങള്‍ നോക്കാം. 

“1788 ജൂലൈ 20 ന് കോഴിക്കോട്ട് നിന്ന് 200 ബ്രാഹ്മണന്മാരെ അന്വേഷിച്ച് പിടിച്ച് മുഹമ്മദന്‍ മതം സ്വീകരിപ്പിയ്ക്കുകയും മാട്ടിറച്ചി തീറ്റിപ്പിയ്ക്കുകയും ചെയ്തു. പരപ്പനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നും ധാരാളം പേരെ പിടിച്ച് കോയമ്പത്തൂരേയ്ക്ക് ആട്ടിത്തെളിച്ചു കൊണ്ടു പോയി മതം മാറ്റിച്ച് ഗോമാംസം തീറ്റിച്ചു.“ 1788-ലെ ആക്രമണത്തിനുശേഷം തന്റെ സൈനികരെ കോഴിക്കോട്ട് നിര്‍ത്തി ടിപ്പു തിരികെ പോയതായാണ് ലോഗന്റെ സൂചന. ആ ഘട്ടത്തിലായിരുന്നു രവിവര്‍മ്മയുടെ നേതൃത്തിലുള്ള നായര്‍കലാപം. അതിനെ തുടര്‍ന്നാണ് ടിപ്പു വീണ്ടും 1789-ല്‍ മലബാറിലെത്തുന്നത്. ഇത്തവണ ആക്രമണം രൂക്ഷമായിരുന്നു. കോട്ടയം (മലബാര്‍) മുതല്‍ പാലക്കാട് വരെയുള്ള നായര്‍ ജാതിക്കാരെ മുഴുവന്‍ തിരഞ്ഞു പിടിയ്ക്കാനും ഉന്മൂലനം ചെയ്യാനുമാണ് ടിപ്പു സൈന്യത്തിനു നല്‍കിയ കല്‍പ്പന എന്നാണ് ബ്രിട്ടീഷ് രേഖകളില്‍ കാണുന്നത്. “കടത്തനാട്ട് രാജകുടുംബത്തിന്റെ ആസ്ഥാനമായി വര്‍ത്തിച്ച കുറ്റിപ്പുറത്തു വച്ചാണ് ടിപ്പുവിന്റെ സൈന്യം രണ്ടായിരം നായന്മാരെയും കുടുംബാംഗങ്ങളെയും, അവര്‍ ദിവസങ്ങളോളം പിടിച്ചു നിന്ന പഴയ കോട്ടയില്‍ വളഞ്ഞിട്ടത്. പിടിച്ചു നില്‍ക്കാന്‍ സാധിയ്ക്കാത്ത ഗതി വന്നപ്പോള്‍ അവര്‍ “സ്വമേധയാ മുഹമ്മദന്‍ മതം സ്വീകരിയ്ക്കണമെന്ന വ്യവസ്ഥയ്ക്കു വഴങ്ങി. അല്ലെങ്കില്‍ അവരെ നിരബന്ധപൂര്‍വം മതം മാറ്റിയ്ക്കുകയും നാടു കടത്തുകയും ചെയ്യുമായിരുന്നു. എല്ലാവരുടെയും “ത്വക്ച്ഛേദനം” നടത്തുകയും തുടര്‍ന്ന് ഗോമാംസ സദ്യയില്‍ പങ്കെടുപ്പിയ്ക്കുകയും ചെയ്തു.“ 

ശ്രീധരമേനോന്‍ പറയുന്ന ബഹുഭര്‍തൃത്വത്തെ പറ്റിയുള്ള വിളംബരം ഇതാണ്: “ ......ഇനിയങ്ങോട്ട് നിങ്ങള്‍ മറ്റു വഴിയില്‍ സഞ്ചരിയ്ക്കണം. അടങ്ങിയൊതുങ്ങി ജീവിയ്ക്കണം. രാജാവിനുള്ള കരം കൃത്യമായി അടയ്ക്കണം. നിങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീ പത്തു പുരുഷന്മാരെ പ്രാപിയ്ക്കുക എന്ന ദുഷിച്ച സമ്പ്രദായമുള്ളത് അവസാനിപ്പിയ്ക്കണം. നിങ്ങള്‍ നിങ്ങളുടെ അമ്മമാരെയും പെങ്ങന്മാരെയും അനിയന്ത്രിതമായ ദുര്‍വൃത്തികള്‍ ചെയ്യാന്‍ അനുവദിയ്ക്കുന്നു. അങ്ങനെ നിങ്ങളെല്ലാം ജാര സന്തതികളത്രെ. ലൈംഗീക ബന്ധങ്ങളില്‍ മൃഗങ്ങളെക്കാള്‍ അധ:പതിച്ചവരാണ് നിങ്ങള്‍. ഈ നീചപ്രവര്‍ത്തികള്‍ നിങ്ങള്‍ ഉപേക്ഷിയ്ക്കുകയും ഇതര മനുഷ്യരെ പോലെ ജീവിയ്ക്കുകയും ചെയ്യണമെന്ന് ഇതിനാല്‍ ആവശ്യപ്പെട്ടുകൊള്ളുന്നു. ഈ കല്പനകള്‍ അനുസരിയ്ക്കതിരുന്നാല്‍ നിങ്ങളെ ഒന്നടങ്കം ഇസ്ലാം മതാവലംബികളാക്കി ബഹുമാനിയ്ക്കാനും നിങ്ങളുടെ നാട്ടു മുഖ്യന്മാരെ മുഴുവന്‍ എന്റെ ഗവണ്മെന്റ് ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോകാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് തെര്യപ്പെടുത്തുന്നു.” 

1790-ല്‍ പാലക്കാട് കോട്ട ഇംഗ്ലീഷുകാര്‍ പിടിച്ചടക്കിയ ശേഷം അവിടെ നിന്നു ലഭിച്ച ഒരു കല്പനയുടെ കൈയെഴുത്തു പ്രതിയില്‍ പറയുന്നത്: “പ്രവിശ്യയിലെ ഓരോരുത്തരെയും സ്ത്രീ പുരുഷ വക ഭേദമില്ലാതെ, ഇസ്ലാം മതത്തിലേയ്ക്ക് കൊണ്ടുവന്ന് അനുഗ്രഹിയ്ക്കണം. ഈ ബഹുമതി സ്വീകരിയ്ക്കാതെ ഒളിച്ചോടി പോകുന്നവരുടെ പാര്‍പ്പിടങ്ങള്‍ ചുട്ടു നശിപ്പിയ്ക്കുകയും അവരെ തേടിപിടിച്ച് നല്ലതോ ചീത്തയോ ആയ ഏതു മാര്‍ഗം പ്രയോഗിച്ചും സാര്‍വത്രികമായ മതപരിവര്‍ത്തനത്തിന് വിധേയമാക്കേണ്ടതാണ്.“ 1790 മാര്‍ച്ച് 26 രാത്രി ടിപ്പുവിന്റെ ആക്രമണം ഭയന്ന് ചിറയ്ക്കല്‍ രാജാവ് ഒളിച്ചോടി. തുടര്‍ന്ന്, സുല്‍ത്താന്റെ സന്നിധിയില്‍ നേരിട്ടു ഹാജരായാല്‍ ആപത്തു സംഭവിയ്ക്കില്ല എന്ന വാഗ്ദാനം വിശ്വസിച്ച് അദ്ദേഹം അങ്ങനെ ചെയ്തത്രെ. ടിപ്പു അദ്ദേഹത്തെ ഉപദ്രവിയ്ക്കാതെ വിട്ടു എന്നും പറയുന്നു. ഏതായാലും അല്പദിവസത്തിനകം ടിപ്പുവിന് മനം മാറ്റം വരുകയും ചിറക്കല്‍ കൊട്ടാരം ആക്രമിയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട രാജാവിന്റെ ശരീരം ആനകളെ കൊണ്ട് വലിച്ചിഴച്ച് തന്റെ ക്യാമ്പില്‍ കൊണ്ടു പോകുകയും, ജീവനോടെ പിടിയ്ക്കപെട്ട 17 നായന്മാരോടൊപ്പം കെട്ടിതൂക്കുകയും ചെയ്തു. 

സഞ്ചാരിയായ ബര്‍ത്തോലോമിയോ ടിപ്പുവിന്റെ പടയൊരുക്കത്തെ പറ്റി ഒരു ദൃക്‌സാക്ഷി വിവരണം നല്‍കുന്നുണ്ട്. ”തന്റെ എല്ലാ കടന്നാക്രമണങ്ങള്‍ക്കും ടിപ്പു സൈന്യങ്ങളെ അണിനിരത്തുന്നത് ഒരു നിശ്ചിതരൂപത്തിലായിരുന്നു. ആദ്യം മുപ്പതിനായിരം ഭീകരന്മാരുടെ ഒരു കൊലയാളി സംഘം. തങ്ങളുടെ വഴിയില്‍ കണ്ട എല്ലാവരെയും ഈ ഭീകരന്മാര്‍ കശാപ്പ് ചെയ്തു. തൊട്ട് പിറകേ ആനപ്പുറത്തു കയറി ടിപ്പു. അതിനു പിറകേ മറ്റൊരു മുപ്പതിനായിരം പേര്‍ വരുന്ന കാലാള്‍ പട. ടിപ്പുവിന്റെ നാട്ടുകാരോടുള്ള പെരുമാറ്റം അങ്ങേയറ്റം പൈശാചികമായിരുന്നു. കോഴിക്കോട്ട് അയാള്‍ അമ്മമാരെ കഴുവില്‍ കേറ്റി കൊല്ലുകയും കൈക്കുഞ്ഞുങ്ങളെ അവരുടെ കഴുത്തില്‍ കെട്ടി ഞാത്തുകയും ചെയ്തിരുന്നു. ആനകളുടെ കാലിനു കെട്ടി നഗ്നരാക്കിയ ക്രിസ്ത്യാനികളേയും ഹിന്ദുക്കളെയും വഴിനീളെ വലിച്ചിഴച്ച് കൊണ്ടുപോയി. ക്രിസ്ത്യന്‍-ഹിന്ദു സ്ത്രീകളെ മുഹമ്മദീയര്‍ക്കു നിര്‍ബന്ധ വിവാഹം ചെയ്തു കൊടുത്തു. കണ്ണില്‍ ചോരയില്ലാത്ത ജനമര്‍ദകന്റെ മുന്‍പില്‍ നിന്ന്‍ ജീവനും കൊണ്ടോടിയ ക്രിസ്ത്യന്‍-ഹിന്ദു അഭയാര്‍ത്ഥികളില്‍ നിന്നാണ് ടിപ്പു വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ഈ അഭയാര്‍ത്ഥികളെ വേറാപൊളി പുഴ കടക്കുന്നതിന് ബര്‍ത്തോലോമിയോ നേരിട്ട് സഹായിയ്ക്കുകയുണ്ടായി. അങ്ങനെ ചെയ്തതിന് ബര്‍ത്തോലോമിയോ താമസിയ്ക്കുന്നതിന് അടുത്ത് ചെന്ന് മൈസൂര്‍ കൊലയാളി സംഘം തിരക്കുകയുണ്ടായി. അപ്പോഴേയ്ക്കും സഞ്ചാരി അവിടെ നിന്നും വഴിമാറി പോയിരുന്നു. ”: “വോയേജ് ടു ഈസ്റ്റ് ഇന്‍ഡീസ്” എന്ന ഗ്രന്ഥത്തിലാണിത് വിവരിച്ചിരിയ്ക്കുന്നത്. 

മേല്‍ക്കൊടുത്ത വിവരങ്ങളെല്ലാം വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയതാണ്. അക്കാലത്തെ ബ്രിട്ടീഷ് റിക്കാര്‍ഡുകള്‍ പഠിച്ചാണ് അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചത്. അതുകൊണ്ടു തന്നെ ഈ വിവരങ്ങളെല്ലാം അവരുടെ കണ്ണിലൂടെ ഉള്ളതാണ്. ടിപ്പു ആക്രമിച്ച പ്രദേശങ്ങളിലെല്ലാം ക്ഷേത്രങ്ങള്‍ കൊള്ളയടിയ്ക്കുകയും നശിപ്പിയ്ക്കുകയും ചെയ്തു. 

ടിപ്പുവിന്റെ മതധ്വംസനം സ്പഷ്ടമായിരിയ്ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അനുചരന്മാരിലും മന്ത്രിമാരിലും സൈന്യത്തിലും ഹിന്ദുക്കള്‍ ഉണ്ടായിരുന്നു എന്നതും കൌതുകകരമാണ്. 1790 ജനുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ടിപ്പുവിന്റെ കുറെ ആള്‍ക്കാരെ തിരുവിതാംകൂര്‍ സൈന്യം തടവില്‍ പിടിച്ചിരുന്നു. ആ കൂട്ടത്തില്‍ ഒരു ബ്രാഹ്മണനും ഉള്‍പെട്ടിരുന്നു..! 

ചിന്നിചിതറികിടന്ന മലബാര്‍ ഏകീകരിയ്ക്കപെട്ടു എന്നത് മൈസൂര്‍ അധിനിവേശത്തിന്റെ ബാക്കി പത്രമാണ്. തുടര്‍ന്നു വന്ന ബ്രിട്ടീഷ് ഭരണത്തിലും അതു തുടര്‍ന്നു. എന്നാല്‍ ടിപ്പു നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനം സമൂഹത്തെ ആകെ പരസ്പരവിദ്വേഷത്തില്‍ മുക്കുകയാണ് ചെയ്തത്. പിന്നീട് കാലാകാലങ്ങളായി മലബാറില്‍ നടന്ന വര്‍ഗീയ ലഹളകളുടെയെല്ലാം അടിസ്ഥാനം ഈ മതധ്വംസനം ആയിരുന്നു. അന്നത്തെ സാമൂഹ്യക്രമത്തില്‍ നാടുവാഴികളായിരുന്ന നായന്മാരും മറ്റു സവര്‍ണരും സാധാരണക്കാരായ അവര്‍ണരോടും മുസ്ലീങ്ങളോടും തികഞ്ഞ അനീതിയും അക്രമങ്ങളുമായിരുന്നു നടത്തിയിരുന്നത്. ഒരു പക്ഷെ ഇതാവം ടിപ്പുവിന്റെ നായര്‍ വിരോധത്തിന്റെ അടിസ്ഥാനം. എന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ഒരധിനിവേശ ശക്തി എന്നതില്‍ കവിഞ്ഞ് ടിപ്പു ഒന്നുമായിരുന്നില്ല എന്നതാണ് സത്യം. പിന്നാലെ വന്ന ബ്രിട്ടീഷ് അധിനിവേശം ടിപ്പുവിന്റേതുമായി തട്ടിച്ചു നോക്കുമ്പോള്‍ സഹിഷ്ണുതയുള്ളതും കുറേ കൂടി നീതിബോധമുള്ളതുമായിരുന്നു എന്നും കാണാം. ഏതായാലും ടിപ്പു സുല്‍ത്താനെ ഒരു മഹാനായ “സ്വാതന്ത്ര്യപോരാളി”യായി കാണാന്‍ എനിയ്ക്കാവുന്നില്ല. 

കടപ്പാട് :മിനി ബിജുകുമാര്‍

Tuesday 11 November 2014

ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥ

പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ ന‍ാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം.

കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി, ശ്രീമദ് മഹാഭാഗവതത്തില്‍ അഷ്ടമസ്കന്ധത്തില്‍ പതിനെട്ടു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാന്‍ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ ന‍ാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്, ആഴത്തില്‍ ചിന്തിക്കേണ്ടതാണ്.

ശ്രീമഹാഭാഗവതത്തിലെ കഥാസന്ദര്‍ഭമനുസരിച്ച് മഹാബലി ചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌, മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്ലാദനോടും മറ്റു അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തില്‍ സകല സുഖത്തോടുംകൂടി വസിക്കാന്‍ അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചു ഭഗവാന്‍ മഹാവിഷ്ണു സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്നും ശ്രീമഹാഭാഗവതം ഉദ്ഘോഷിക്കുന്നു.

ഇനി നമുക്ക് പുരാണകഥയിലേക്ക് കടക്ക‍ാം. കഥ കുറച്ചു പുറകില്‍നിന്നും തുടങ്ങാം.

കശ്യപമഹര്‍ഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാര്‍ അസുരന്മാരും അദിതിയുടെ പുത്രന്മാര്‍ ദേവന്മാരും ആയിരുന്നു.

അതിസമര്‍ത്ഥനും ശക്തനും ഗുരുഭക്തനും ആയ മഹാബലിയാണ് അസുരചക്രവര്‍ത്തി. മഹാബലി സ്വര്‍ഗ്ഗമുള്‍പ്പെടെ വിശ്വം മുഴുവന്‍ കീഴടക്കി വാഴുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദേവന്മാര്‍ ദുഃഖിതരായി തീര്‍ന്നു. ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് മഹാമേരുവിലുള്ള ബ്രഹ്മസഭയെ അഭയം പ്രാപിച്ചു. അവര്‍ ബ്രഹ്മദേവന്റെ ഉപദേശപ്രകാരം ഭഗവാന്‍ ശ്രീഹരിയുടെ തത്ത്വം പാടിസ്തുതിച്ചു. ഭഗവാന്‍ ശ്രീഹരി ദേവസമൂഹത്തിനുമുമ്പില്‍ പ്രത്യക്ഷനായി. അസുരന്മാര്‍ക്ക് ഇപ്പോള്‍ നല്ലകാലമാണെന്നും കാലാനുകൂല്യം ഉണ്ടാകുന്നതുവരെ അവരോട് സന്ധിചെയ്യണമെന്നും ഉപദേശിച്ചു. അസുരന്മാരുടെ സഹായത്തോടുകൂടി സ്വര്‍ണ്ണവര്‍ണ്ണമായ മന്ദരപര്‍വ്വതത്തെ കടക്കോലായിട്ടും സര്‍പ്പരാജാവായ വാസുകിയെ കയറായും സങ്കല്‍പ്പിച്ച് പാലാഴിമഥനം ചെയ്തു അമൃത് നേടി ഫലം അനുഭവിക്കാന്‍ ഭഗവാന്‍ ഉപദേശിച്ചു. സമുദ്രമഥനം ചെയ്യുമ്പോള്‍ ആദ്യം വിഷവും പിന്നെ മനോഹരമായ പദാര്‍ഥങ്ങളും ഉദ്ഭവിക്കുമെങ്കിലും അതിലൊന്നും ലോഭമോ ക്രോധമോ കൂടാതെ ആത്യന്തികമായ അമൃതലാഭത്തിനായി പരിശ്രമിക്കണം.

അനന്തരം ദേവന്മാര്‍ ഇന്ദ്രന്റെ നേതൃത്വത്തില്‍ മഹാബലി ചക്രവര്‍ത്തിയെ ചെന്നുകണ്ട് പൂര്‍വ്വവൈരം വെടിഞ്ഞു മിത്രങ്ങളായി ഭവിച്ചിട്ട് അമൃതമഥനം ചെയ്യാന്‍ തയ്യാറായി. തുടര്‍ന്ന് ഭഗവാന്‍ ശ്രീഹരിയുടെ സഹായത്താല്‍ നടത്തിയ മഥനത്തില്‍നിന്ന് ഉദ്ഭവിച്ച ഹാലാഹലം എന്ന വിഷം ഭഗവാന്‍ പരമശിവന്‍ ഭക്ഷിച്ചു ലോകരക്ഷചെയ്തു.

മഥനത്തില്‍നിന്ന് പിന്നീട് പുറപ്പെട്ട കാമധേനുവിനെ ഋഷികളും ഉച്ഛൈശ്രവസ്സ് എന്ന കുതിരയെ മഹാബലിയും ഐരാവതം എന്ന ശുഭ്രനിറമുള്ള ഗജാധിപനെ ഇന്ദ്രനും കൌത്സുഭം എന്ന പദ്മരാഗരത്നത്തെ മഹാവിഷ്ണുവും സ്വീകരിച്ചു. തുടര്‍ന്ന് പാരിജാത വൃക്ഷവും അപ്സരസ്ത്രീകളും പാലാഴിയില്‍ നിന്നും പുറപ്പെട്ടു. തുടര്‍ന്ന് ഉദ്ഭവിച്ച സുന്ദരിയായ ശ്രീദേവി താമരദളമാല ചാര്‍ത്തി ആത്മാരാമാനായി വിരാജിച്ച ശ്രീമഹാവിഷ്ണുവിനെ വരിച്ചു.

സമുദ്രമഥനത്തില്‍നിന്നും പിന്നീടുണ്ടായ വാരുണീദേവി എന്ന മദ്യത്തിന്റെ അധിഷ്ഠാന ദേവതയെ അസുരന്മാര്‍ ഗ്രഹിച്ചു. തുടര്‍ന്ന് കയ്യില്‍ അമൃതകുംഭവുമായി മഹാവിഷ്ണുവിന്റെ എഅംശാവതാരമായ ധന്വന്തരി അവതരിച്ചു. ധന്വന്തരിയില്‍ നിന്നും അമൃതകുംഭം അപഹരിച്ചു അസുരന്മാര്‍ കടന്നുകളഞ്ഞു. അവര്‍ണ്ണനീയമായ സൌന്ദര്യമുള്ള ഒരു സ്ത്രീരൂപം സ്വയമേവ സ്വീകരിച്ച് ഭഗവാന്‍ വിഷ്ണു അമൃതകുംഭം അസുരന്മാരില്‍നിന്നും കൈക്കലാക്കി ദേവന്മാര്‍ക്ക് അമൃത് വിളമ്പി. അങ്ങനെ അമൃതപാനം സാധിച്ചതുകൊണ്ട് ദേവന്മാരുടെ ജരാനരകള്‍ നീങ്ങി, ശക്തരായി.

പാലാഴിമഥനത്തിനു വേണ്ടുംവണ്ണം കഷ്ടതകള്‍ അനുഭവിച്ചതല്ലാതെ അമൃതഭാഗം ലഭിക്കാഞ്ഞതുകൊണ്ട് അസുരന്മാര്‍ ദേവന്മാരോട് യുദ്ധത്തിനു തയ്യാറായി. മായയെ സൃഷ്ടിച്ച് സ്വയം മറഞ്ഞും ദേവസൈന്യങ്ങളുടെ നടുവില്‍ പര്‍വ്വതങ്ങളെ സൃഷ്ടിച്ചും അഗ്നി പടര്‍ത്തിയും മഹാബലിയും അസുരസേനയും ദേവസേനയെ ദഹിപ്പിച്ചു. ആ സമയത്ത് ഭഗവാന്‍ ശ്രീഹരി ദേവസേനയില്‍ പ്രവേശിച്ചപ്പോള്‍ അസുരന്മാരുടെ തന്ത്രപ്രയോഗം നിമിത്തം കാണപ്പെട്ടതായ മായാവികാരങ്ങള്‍ നിശ്ശേഷം നശിച്ചു. തദനന്തരം ഇന്ദ്രന്‍ തന്റെ വജ്രായുധം പ്രയോഗിച്ച് മഹാബലിയെ പരവശനാക്കി.

തുടര്‍ന്ന് ശ്രീനാരദമുനിയുടെ വാക്കിനെ ബഹുമാനിച്ച് കോപമടക്കി ദേവന്മാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയി. അവശേഷിച്ച അസുരന്മാര്‍ മൃതപ്രജ്ഞനായ മഹാബലിയും എടുത്തുകൊണ്ട് ഗുരുവായ ശുക്രമഹര്‍ഷിയെ സമീപിച്ചു. ശുക്രമഹര്‍ഷി തന്റെ മൃതസഞ്ജീവനി എന്ന വിദ്യകൊണ്ട്, കൈകാല്‍ മുതലായ അവയവങ്ങളും കണ്ഠവും മുറിഞ്ഞുവേറിട്ടു പോകാതിരുന്നവരെയെല്ലാം ജീവിപ്പിച്ചു. ശുക്രമഹര്‍ഷി സ്പര്‍ശിച്ച മാത്രയില്‍ത്തന്നെ മഹാബലിയുടെ ഇന്ദ്രിയങ്ങള്‍ക്ക് ബലവും ബുദ്ധിക്ക് ഉണര്‍വ്വും സിദ്ധിച്ചു. യുദ്ധത്തില്‍ തോറ്റുപോയെങ്കിലും മഹാബലി ചക്രവര്‍ത്തി ഖേദിച്ചില്ല. കാരണം ഓരോരോ കാലങ്ങളില്‍ എല്ലാവര്‍ക്കും അവരുടെ കാലാനുസരണം കീര്‍ത്തി, ജയം, പരാജയം, മരണം എന്നിവ സംഭവിക്കുമെന്ന് തീര്‍ച്ചയാണല്ലോ.

ചക്രവര്‍ത്തിയുടെ ശക്തി വര്‍ദ്ധിപ്പിച്ച്‌ സ്വര്‍ഗ്ഗത്തെ കീഴടക്കാനാഗ്രഹിച്ച അസുരകുലം മഹാബലിയെ മഹാഭിഷേകവിധിപ്രകാരം അഭിഷേകം ചെയ്തശേഷം വിശ്വജിത്ത്‌ എന്നുപേരായ യാഗംകൊണ്ട് യജിപ്പിച്ചു. അങ്ങനെ യാഗത്തിലൂടെ മഹാബലിക്ക് യുദ്ധത്തിനു ആവശ്യമായ സര്‍വ്വസാമഗ്രികളും സമ്പാദിച്ചുകൊടുത്ത് സ്തുതിവചനം ചെയ്ത് അനുഗ്രഹിച്ചു. അനന്തരം ശക്തരായ അസുരസേനയോടുകൂടി മഹാബലി ദേവന്മാരുടെ ഐശ്വര്യം നിറഞ്ഞ സ്വര്‍ഗ്ഗം പിടിച്ചടക്കാനെത്തി. ഇന്ദ്രിയശക്തി, മനശ്ശക്തി, ദേഹശ്ശക്തി, പ്രഭാവം എന്നിങ്ങനെയുള്ള ഗുണങ്ങളോടുകൂടിയ മഹാബലിയെ എതിര്‍ക്കാന്‍ ദേവന്മാര്‍ക്ക് കഴിയില്ലെന്നറിയാവുന്ന ദേവഗുരു ബൃഹസ്പതിയുടെ ഉപദേശാനുസരണം ദേവന്മാര്‍ സ്വര്‍ഗ്ഗം ഉപേക്ഷിച്ച് വേഷംമാറി സഞ്ചരിച്ചു കാലം കഴിച്ചു.

അനന്തരം മഹാബലി സ്വര്‍ഗ്ഗത്തില്‍ വസിച്ച് മൂന്നുലോകത്തെയും അടക്കിവാണു. യുദ്ധത്തിലൂടെ സ്വാധീനപ്പെടുത്തിയ ഈ ഇന്ദ്രപദം സ്ഥിരപ്പെടുത്തുവാനായി ശുക്രമഹര്‍ഷി മഹാബലിയെ നൂറ് അശ്വമേധംകൊണ്ട് യജിപ്പിച്ചു. അങ്ങനെ മഹാബലി ചക്രവര്‍ത്തി അഭിവൃദ്ധിയോടും കീര്‍ത്തിയോടും കൂടി വിരാജിച്ചു.

ഇത്തരത്തില്‍ ദേവന്മാരുടെ ദുരവസ്ഥയില്‍ മനംനൊന്ത ദേവമാതാവായ അദിതി, കശ്യപന്റെ നിര്‍ദ്ദേശപ്രകാരം വൃതം അനുഷ്ഠിച്ച് ഭഗവാന്‍ വിഷ്ണുവിനെ പ്രസാദിപ്പിച്ചു. ശക്തരും ഗുരുഭക്തരുമായ അസുരന്മാര്‍ മഹാബലിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ അവരോടു പക്ഷപാതം കാണിച്ചു ദേവന്മാരെ സഹായിക്കാന്‍ കഴിയില്ലെന്നും ഭഗവാന്‍ പറഞ്ഞു. എന്നിരുന്നാലും ഭഗവാനോട് വരം ചോദിച്ച സ്ഥിതിക്ക് അത് നടപ്പാക്കാതിരിക്കാനും വയ്യല്ലോ. അതിനാല്‍ ഭഗവാന്‍ തന്നെ അദിതിയുടെ മകനായി, ദേവേന്ദ്രന്റെ അനുജനായി, അവതരിച്ചു. അതാണ്‌ വാമനാവതാരം. ഭഗവാന്‍ ദേവേന്ദ്രന്റെ സഹോദരനാവുമ്പോള്‍ ദേവേന്ദ്രനെ സഹായിക്കുക എന്നത് സഹോദരധര്‍മ്മം ആണല്ലോ.

ഭിക്ഷ തേടുന്ന സുന്ദരനായ തേജസ്വിയായ ഒരു കൊച്ചു ബ്രാഹ്മണകുമാരനായിരുന്നു ആ വാമനരൂപം. സൂര്യതേജസ്സിനെപ്പോലും മങ്ങലേല്‍പ്പിക്കുന്നവണ്ണം ആ ബ്രഹ്മതേജസ്സ്‌ വെട്ടിത്തിളങ്ങി. ആ കുമാരന്‍ ബലിചക്രവര്‍ത്തിയുടെ യജ്ഞശാലയിലേക്ക് യാത്രയായി.

നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തുന്നത്. അനേകം ധര്‍മ്മകര്‍മ്മങ്ങളും ദാനകര്‍മ്മങ്ങളുമൊക്കെ നടക്കുന്ന ആ യാഗസ്ഥലത്തേക്ക് വാമനഭഗവാന്‍ കടന്നുചെന്നു. ഭഗവാന്റെ തേജസ്സുകണ്ട് ഋഷികളും ശിഷ്യന്മാരുമെല്ല‍ാം അവരറിയാതെതന്നെ എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്തു. മഹാബലി വാമനകുമാരന്റെ കാല്‍ കഴുകി ജലം തീര്‍ത്ഥമെന്നോളം ശിരസ്സില്‍ തളിച്ചു.

മഹാബലി ചക്രവര്‍ത്തി പറഞ്ഞു: “യജ്ഞം വിജയകരമായി അവസാനിച്ച ഈ ദിവസം ഇവിടെ എഴുന്നള്ളിയ അങ്ങ് നമ്മുടെ അതിഥിയാണ്. താങ്കള്‍ക്ക് വേണ്ടതെല്ല‍ാം ദാനമായി ആവശ്യപ്പെട്ടാലും. നാം എന്തും നല്‍ക്കാന്‍ തയ്യാറാണ്. പശുവോ ഭൂമിയോ സ്വര്‍ണ്ണമോ കൊട്ടാരമോ ആനയോ കുതിരയോ രഥമോ വിവാഹം കഴിക്കാന്‍ കന്യകമാരെയോ എല്ലാമെല്ല‍ാം തരാന്‍ നാം ഒരുക്കമാണ്.”

വാമനന്‍ പറഞ്ഞു: “സര്‍വ്വോത്തമനായ കീര്‍ത്തിമാനായ പരമഭക്തനായ പ്രഹ്ലാദന്റെ കുലത്തില്‍ തന്നെയാണ് അങ്ങും ജനിച്ചത്‌. ഈ കുലത്തിലെ എല്ലാവരും ദാനവീരന്മാര്‍ ആയിരുന്നു. അങ്ങനെയുള്ള അങ്ങയോടു കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. വാമനനായ എനിക്ക് മൂന്നടി മണ്ണ് മാത്രം മതി.”

അതുകേട്ട മഹാബലി പ്രതിവചിച്ചു: “ഒരിക്കല്‍ മഹാബലി ചക്രവര്‍ത്തിയോടു യാചിച്ചവന് രണ്ടാമത് മറ്റാരോടെങ്കിലും യാചിക്കേണ്ടിവരുന്നത് എനിക്ക് ക്ഷീണമാണ്. അതിനാല്‍ ജീവിക്കാനാവശ്യമായ അത്രയും കൂടി സ്വീകരിക്കൂ.”

വാമനഭിക്ഷു ഉപദേശ രൂപേണ മറുപടി പറഞ്ഞു: “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും.”

“യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല. അര്‍ത്ഥപ്രാപ്തിയിലും വിഷയസുഖാനുഭവത്തിലും തൃപ്തിവരായ്മയാണ് ജനനമരണരൂപമായ സംസാരബന്ധനത്തിന് കാരണമെന്നും യാദൃച്ഛാലാഭത്താല്‍ സംതൃപ്തി വരുന്നവന്‍ സംസാരബന്ധനത്തില്‍ നിന്നും മുക്തനായി വരുമെന്നും പറയുന്നു. മൂന്നടി മണ്ണുകൊണ്ട് ഞാന്‍ ചാരിതാര്‍ത്ഥനാണ്. ആവശ്യത്തിന് മാത്രമേ ധനമുണ്ടായിരിക്കാവൂ. അതാണ്‌ സുഖകാരണം. അധികരിക്കുമ്പോള്‍ ചിന്താഭീതി തുടങ്ങിയവ മൂലം സുഖമില്ലായ്മ ഭവിക്കും.”

“എന്നാല്‍ അങ്ങനെയാകട്ടെ” എന്നു പറഞ്ഞു വാമനന് ഭൂമി ദാനം ചെയ്യാനൊരുങ്ങിയ മഹാബലിയെ കുലഗുരുവായ ശുക്രാചാര്യന്‍ തടഞ്ഞുകൊണ്ട് പറഞ്ഞു:

“ഈ വന്നിരിക്കുന്നത് സാക്ഷാല്‍ വിഷ്ണുഭഗവാനാണ്. ദേവകാര്യസാധ്യത്തിനായി, അങ്ങേയ്ക്ക് കഷ്ടത്തിനായി, അങ്ങയുടെ സ്ഥാനത്തെയും ഐശ്വര്യത്തെയും സമ്പത്തിനെയും പ്രതാപത്തെയും കീര്‍ത്തിയെയും അപഹരിച്ചു ദേവേന്ദ്രന് കൊടുക്കും. മഹാരാജാവേ, വാക്കിലാണ് സത്യമിരിക്കുന്നതെങ്കില്‍ , ദേഹമുണ്ടെങ്കിലേ വാക്കുള്ളൂ. അതിനാല്‍ , സത്യപാലനാര്‍ത്ഥം ദേഹത്തെ വേണ്ടിവന്നാല്‍ അനൃതം കൊണ്ട് രക്ഷിക്കണം. സ്ത്രീകളെ വശീകരിക്കാനും വിനോദത്തിനും വിവാഹം നടക്കാനും വിശപ്പുതീര്‍ക്കാനും മരണത്തില്‍ നിന്നും രക്ഷപ്പെടാനും അനൃതം നിന്ദിതമല്ല. അതിനാല്‍ അങ്ങ് ഈ ദാനത്തില്‍ നിന്നും പിന്മാറണം.”

ഗുരുവിന്റെ മുന്നറിയിപ്പ് കേട്ടിട്ടും കുലുങ്ങാതെ ധര്‍മ്മിഷ്ഠനായ മഹാബലി ചക്രവര്‍ത്തി പ്രതിവചിച്ചു: “അസത്യത്തെക്കാള്‍ വലിയ അധര്‍മ്മം മറ്റൊന്നില്ല. അതിനാല്‍ അസത്യതല്‍പരരായ മനുഷ്യനെയൊഴികെ സകലതിനെയും വഹിക്കാന്‍ സമര്‍ത്ഥയാണെന്ന് ഭൂമിദേവിയും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അസത്യം പറഞ്ഞ് വഞ്ചിക്കുന്നതിനെ ഞാന്‍ മരണത്തെക്കാള്‍ ഭയക്കുന്നു. മരണാനന്തരം ധനാദികള്‍ വിട്ടുപിരിയണമെന്നു നിശ്ചയമാകയാല്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ധനാദിസര്‍വ്വത്തെയും ഉപേക്ഷിക്കുന്നതല്ലേ നല്ലത്? സംശയം കൂടാതെ കൊടുക്കുന്നത് തന്നെയാണ് സാധുധര്‍മ്മം. സുഖഭോഗങ്ങളെ കാലം അപഹരിക്കും, എന്നാല്‍ യശസ്സ് എന്നും നിലനില്‍ക്കും.”

ഈ വാക്കുകള്‍ കേട്ട് ക്രുദ്ധനായ ശുക്രാചാര്യന്‍ മഹാബലിയെ ശപിച്ചു. “കുലാചാര്യനായ നമ്മുടെ വാക്കുകളെ ധിക്കരിക്കുന്ന നീ ക്ഷണം കൊണ്ടുതന്നെ ഐശ്വര്യഭ്രഷ്ടനാകട്ടെ.”എന്നിട്ടും ബലി സത്യത്തില്‍നിന്നും ഒട്ടും വ്യതിചലിച്ചില്ല. വാമനമൂര്‍ത്തിയെ പീഠത്തിലിരുത്തി പൂജിച്ച്, ദാനസങ്കല്‍പം ചെയ്ത് ജലം ഒഴിച്ച് ഭൂമി ദാനം ചെയ്തു.

മഹാബലി ചക്രവര്‍ത്തി ഭൂമി ദാനം ചെയ്തതോടെ വാമനഭഗവാന്‍ വിരാട് രൂപം ധരിച്ച് ഒരു കാല്‍ കൊണ്ട് ഭൂമിയും മറ്റേതുകൊണ്ടു സ്വര്‍ഗ്ഗവും വ്യാപിച്ച് സകലതും തന്റെ കാല്‍ക്കീഴിലാക്കി. ഇതുകണ്ട് ക്രുദ്ധരായി വാമനവടുവിനെ എതിര്‍ക്കാനായി തുനിഞ്ഞ അനുയായികളെ വിലക്കികൊണ്ട് മഹാബലി പറഞ്ഞു.

“ഇതിനു മുന്‍പ് യാതൊരുവന്‍ നമ്മുടെ അഭിവൃദ്ധിയ്ക്കും ദേവന്മാരുടെ ക്ഷയത്തിനും സങ്കല്‍പ്പിച്ചു, ആ ഭഗവാന്‍ തന്നെ ഇപ്പോള്‍ നമ്മുടെ ക്ഷയത്തിനും ദേവന്മാരുടെ അഭിവൃദ്ധിയ്ക്കുമായി സങ്കല്‍പ്പിച്ചിരിക്കുന്നു. ഈശ്വരസ്വരൂപമായ കാലത്തെ ജനം, സൈന്യം, മന്ത്രിമാര്‍ , ശക്തി, മന്ത്രം, ഔഷധം എന്നിവകൊണ്ടൊന്നും തടുക്കാനാവില്ല. ഇനിയും അനുകൂലകാലം വരുമ്പോള്‍ നമ്മള്‍ ദേവന്മാരെ ജയിക്കും. അതുകൊണ്ട് നമ്മുടെ അഭിവൃദ്ധിക്കാലം കാത്തിരിക്കുവിന്‍.”

കേവലം രണ്ട് അടി കൊണ്ടു മഹാബലിയുടെ സാമ്രാജ്യമായ ഭൂമിയും സ്വര്‍ഗ്ഗവും അളന്നു തന്റേതാക്കി മാറ്റിയ വാമനമൂര്‍ത്തി, മൂന്നാമത്തെ അടി വയ്ക്കാന്‍ സ്ഥലം ചോദിച്ചു.

മഹാബലി ഭക്തിപുരസ്സരം പ്രതിവചിച്ചു: “ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”

ഈ സമയം ഭക്തനും മഹാബലിയുടെ പിതാമഹനുമായ പ്രഹ്ലാദന്‍ അവിടെയെത്തി. പ്രസന്നമായ മനസോടുകൂടി പ്രഹ്ലാദന്‍ പറഞ്ഞു.

“ഹേ ഭഗവാന്‍, അങ്ങ് ബലിയുടെ യാതൊരു സ്വത്തിനെയും അപഹരിച്ചിട്ടില്ല. സമൃദ്ധമായ ഇന്ദ്രപട്ടം അങ്ങ് ബലിക്ക് നല്‍കി. അതിനെ ഇപ്പോള്‍ മടക്കി വാങ്ങി. അതുതന്നെയാണ് മംഗളകരം. ബ്രഹ്മാവിനോ ശ്രീപരമേശ്വരനോ ലക്ഷ്മീദേവിക്കുപോലുമോ ലഭിച്ചിട്ടില്ലാത്ത ചരണകമലദര്‍ശനം നല്‍കി അങ്ങ് ബലിയെ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ , വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് അങ്ങ് പൂര്‍ണ്ണമായി അനുഗ്രഹിച്ചു. മനസ്സിനെ അടക്കി ആത്മതത്ത്വം അറിഞ്ഞ പുരുഷനുപോലും ഐശ്വര്യം നിമിത്തം മോഹം ജനിക്കും.”

തദവസരത്തില്‍ മഹാബലിയുടെ ഭാര്യ വിന്ധ്യാവലി വാമനനെ നമസ്കരിച്ചിട്ട്‌ പറഞ്ഞു: “മായയാല്‍ മോഹിതരായിട്ട് തങ്ങളാണ് കര്‍ത്താവ് എന്ന് കരുതുന്ന കുബുദ്ധികള്‍ , സര്‍വ്വേശ്വരനായ അങ്ങേയ്ക്ക് എന്തു സമര്‍പ്പിക്കുവാനാണ്? സ്വന്തമായി വല്ലതുമുണ്ടെങ്കിലല്ലേ സമര്‍പ്പിക്കാന്‍ സാധിക്കൂ. ഒന്നുമില്ലാത്തവര്‍ എല്ലാറ്റിനും സ്വാമിയായ അങ്ങേയ്ക്ക് ഓരോന്നും സമര്‍പ്പിക്കുന്നു എന്ന് വാദിക്കുന്നത് കേവലം മോഹവലയം തന്നെ.”

ഭഗവാന്‍ പറഞ്ഞു: “ഞാന്‍ യാതൊരുവനെ അനുഗ്രഹിക്കാന്‍ വിചാരിക്കുന്നുവോ, അവന്റെ ഐശ്വരത്തെ ആദ്യം അപഹരിക്കും. സര്‍വ്വാനര്‍ത്ഥകാരണമായ അര്‍ത്ഥത്തെ അപഹരിച്ചാല്‍ മാത്രമേ അവന്‍ അടക്കവും വണക്കവുമുള്ളവനായി മാറൂ. അതിനാല്‍ സത്യാന്വേഷിക്ക് അര്‍ത്ഥാപഹരണം അനുഗ്രഹമാണ്.”

“അസുലഭമായ മനുഷ്യജന്മം സിദ്ധിച്ചാല്‍ ഗര്‍വ്വില്ലാതെയിരിക്കണം. ജന്മം, കര്‍മ്മം, വയസ്സ്, സൗന്ദര്യം, വിദ്യ, ഐശ്വര്യം, ധനം എന്നിവയില്‍ ഗര്‍വ്വം ഭാവിക്കാതിരിക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകണം. മറ്റുള്ളവര്‍ക്ക് ജയിക്കാന്‍ കഴിയാത്ത എന്റെ മായയെ ബലി ജയിച്ചിരിക്കുന്നു. സര്‍വ്വ ഐശ്വര്യത്തെയും ഞാന്‍ അപഹരിച്ചിട്ടും എല്ല‍ാം പോയല്ലോ എന്ന ഖേദം അവനില്ല. ഇവന്റെ ധനം മുഴുവന്‍ ക്ഷയിച്ചു. ഇന്ദ്രപദവി നഷ്ടപ്പെട്ടു. വാക്കുകൊണ്ട് നിന്ദിക്കപ്പെട്ടു. ശുക്രാചാര്യന്‍ ശപിച്ചു. എന്തുചെയ്തിട്ടും സുസ്ഥിരചിത്തനായിരിക്കുന്ന ബലി സത്യത്തെയും ധര്‍മ്മത്തെയും ഉപേക്ഷിക്കുന്നില്ല.”

“ദേവന്മാര്‍ക്കും ലഭിക്കാന്‍ കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്‍ണിമന്വന്തരത്തില്‍ അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ചിരിക്കുന്ന സുതലത്തില്‍ വാഴൂ. എന്റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാല്‍ മനസ്സില്‍ ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരില്‍നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രന്‍ കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാന്‍ സുതലത്തിന്റെ പടിക്കല്‍ സദാ സന്നിഹിതനായിരിക്കും എന്ന് ഭവാന്‍ അറിയുക.”

അനന്തരം ഭഗവാന്‍ പ്രഹ്ലാദനോട് പറഞ്ഞു: “പ്രഹ്ലാദ, താങ്കള്‍ക്കു മംഗളം ഭവിക്കട്ടെ. സുതലമെന്ന സ്ഥാനത്തേയ്ക്ക് പോകൂ. അവിടെ സ്വപൗത്രനായ മഹാബലിയോടുകൂടി സന്തോഷിക്കൂ. സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു ഞാന്‍ നില്‍ക്കുന്നത് നീ നിത്യവും കാണും. എന്റെ സ്വരൂപദര്‍ശനം നിമിത്തമായുണ്ടായ പരമാനന്ദത്താല്‍ നിന്റെ സംസാരകാരണമായ കര്‍മ്മബന്ധം നിശ്ശേഷം നശിക്കും.”

മഹാബലിയും പ്രഹ്ലാദനും ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു അനുവാദം വാങ്ങി അനുചരന്‍മാരോടൊപ്പം സുതലത്തില്‍ പ്രവേശിച്ചു.

അങ്ങനെ ഭഗവാന്‍ ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗവും തിരിച്ചു നല്‍കി. മഹാബലിക്കു സ്വര്‍ഗത്തേക്കാള്‍ സുന്ദരവും സുഖകരവുമായ സുതലവും നല്‍കി. അവിടെ ഭഗവാന്‍തന്നെ അവരെ കാത്തുരക്ഷിച്ചു കാവല്‍ നിന്നു. ആത്മാഭിമാനം ഉപേക്ഷിച്ച ഭക്തനായ മഹാബലിയെ ഭഗവാന്‍ ഇപ്പോഴും സേവചെയ്യുന്നു.

താന്‍ ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്റെയും അധിപനാണ്, ഞാന്‍ ദാനം ചെയ്യുകയാണ് എന്ന ഒരു മിഥ്യാഭിമാനം ബലിക്കുണ്ടായിരുന്നു. ഒന്നും തന്റെതല്ലാത്ത ഈ ഭൂമിയില്‍ ഒരു വസ്തു ആര്‍ക്കെങ്കിലും ദാനം ചെയ്യുന്നതെങ്ങനെ?

ആദ്യം ഭഗവാന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും ബലിക്ക് നഷ്ടമാക്കി. ഈ ശരീരം സ്വന്തമാണ് എന്ന ചിന്തയാല്‍ ബലി മൂന്നാമത്തെ അടിയായി അതും ദാനം ചെയ്തു. അതായത് എന്തൊക്കെ ദാനം ചെയ്താലും അഭിമാനം ബാക്കി വരുന്നു.

ഒരു വസ്തു ഉപേക്ഷിച്ചാലും “ഞാന്‍ ഉപേക്ഷിച്ചു” എന്ന അഭിമാനം ഉപേക്ഷിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ത്യാഗത്തില്‍പോലും അഭിമാനിക്കുന്നവരാണ് നമ്മള്‍ . ഭഗവാന്റെ ചരണസ്പര്‍ശത്താല്‍ ബലിയുടെ അഭിമാനബോധം പോലും ഉപേക്ഷിക്കപ്പെട്ട് മനസ്സ് ഭഗവാനില്‍ ലയിച്ചു.

അഭിമാനം ത്യജിക്കുന്നവന്റെ ഭൃത്യനാണ് ഭഗവാന്‍. അങ്ങനെ, ഭഗവാനെ ദാസനാക്കിയവനാണ് ധര്‍മ്മിഷ്ഠനായ മഹാബലി.

കുലാചാര്യന്‍ ശപിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഉറച്ചു നിന്ന മഹാബലി, തന്റെ രാജ്യവും സ്വത്തും കൈവിട്ടിട്ടും മാനഹാനി സംഭവിച്ചിട്ടും ധര്‍മ്മം കൈവിട്ടില്ല. വാമനമൂര്‍ത്തിയുടെ പരീക്ഷണങ്ങളെ സമചിത്തനായി ധാര്‍മ്മികതയോടെ നേരിട്ട് മഹാബലി ആത്യന്തിക വിജയം കൈവരിച്ചു. സ്വധര്‍മ്മം അനുഷ്ഠിച്ച മഹാബലിക്ക് ശ്രേയസ് അഥവാ മോക്ഷാനുഭവം സിദ്ധിച്ചു. മഹാബലി എല്ലാ ഭൗതികക്ലേശങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മുക്തനായി, എപ്പോഴും ഭഗവാന്റെ കൃപയില്‍ മുഴുകി സ്ഥിതപ്രജ്ഞനായി സുതല സ്ഥാനത്ത് ജീവിച്ചു.

മഹാബലി ചക്രവര്‍ത്തിയുടെ ജീവിത സന്ദേശമായ സത്യധര്‍മ്മനിഷ്ഠ നമുക്കും വളര്‍ത്ത‍ാം, എല്ലാവര്‍ക്കും ശ്രേയസ് ഉണ്ടാകട്ടെ.

"ശ്രീ മഹാഭാഗവതം മൂലകൃതി - മലയാള വ്യാഖ്യാന സഹിതം", സ്വാമി തേജോമയാനന്ദ (ചിന്മയമിഷന്‍) രചിച്ച "ശ്രീമദ് ഭാഗവതപ്രവചനം" എന്നീ ഗ്രന്ഥങ്ങള്‍ ആധാരമാക്കി എഴുതിയത്.


കുറിപ്പ്:

ഓരോരുത്തരുടെയും മാനസിക നിലയനുസരിച്ച് ഓരോ വീക്ഷണകോണില്‍ നിന്നും നോക്കിയാല്‍ ഇത്രയും സുന്ദരവും അര്‍ത്ഥവത്തുമായ ഈ ഭാഗവതകഥയില്‍ വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നവരും ഉണ്ടാകാം. ചില ഉദാഹരണങ്ങള്‍:

ഈ മഹാബലികഥയെ ഇക്കാലത്തെ കോര്‍പ്പറേറ്റ് മാനേജ്മെന്റ്റ് തത്ത്വമായും കാണാം. സീനിയര്‍ മാനേജ്മെന്റിന് അല്ലെങ്കില്‍ ബോസ്സിന് ഇഷ്ടമില്ലാത്ത ടീം അംഗങ്ങളെ സ്ഥലം മാറ്റുക അല്ലെങ്കില്‍ ഡിപ്പാര്‍ട്ട്മെന്‍റ് മാറ്റുക, അവര്‍ കഴിവുള്ളവരാണെങ്കില്‍ ‘transfer with promotion’ എങ്കിലും കൊടുത്തു ദൂരേയ്ക്ക് മാറ്റുക എന്നതുപോലെ തോന്നും. അങ്ങനെ പ്രശ്നത്തിന് ഇടക്കാലാശ്വാസം ആവുമല്ലോ!

മറ്റൊരു കോണില്‍ നിന്ന് നോക്കിയാല്‍, സുതലദ്വാരത്തില്‍ ഭഗവാന്‍ കാവല്‍ നില്‍ക്കുന്നത്, മഹാബലിയും കൂട്ടരും വീണ്ടും പുറത്തിറങ്ങി വന്നു ശല്യം ചെയ്യാതിരിക്കാനും ആവാം, വീട്ടുതടങ്കല്‍. അങ്ങനെ ദേവന്മാര്‍ക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാകാതെ രക്ഷിക്ക‍ാം. ശിക്ഷണനടപടിയെ മധുരത്തില്‍ പൊതിഞ്ഞു രക്ഷാനടപടിയായി അവതരിപ്പിക്ക‍ാം.

അതായത്, നമ്മുടെ ഓരോരുത്തരുടെയും മനോനിലയും കാല്പനികതയും അനുസരിച്ച് ഏതുരീതിയില്‍ വേണമെങ്കിലും പുരാണകഥകളെ വ്യാഖ്യാനിക്ക‍ാം. എങ്ങനെ കുതന്ത്രത്തില്‍ ചിന്തിച്ചാലും, കഥയോടൊപ്പം പറയുന്ന തത്ത്വചിന്തകള്‍ കൂടി മനസ്സിലാക്കിയാല്‍ നന്ന്, അതാണ്‌ പുരാങ്ങളുടെയൊക്കെ സദുദ്ദേശ്യവും.

Tuesday 4 November 2014

പ്രതിമയ്ക്ക് പട്ടിണി മാറ്റാന്‍ കഴിയുമോ...

പ്രതിമയ്ക്ക് പട്ടിണി മാറ്റാന്‍ കഴിയുമോ... വീടില്ലാത്തവന് വീട് വെച്ച് കൊടുത്തിട്ട് പോരെ പ്രതിമ നിര്‍മ്മാണം എന്നൊക്കെയുള്ള സ്ഥിരം പിന്തിരിപ്പന്‍ ചോദ്യങ്ങളുമായി വരുന്ന കപട മനുഷ്യസ്നേഹികളോട്...

കയ്യിലെ കാശും ചെലവാക്കി ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ പോയി സ്റ്റാച്യൂ ഓഫ് ലിബാര്ട്ടിയുടെ മുന്നില്‍ പോയി നിന്ന് അന്തം വിട്ടു കുന്തം വിഴുങ്ങാം... ബ്രസീലില്‍ പോയി ക്രൈസ്ടോ റിഡാണ്ടറിന്റെ മുന്നിലും, ചൈനയിലെ സ്പ്രിംഗ് ടെമ്പിള്‍ ബുദ്ധ പ്രതിമയ്ക്ക് മുന്നിലും, ഫ്രാന്‍സിലുള്ള ഈഫല്‍ ടവറിനും മുന്നിലും, മലേഷ്യയിലെ ട്വിന്‍ ടവേര്‍സിന് മുന്നിലും ഒക്കെ പോയി നിന്ന് അഭിമാനത്തോടെ സെല്‍ഫി എടുക്കാം.. എന്നിട്ട് അവിടുത്തെ ശില്‍പചാരുതയെക്കുറിച്ചും കരവിരുതിനെപ്പറ്റിയും വാചാനലാവാം, കൂടെ സ്വന്തം നാടിനെക്കുറിച്ച് അല്പം പുച്ഛവും... സ്വന്തം നാട്ടില്‍, ലോകോത്തരമായ ഒരു സ്മാരകം വരുന്നു എന്ന് കേള്‍ക്കുമ്പോ മാത്രം ഇത്രമാത്രം പുച്ഛം കാണിക്കുകയും പട്ടിണിയുടെ കണക്ക് പറയുകയും ചെയ്യുന്ന ഈ പിന്തിരിപ്പന്‍ മൂരാച്ചി സ്വഭാവം ആണ് ആദ്യം മാറ്റേണ്ടത്.

ഭാരതത്തിന്‍റെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ഗുജറാത്തില്‍ നിര്‍മ്മിക്കാന്‍ പോക്കുന്നത് വെറും ഒരു പ്രതിമയല്ല എന്നുള്ളത് കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പോലും അറിവുള്ള കാര്യമാണ്... സര്‍ദാര്‍ പട്ടേലിന്റെ രൂപത്തില്‍ എക്സ്ടീരിയര്‍ ഡിസൈന്‍ ചെയ്തെടുത്ത 597 അടി ഉയരത്തിലുള്ള ഒരു പടുകൂറ്റന്‍ കെട്ടിടസമുച്ചയം ആണത്... പുറമേ നിന്ന് നോക്കിയാല്‍ ഒരു കൂറ്റന്‍ പ്രതിമ, അതിനുള്ളില്‍ വിശാലമായ കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടകള്‍, ഹെരിറ്റേജ് മ്യൂസിയം, ഹോട്ടലുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തുടങ്ങി വിസ്മയപ്പിക്കുന്ന അട്ഭുതക്കാഴ്ചകള്‍ അടങ്ങുന്ന ലോകത്തില്‍ തന്നെ ഏറ്റവും മികവുറ്റ ഒരു കലാസൃഷ്ടി ആണവിടെ വരുന്നത്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കുള്ളില്‍ കാലു മുതല്‍ തല വരെ ലിഫ്റ്റ്‌ വഴി സഞ്ചരിക്കാനും ഏറ്റവും ഉയരത്തില്‍ ഇരുന്നു നര്‍മദയുടെ ഏരിയല്‍ വ്യൂ ആസ്വദിക്കാനും കഴിയും. പണി തീര്‍ന്നു കഴിഞ്ഞാല്‍, ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഒരു ഒന്നാന്തരം ടൂറിസ്റ്റ് സ്പോട്ട് ആയി അത് മാറും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ സ്മാരകം വഴി രാജ്യം ടൂറിസം ഇനത്തില്‍ സമ്പാദിക്കാന്‍ പോകുന്ന വരുമാനത്തിന്‍റെ അളവ് നമ്മുടെയൊക്കെ പ്രവചനങ്ങള്‍ക്ക് അതീതമായിരിക്കും എന്നാണു സാമ്പത്തിക വിദഗ്ദന്മാര്‍ പറയുന്നത്.

കന്യാകുമാരിയിലെ വെറും ഒരു പാറയെ വിവേകാനന്ദപ്പാറ ആക്കി നിര്‍മിചെടുക്കുക വഴി ടൂറിസം ഇനത്തില്‍ തമിഴ്നാട് സര്‍ക്കാരിനു ലഭിക്കുന്ന വരുമാന എത്രയാണെന്ന് അറിയുമോ? ചുമ്മാ വികസനത്തെ പറ്റി പറയുമ്പോ പട്ടിണിയും ദാരിദ്ര്യവും ഒക്കെ പോക്കിയെടുതോണ്ട് വന്നു പിന്തിരിപ്പന്‍ മൂരാച്ചി കളി കളിക്കുന്നതൊക്കെ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണ്... വസ്തുതകള്‍ മനസ്സിലാക്കാതെ ഒന്നിനെയും പുചിക്കാന്‍ പാടില്ല. ഈ ടൂറിസ്റ്റ് ഉദ്യമത്തിലൂടെ ആ നാട്ടിലെ എത്രയെത്രെ പാവങ്ങല്‍ക്കാന് ജീവിതം കിട്ടാന്‍ പോകുന്നത്, എത്ര പേരുടെ ജീവിത നിലവാരം ഉയരുന്നു എന്നതിനെല്ലാം വ്യക്തമായ കണക്കുണ്ട്... അല്ലാതെ മായാവതി യു പി യില്‍ ചെയ്ത പോലെ ഉള്ള വെറും പ്രതിമ നിര്‍മ്മനമല്ല ഇത്. വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക... അല്ലാതെ പച്ചയായ മോഡി വിരോധം വെച്ച് പുലര്‍ത്തിയിട്ട് കാര്യമില്ല... കഴിവുള്ളവരെ അംഗീകരിക്കാന്‍ ശ്രമിക്കൂ... രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്നു രാഷ്ട്ര പുരോഗതിയുടെ ഭാഗമാകാന്‍ ശ്രമിക്കൂ.

ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത...

Saturday 1 November 2014

ശംഭൂകന്മാര്‍ ഉണ്ട് - അറിവ് തേടുന്നവര്‍ സൂക്ഷിക്കുക.

'തപസ്യന്തം തതശ്ശൂദ്രം ശംബൂകാഖ്യം രഘൂത്തമഃ 
ഹത്വാ വിപ്രസ്യ കസ്യാപി മൃതം പുത്രമജീവയല്‍' 

'തപസ്‌ ചെയ്‌തുകൊണ്ടിരുന്ന ശംബൂകന്‍ എന്ന ശൂദ്രനെ രഘൂത്തമന്‍ വധിച്ചതോടെ മരിച്ചുപോയ വിപ്രപുത്രന്‍ ജീവിച്ചു' .എന്നാണ്‌ 'ശ്രീരാമോദന്ത'ത്തില്‍. പറഞ്ഞിരിക്കുന്നത്. ശ്രീരാമഃ ഉദന്തം അതാണ്‌ ശ്രീരാമോദന്തം. ഉദന്തം എന്നാല്‍ കഥ, ചരിതം എന്നൊക്കെ അര്‍ത്ഥം. ശ്രീരാമോദന്തം എന്നാല്‍ ശ്രീരാമ കഥ എന്നാണ്‌ അര്‍ത്ഥം.

ഇനി ഇതിന്റെ യഥാര്‍ഥ അര്‍ഥം എന്താണെന്ന് നോക്കാം.

അറിവിന്‍റെ മാര്‍ഗ്ഗത്തില്‍ പോകുന്ന ജ്ഞാനികളുടെ കുട്ടികളെ വിഡ്ഢിത്തം പറഞ്ഞു വഴിതെറ്റിച്ചു നീച മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന ആളുകളെ ആണ് ആചാര്യന്മാര്‍ ശംഭൂകന്മാര്‍ എന്ന് വിളിച്ചിരുന്നത് ശംഭൂകന്‍ എന്നാല്‍ പട്ടിയെപ്പോലെ കുരയ്ക്കുന്നവന്‍ എന്നാണു അര്‍ഥം. അതായത് അറിവ് തേടി പോകുന്നവരെ വാദപ്രതിവാദം നടത്തി ആശയക്കുഴപ്പം ഉണ്ടാക്കി നശിപ്പിക്കുന്നവന്മാര്‍ എന്നര്‍ഥം. തല കീഴായി നിന്ന് തപസ്സു ചെയ്തു എന്ന് പറഞ്ഞാല്‍ തല തിരിഞ്ഞ രീതിയില്‍ ചിന്തിച്ചു ആശയങ്ങള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു എന്നാണ്. അതായത് നേരിന്റെയും അറിവിന്‍റെയും മാര്‍ഗ്ഗത്തില്‍ പോകുന്ന കുട്ടികളെ ആ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിപ്പിച്ച് നീച്ച മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നവര്‍. രാമായണം ഇത്തരത്തിലുള്ള ഒരുപാട്‌ അസുരന്മാരെ കാണിച്ചുതരുന്നുണ്ട്‌. ശംഭൂകന്മാര്‍ അസുരന്മാരാണ്. ശംഭൂകന്മാര്‍ക്ക് ഈശ്വരധ്യാനവും തപസ്സൊക്കെയുണ്ട്‌. പക്ഷേ തലകീഴായിട്ടാണെന്നുമാത്രം. തലതിരിഞ്ഞ അശാസ്‌ത്രീയമായ തപസ്സ്‌, ആരാധന മുതലായവ. കുബുദ്ധികള്‍ ആണവര്‍.

ഇന്നും നമുക്ക് ഈ ശംഭൂകന്മാരെ കാണുവാന്‍ കഴിയും. യുക്തിവാദികളുടെ വേഷം കെട്ടിയും, മയക്കു മരുന്ന് വ്യാപാരികളുടെ വേഷം കെട്ടിയും ഒക്കെ അവര്‍ ജീവിക്കുന്നു. 

ഇവിടെ പറഞ്ഞ ശ്ലോകത്തില്‍ ബ്രാഹ്മണകുട്ടികളെ ശംഭൂകന്മാരെ കൊന്നതിനു ശേഷം ജീവിപ്പിച്ചു എന്ന് പറയുന്നു. സാമാന്യ ബുദ്ധി ഉള്ള ആളുകള്‍ക്ക് അത് കൊണ്ടു തന്നെ മനസ്സിലാക്കാം ആ കുട്ടികളെ നേരെ ഉള്ള മാര്‍ഗത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു എന്നതാണ് അതുകൊണ്ടു അര്‍ഥമാക്കുന്നത്.  ചത്തുപോയി എന്നതിന് നേരിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും തലതിരിഞ്ഞു കെട്ടുപോയി എന്നര്‍ഥം. ചത്തുപോയവരെ ജീവിപ്പിച്ചു കൊണ്ടുവരാന്‍ ഒരിക്കലും പറ്റുകയില്ല എന്ന സത്യം പോലും വിമര്‍ശിക്കുന്നവര്‍ മറന്നുപോയി.

ശ്രീ രാമനെ ഇവിടെ വിളിക്കുന്നത്‌ രഘൂത്തമന്‍ എന്നാണു. അതും അവര്‍ക്ക് മനസ്സിലായില്ല. തന്നെയുമല്ല ഈ ദ്രോഹികളെ കൊല്ലുന്നത്‌ വസിഷ്ടമഹര്ഷിയുടെ നിര്‍ദ്ദേശം അനുസരിച്ചും ആണ്.

ജീവിതത്തില്‍ ഒരിക്കല്‍പോലും വാല്മീകി രാമായണം കണ്ടിട്ടോ വായിച്ചിട്ടോ ഇല്ലാത്ത ഈ ദ്രോഹികള്‍ വല്ല കഴുതകളും പറയുന്നത് കേട്ട് ആധുനിക ശംഭൂകന്മാരായി ജീവിക്കുന്നു. കഷ്ടം. പൂര്‍വികര്‍ യോഗമില്ലാത്തവര്‍ എന്ന് പറയുന്നത് ഇവരെ കുറിച്ചാണ്. 

അങ്ങനെ വഴിതെറ്റിക്കുന്നവന്മാരെ എല്ലാം പിടിച്ചു കൈകാര്യം ചെയ്തെതിനാണ് ശ്രീരാമന് തെറി വിളി ഇന്നും കേള്‍ക്കേണ്ടി വരുന്നത്.

മര്യാദാ പുരുഷോത്തമനായ ശ്രീരാമന് എന്‍റെ പ്രണാമം.