Monday, 15 December 2014

സന്ദീപാനന്ദ ഗിരിക്കെതിരെ ജോതിഷികൾ ഗീതയും ചൊവ്വയും

സമീപ കാലത്ത് ഉണ്ടായ ചില വിവാദങ്ങൾക്കെതിരെ ഹിന്ദു സന്യാസിമാർക്കിടയിൽ കടുത്ത അഭിപ്രായ വിത്യാസങ്ങൾ ഉണ്ടാവുകയും മാധ്യമങ്ങളിൽ പോലും ചുടെറിയ ചർച്ചകൾനടക്കുകയുംചെയ്തു .ഇതിൽ നിന്നെല്ലാം വളരെ വിവാദപരമായ അഭിപ്രായവുമായി സ്വാമി സന്ദീപാനന്ദഗിരി ചില പ്രസ്താവനകൾ നടത്തുകയുണ്ടായി.അതിനെതിരെപ്രശസ്ഥജോതിഷ പണ്ഡിതൻ സുഭാഷ് ചെറുകുന്ന് വളരെ രൂക്ഷമായി പ്രതികരിക്കുന്നു.

'ഏറെ നാളായി കേരളത്തില്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരായ കട ന്നാക്രമണം പല രൂപത്തില്‍ ആവര്‍ത്തിക്കുന്നു. ശബരിമല തീര്‍ഥാട കര്‍ക്കെതിരെ, ആറന്മുളയില്‍, ഗുരുവായൂരില്‍ മലയാളികള്‍ എന്നോ ഉപേക്ഷിച്ച ഐത്താചരണം തിരികെ നടപ്പാക്കുന്ന രീതിയില്‍ ഒക്കെ അത് പ്രകടണ്. ഒരു ഭാഗത്ത് ഹൈന്ദവേതര ശക്തികള്‍ പ്രത്യക്ഷമായും പരോക്ഷമായും അതിനു പിന്നില്‍ ഉണ്ടെന്നു കാണാം.മറ്റൊരിടത്ത് പക്ഷേ, ഹിന്ദുക്കള്‍തന്നെ-ആശ്ച്ചര്യകരം എന്ന് പറയാം കാവി വേഷം കെട്ടിയ മാരീചന്മാര്‍ പോലും അക്കൂട്ടത്തില്‍ ഉണ്ട്.ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ കഴിക്കുന്നതിനെതിരെ,അര വയര്‍ പു ലര്‍ത്താന്‍ ദേവാര്‍ച്ചനമല്ലാതെ മറ്റൊരു വരുമാന മാര്‍ഗവും ഇല്ലാത്ത പൂജാരികള്‍ക്ക് ദക്ഷിണകൊടുക്കുന്നതിനെതിരെ,ചൊവ്വാ ദോഷം നോക്കി കല്യാണം കഴിക്കുന്നതിനെതിരെ,ജ്യോതിഷികള്‍ക്കെതിരെ എല്ലാം പ്രത്യ ക്ഷമായി തന്നെ അവര്‍ "കുരിശുയുദ്ധം" പ്രഖ്യാപിച്ചതായി കാണാന്‍ കഴിയുന്നുണ്ട്.നിസ്സാരക്കാരൊന്നും അല്ല,മള്ളൂരിനെക്കാള്‍ വലിയ ഭാഗവതാചാ ര്യന്മാരും,ഗീതോപദേശത്തില്‍സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ പോലും "തനിക്കൊക്കായെന്നു"കരുതുന്നവരും അക്കൂട്ടത്തില്‍ ഉണ്ട്.

കേരളകൗമുദി ഫെബ്രുവരി 9-ലെ വാരാന്ത്യം നോക്കുക. ജീവിതത്തില്‍ ഒരിക്കലെങ്കിലും പെണ്ണു കെട്ടി നോക്കുകയോ, കെട്ടിച്ചു നോക്കുകയോ ചെയ്യാത്ത ഒരാളുടെ ലേഖനം കാണാം; "ജാതകം നോക്കി പെണ്ണു കെട്ടുമ്പോള്‍". വിഷയം വരാഹമിഹിരനോളം പഴയതാണ്-ചൊവ്വാ ദോഷം.ഇരുപത്താറു വയസുള്ള ബിടെക് ബിരുദധാരിയായ സുന്ദരനായ അമ്പതിനായിരം രൂപ ശമ്പളമുള്ള ഒരു യുവാവ് പെണ്ണു കെട്ടി രണ്ടാംനാള്‍ കുടുംബക്കോടതിയില്‍ വിവാഹ മോചനത്തിന് കേസ്സ് കൊടുത്തതിനെ പറ്റി സാമാന്യം മോശമല്ലാതെ വിവരിച്ചിരിക്കുന്നു. വില്ലന്‍ ജ്യോത്സ്യന്‍ ആണ്.ജ്യോത്സ്യന്‍ കെട്ടിയ പെണ്‍കുട്ടിയുടെ പൂര്‍വ കാമുകന്‍ ഒന്നും അല്ല കേട്ടോ.അയാള്‍ ജാതകം നോക്കിയപ്പോള്‍ നല്ല ചേര്‍ച്ച,കല്യാണം കഴിച്ചാല്‍ നല്ലത് തന്നെ എന്നൊരു അഭിപ്രായം പറഞ്ഞു.കല്യാണവും കഴിഞ്ഞു.പിന്നെ രണ്ടാംനാള്‍ പൊട്ടിയ അഭിപ്രായ വ്യത്യാസത്തിന്‍റെ "അമിട്ട്" ജ്യോത്സ്യന്‍ കണ്ടില്ലെന്നോ പറഞ്ഞില്ലെന്നോ ഒക്കെ ആണ് വിഷയം. തുടര്‍ന്ന് ഇന്ത്യയില്‍ വിവാഹ മോചനം ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തില്‍ ആണെന്നും വിവാഹ ബന്ധങ്ങളെ വഴിയാധാരം ആക്കുന്നത് ജ്യോത്സ്യന്മാര്‍ ആണെന്നും അടച്ചാക്ഷേപി ക്കുന്നുണ്ട് ലേഖകന്‍. "ചൈതന്യം"പോയി "ഗിരി"മുകളില്‍ കയറി പിന്നെ "പുരി"യിലേക്ക് ഇറങ്ങിയ ലേഖകന്‍, പുരി_പട്ടണം_യുടെ ലീലാവിലാസങ്ങളെ കുറിച്ച് ബോധമുള്ള ആള്‍ ആണ്.

അല്ലെങ്കില്‍ ഇക്കാലത്തും വസ്ത്രം മാറുന്ന പോലെ ഇണയെ മാറുന്ന/മാറ്റുന്ന നടീ നടന്മാരെക്കുരിച് കൃത്യമായി പറയാന്‍ കഴിയില്ലല്ലോ. അവിടെയും പക്ഷേ പഴി ജ്യോല്‍സ്യന് തന്നെ.

അതവിടെ ഇരിക്കട്ടെ, ജ്യോതിഷത്തിന്റെ പ്രത്യേകിച്ച് വിവാഹ പൊരു ത്തം, ചൊവ്വാദോഷം എന്നിവയുടെ ശരിതെറ്റുകളെ കുറിച്ച് പറയാന്‍ വലിയൊരു ലേഖനം വേണ്ടി വരും. പലരും പലപ്പോഴും എതിര്‍ത്തും അനുകൂലിച്ചും പറഞ്ഞു തേഞ്ഞ ഒരു വിഷയം കൂടി ആണ് അത്.പക്ഷേ ഇപ്പോള്‍ എന്തുകൊണ്ടാണ് അനവസരത്തില്‍ അദ്ദേഹം അത് എടുത്തു പയോഗിക്കുന്നത് എന്നതാണ് ചിന്തിക്കേണ്ട വിഷയം.കഴിഞ്ഞ ആഗസ്റ്റില്‍ ഇതേ വ്യക്തിയുടെതായി വന്ന പ്രസ്താവന നോക്കുക:". ..ഭക്തന്‍ ദൈവത്തിന്‌ പണം നല്‍കുന്നതും മറ്റൊരു തട്ടിപ്പാണെ ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവത്തിന്‌ എന്തിനാണ്‌ പണമെന്നും അദ്ദേഹം ചോദിച്ചു. ക്ഷേത്രങ്ങളില്‍ പണം നല്‍കാതെ സമൂഹത്തിലെ മറ്റ്‌ നല്ലകാര്യങ്ങള്‍ക്ക്‌ വേണ്ടി ആ പണം ഉപയോഗിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. പുരാതന ക്ഷേത്രങ്ങളില്‍ ഭണ്ഡാരവും കാണിക്കവഞ്ചിയും ഒന്നുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആധുനിക മനുഷ്യന്റെ സൃഷ്ടികളാണ്‌ ഇത്തരം ഭണ്ഡാര ങ്ങളെന്നും അദ്ദേഹം പറഞ്ഞു...." മുകളില്‍ പറഞ്ഞ ലേഖനത്തില്‍ അത് മറ്റൊരു രീതിയില്‍ അദ്ദേഹം ആവര്‍ത്തിക്കുന്നത് കാണാം."ഇത് പോലെ അന്ധവിശ്വാസം നിറക്കുന്നവയാണ് യാഗങ്ങള്‍. കോഴിക്കോട്ട് അടുത്ത കാലത്ത് സോമയാഗം നടത്തി. ഗീതയില്‍ ഇത്തരം യാഗങ്ങളെ ഇല്ലായ്മ ചെയ്യണം എന്ന്‍ വ്യക്തമായി പറയുന്നു". "അന്ധവിശ്വാസ നിവാരണ ബില്‍ എന്ന പേരില്‍ ഹൈന്ദവമായ വിശ്വാസങ്ങള്‍ക്കെതിരെ രാജ്യമെങ്ങും കോണ്‍ഗ്രെസ്സ് സര്‍ക്കാരുകള്‍ നിയമം കൊണ്ട് വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. അവിടെയാണ് ജ്യോതിഷത്തിനെതിരെയും ഒപ്പം ക്ഷേത്രാചാരങ്ങള്‍ക്ക് എതിരെയുമുള്ള ആക്രമണങ്ങള്‍ പ്രസക്തം ആകുന്നതു.

ഉപജീവനത്തിനു ഭഗവദ്ഗീതയേ സ്വീകരിക്കുകയും പ്രഭാഷണങ്ങള്‍ക്ക് ദക്ഷിണ സ്വീകരിക്കുകയും ചെയ്യുന്ന ഒരു "ഗീതോപജീവി"യില്‍ നിന്നും ഉണ്ടാകരുതാത്ത ഒരു പ്രസ്താവനയാണ് അത്.

ഭഗവദ്ഗീതയില്‍ ഇങ്ങനെ പറയുന്നു:

“ദേവാൻ ഭാവയതാനേന
തേ ദേവാ ഭാവയന്തു വ:
പരസ്പരം ഭാവയന്ത:
ശ്രേയ: പരമവാ പ്സൃഥ” (ഭഗവത്ഗീത അദ്ധ്യായം 3 ശ്ലോക 11)

ഇതുകൊണ്ട് – യജ്ഞങ്ങള്‍- കൊണ്ട് നിങ്ങള്‍ ദേവന്മാരെ സന്തോഷിപ്പി ക്കുവിന്‍ ആ ദേവന്മാര്‍ നിങ്ങളേയും സന്തോഷിപ്പിക്കട്ടെ. അന്യോന്യം സന്തോഷിപ്പിച്ച് പരമമായ ശ്രേയസ്സിനെ പ്രാപിക്കുവിന്‍.ഇതാണോ സന്ദീപന്‍ പറഞ്ഞ ആ ഗീതാ സന്ദേശം? നമ്മള്‍ ഗീതാ പണ്ഡിതര്‍ അല്ല.അതുകൊണ്ട് ഒന്നുകില്‍ അദേഹം ഗീത നന്നായി പഠിക്കട്ടെ, എന്ന്‍ ഉപദേശിക്കാനും നിവൃത്തിയില്ല.

ഇനി കുടുംബക്കോടതിയിലെ കേസുകളിലേക്ക് വരാം. അവിടെ കേസു കളുടെ എണ്ണം കൂടുന്നത് ജ്യോത്സ്യന്മാരുടെ ജാതകപൊരുത്തം ആശ്രയിച്ചു നടത്തുന്ന വിവാഹങ്ങള്‍ കൊണ്ടാണ് എന്നതാണ് സന്ദീപന്റെ പ്രസ്താവന. ഭൂരിപക്ഷ സമുദായം എന്ന നിലയില്‍ കേസുകളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളുടെതാവും എന്നത് ശരിതന്നെ.ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സഭ എടുക്കുന്ന തീരുമാനങ്ങള്‍ ആണ് പലപ്പോഴും അന്തിമം.മറ്റൊന്ന് ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേര്‍പ്പെടുത്താന്‍ അനുവാദമില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടുതന്നെ വിവാഹമോചനത്തിനു പള്ളിയില്‍ നിന്നും അംഗീകാരം കിട്ടുക എന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനെക്കാള്‍ കഷ്ടതരവും ആണ്. എന്നിട്ടും കുടുംബക്കോടതിയിലെ കേസുകളില്‍ 21% വും ക്രൈസ്തരുടെ തായി ഉണ്ട്. അവര്‍ ജാതകം നോക്കിയാണോ വിവാഹം കഴിക്കുന്നത്‌?എന്‍റെ അനുഭവത്തില്‍ അങ്ങനെ ചേര്‍ച്ച നോക്കി വിവാഹം കഴിക്കുന്ന ക്രൈസ്തവരും ഉണ്ട്. അവരാരും കുടുംബക്കോടതിയില്‍ പോയതായി എനിക്കറിയില്ല. മുസ്ലീം സമുദായത്തിലെ കാര്യം എല്ലാവര്‍ക്കും അറിയാം.

അവിടെ നൂറുശതമാനവും തീര്‍പ്പുകല്‍പ്പിക്കുന്നത് മഹല്ല് കമ്മറ്റിയാണ്. എന്നിട്ടും കേരളത്തിലെ കുടുംബകോടതികളിലെ മുസ്ലീം സാന്നിധ്യം അവരുടെ ജനസംഖ്യാ പ്രാതിനിധ്യത്തിനു ഏതാണ്ട് അടുത്താണ്. "കേരളത്തിലെ വടക്കന്‍ ജില്ലകളിലൊന്നിലെ കുടുംബ കോടതിയില്‍ തീര്‍പ്പു കാത്തുകിടക്കുന്ന വിവാഹമോചനക്കേസുകളില്‍ 90 ശതമാനവും മുസ്ലിം പെണ്‍കുട്ടികളുടേതാണെന്നും ഡി.എന്‍.എ. ടെസ്റിനു ശുപാര്‍ശചെയ്ത 12 കേസുകളില്‍ എട്ടിലും ഒരുവശത്തു മുസ്ലിം പെണ്‍കുട്ടികളാണെന്നും ഒരു അഭിഭാഷകസുഹൃത്ത് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. ത്വലാഖ് ചൊല്ലിയതായി കാണിച്ചു ലഭിക്കുന്ന കത്തുകള്‍ ഫയല്‍ ചെയ്യുന്നതിനപ്പുറം ചില ഇടപെടലുകള്‍ നടത്താന്‍ മഹല്ല് കമ്മിറ്റികള്‍ തയ്യാറായാല്‍ ഇത്തരം മാനക്കേടുകള്‍ക്ക് അറുതി വരുത്താനാവും". (മുഹമ്മദ്‌ ഹിഷാം ,തേജസ്സ് ദ്വൈവാരിക,Fri, 14 May 2010) എവിടെയാണ് ഇക്കാര്യത്തില്‍ ജ്യോത്സ്യന്‍റെയോ ജ്യോതിഷത്തിന്‍റെയോ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്?

കേരളത്തിലെ 52% ത്തോളം വരുന്ന ഹിന്ദുക്കളില്‍ ഹൈന്ദവ വിശ്വാസവും ആചാരങ്ങളും പിന്തുടരുന്ന എത്രപേര്‍ വിവാഹത്തിനു പൊരുത്തത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്?ജോലി,വിദ്യാഭ്യാസം, കുടുംബം, സാമൂഹിക നില,സൌന്ദര്യം, തുടങ്ങിയ പരിഗണനകള്‍ കഴിഞ്ഞേ പലരും ഓലക്കുറിയും കൊണ്ട് ജ്യോത്സ്യനെ സമീപിക്കുന്നുള്ളൂ.അപ്പോഴേക്കും കാര്യങ്ങള്‍ ഏതാണ്ടൊക്കെ തീരുമാനം ആയിക്കഴിഞ്ഞിരിക്കും. പിന്നെവിവാഹം മുടക്കി എന്ന പേര് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കണിയാന് മുന്നില്‍ വേറെമാര്‍ഗം ഒന്നുമില്ല എന്ന് സാരം. നല്ലൊരു ശതമാനവും ജാതകം എഴുതുന്നത്‌ തന്നെ വിവാഹം അടുക്കുമ്പോള്‍ ഓര്‍മ്മയില്‍ നിന്നും കിട്ടുന്ന സൌകര്യപ്രദമായ ഒരു ദിവസം കണക്കാക്കി ആണ്. ഹൈന്ദവ നാമധാരികള്‍ എങ്കിലും നാസ്തിക രാഷ്ട്രീയ വിശ്വാസികള്‍ ആയ വലിയൊരു വിഭാഗം ജാതകമേ നോക്കുന്നുമില്ല.

സാമൂഹിക ഘടനയില്‍ വലിയ മാറ്റം അടുത്ത കാലത്ത് ഉണ്ടായിട്ടു ണ്ട്. കൂട്ടുകുടുംബത്തിന്റെ തകര്‍ച്ച പരസ്പരം സഹിക്കാനും സഹ കരിക്കാനുമുള്ള ശേഷി ഇല്ലായ്മ, സാമ്പത്തിക സ്വയം പര്യാപ്തത, അന്യ വിശ്വാസങ്ങളുടെ സ്വാധീനം എന്നിവയൊക്കെ പലതിനെയും പോലെ വൈവാഹിക ബന്ധങ്ങളെയും സ്വാധീനിക്കുന്നുണ്ട്. അതിനനുസരിച്ച് എല്ലാ ശാസ്ത്രത്തിലും എന്ന പോലെ ജ്യോതിഷത്തിലും വരുത്തേണ്ട കാലികമായ മാറ്റങ്ങള്‍ വരുത്തുന്നില്ല എന്നത് ശരിതന്നെ. അതുകൊണ്ട് അതിന്‍റേതായ പോരായ്മയും അതിനുണ്ട്. സന്ദീപന്‍ ഉദാഹരിക്കുന്ന വേറൊരു കാര്യം നടി കാവ്യാമാധവന്‍റെ വിവാഹം ആണ്. അവരുടെ ജാതക ചേര്‍ച്ച നോക്കി ജ്യോത്സ്യന്മാര്‍ പറഞ്ഞത് കഴിഞ്ഞ മൂന്നു ജന്മവും അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആയിരുന്നത്രെ. എന്തായാലും സകലമാന ആട്ടക്കാരികളുടെയും, വിടന്മാരുടെയും വാര്‍ത്തകള്‍ അവരുടെ ഫാന്‍സു കാര്‍ക്ക് അറിയാവുന്നതിലും കൂടുതല്‍ ഈ കാഷായധാരിക്ക് അറിയാം എന്നത് സന്തോഷകരമായ കാര്യം ആണ്.

പക്ഷേ അവര്‍ ബാല്യകാല സുഹൃത്തുക്കള്‍ കൂടി ആയിരുന്നു എന്നറിയില്ലെന്നു മാത്രം. അതേപോലെ ദേശം, കാലം ,സംസ്കാരം എന്നിവ ജാതകപൊരുത്തം പോലെ പ്രധാനം ആണെന്നും. അപ്പോള്‍ വിവാഹത്തിന്‍റെ കാര്യത്തില്‍ ജ്യോതിഷിയുടെ പ്രാധാന്യം അത്രയേ ഉണ്ടായിരുന്നുള്ളൂ എന്ന് സാരം. കാവ്യയുടെ തന്നെ ഒരു വനിതാ വാരികയിലോ മറ്റോ കണ്ട വാക്കുകള്‍ ഇങ്ങനെയാണ് ".....ഏട്ടന് വടക്കുനിന്നുള്ള പെണ്ണ് മതിയെന്നാണ് വിചാരിക്കുന്നത്. ഒന്നൂല്യങ്കിലും സംസ്‌കാരോം ഭാഷേമൊക്കെ ഒന്നാകൂലോ......
(കാവ്യ കുറച്ചുനേരം മിണ്ടാതിരുന്നു. വെറുതെ കണ്ണുനിറഞ്ഞുപോയി. പിന്നെ ഓര്‍മയില്‍ നിന്നെന്നപോലെ തുടര്‍ന്നു.) 'ഈ ഭാഷയൊക്കെ വല്ല്യേ പ്രശ്‌നമാണ്. തെക്കുള്ളവരുടെ ഭാഷ നമുക്ക് ചിലപ്പോള്‍ ഉള്‍ക്കൊള്ളാനേ പറ്റില്ല. അമ്മേനെ 'തള്ളേ'ന്ന് വിളിക്കാന്‍ നമുക്ക് പറ്റ്വോ? ഇന്റര്‍വ്യൂകളിലും സിനിമകളിലുമൊക്കെ നമ്മക്ക് വേണമെങ്കില്‍ അഡ്ജസ്റ്റ് ചെയ്ത് സംസാരി ക്കാം. പക്ഷേ, ജീവിതകാലം മുഴുവന്‍ അങ്ങനെ ചെയ്യാന്‍ പറഞ്ഞാല്‍ നടക്ക്വോ? അതുകൊണ്ടാണ് ചേട്ടന് നാട്ടുകാരിയായ പെണ്ണ് മതീന്ന് ഞാന്‍ പറയണത്. പക്ഷേ, വിധിച്ചത് എന്താണെന്ന് പറയാന്‍ പറ്റില്ല.' ചിലര്‍ക്ക് ചില മുന്‍വിധികള്‍ ഉണ്ട്. വടക്കുള്ളവര്‍ക്ക് തെക്കന്‍ എന്നാല്‍ ഭാഷയില്‍ മാത്രമല്ല സ്വഭാവത്തിലും നിഷിദ്ധന്‍ ആണ്, തിരിച്ചും.അതൊരു മാനസിക വൈരുദ്ധ്യം ആണ്. അവിടെ ജാതകത്തിന് എന്ത് റോള്‍ ആണ് ഉള്ളത്?

സന്ദീപന്‍റെ തികച്ചും മനുഷ്യത്വ രഹിതവും സാമൂഹികവിരുദ്ധമായ മുഖവും നിലപാടുകളും കൂടി ചൂണ്ടിക്കാട്ടാതെ ഈ ലേഖനം അവ സാനിപ്പിച്ചാല്‍ തെറ്റാവും.എയിഡ്സ് രോഗികളോട് പോലും ഒരുതരത്തിലും വിവേചനം കാണിക്കരുതെന്ന് സാമൂഹിക മനസാക്ഷി നില പാടുകള്‍ സ്വീകരിച്ചിട്ടുള്ള കാലം ആണ് ഇത്. കേവലം പാണ്ട് രോഗം ഉള്ളവര്‍ക്ക് പെണ്ണു കൊടുക്കരുതെന്ന ആഹ്വാനം ലേഖനത്തില്‍ കാണാം. പാണ്ട് രോഗം ഉള്ളവര്‍ വിവാഹം കഴിക്കരുതെന്നാണത്രേ ശാസ്ത്രം. ആ രോഗം ഉള്ള പാണ്ടുവിനെ പുണര്‍ന്നത്‌ കൊണ്ടാണത്രേ മാദ്രി മരിക്കുന്നത്. ഒരു ചൊല്ല് കേട്ടിട്ടുണ്ടോ? "അഞ്ജനം എന്നത് ഞാനറിവൂ മഞ്ഞളു പോലെ വെളുത്തിരിപ്പൂ"..എന്ന്. ഈ ഗീതോപജീവിക്ക് ഗീത മാത്രം അല്ല മഹാഭാരതം പോലും അറിയില്ല. നമ്മളൊക്കെ വായിച്ച ഭാരതത്തില്‍ പാണ്ടു ആണ് മരിക്കുന്നത്. അദ്ദേഹത്തിന്റെ ചിതയില്‍ ചാടി മാദ്രി സതി അനുഷ്ടിക്കുകയും ആണ് ചെയ്യുന്നത്. ലേഖനം അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ അതിവേഗം നടപ്പാക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അവിടെയാണ് എന്ത് കൊണ്ട് സന്ദീപന്‍ ഈ നിലപാടുകള്‍ സ്വീകരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം അന്വേഷി ക്കേണ്ടത്. വാസ്തവത്തില്‍ ഗീതാ ജ്ഞാനയജ്ഞം ഒക്കെ നടത്തി ഈ മാന്യന്‍ സമ്പാദിക്കുന്നതിന്‍റെ അത്രയൊന്നും ഒരു സാധാരണ ജ്യോല്‍സ്യന് വരുമാനം ഇല്ല.

പഞ്ച നക്ഷത്ര ആശ്രമത്തിന്‍റെ പടിപ്പുര പോലുള്ള ആഡംബരാലംകൃതമായ വീടു പോലും ഇല്ല. മൂന്നോ നാലോ പുഷ്പാഞ്ജലി ചെയ്‌താല്‍ ഇത്തിരി പൂവോ തീര്‍ത്ഥമോ ചന്ദനമോ പ്രസാദം ആയി കൊടുത്താല്‍ കിട്ടുന്ന ദക്ഷിണ കൊണ്ട് ഒരു പൂജാരിക്ക് കുടുംബം പോറ്റാനുള്ള വരുമാനവും കിട്ടുകയില്ല. അപ്പോള്‍ പാവപ്പെട്ട ജ്യോതിഷിയോ പൂജാരിയോ അല്ല അയാളുടെ ലക്‌ഷ്യം, മറിച്ച് ഇപ്പോഴും നാട്ടിന്‍ പുറത്തെ സായം സന്ധ്യകളില്‍ വിശ്വാസത്തിന്‍റെ തിരിനാളം കെടാതെ സൂക്ഷിക്കുന്ന ക്ഷേത്രങ്ങള്‍ തന്നെയാണ്. ആ ക്ഷേത്രങ്ങളിലൊക്കെ അല്‍പ്പമെങ്കിലും പൂജകളോ വഴിപാടുകളോ നിര്‍ദ്ദേശിക്കുന്ന കണിയാനിട്ടു കുത്തിയാല്‍ കൊള്ളുന്നത്‌ അവിടങ്ങളില്‍ ആണെന്ന് കൃത്യമായി അറിയാവുന്ന ഏതോ പാഷണ്ടന്‍റെ ബുദ്ധി ഉണ്ടായിരിക്കും ഇയാളുടെ പിറകെ എന്ന് സംശയിക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയുന്നുമില്ല. കര്‍മ്മ ബന്ധങ്ങളില്‍ പെട്ടുലഴുന്ന സാമാന്യ മനുഷ്യന്‍റെ കര്‍മ്മഫലവും അതിന്‍റെ അനുഭവവും ഒക്കെയാണ് വിവാഹം എന്നത്. അവന്‍ വിവാഹം കഴി ക്കുന്നതും ഭോഗിക്കുന്നതും സന്താനത്തെ ഉല്‍പ്പാദിപ്പിക്കുന്നതും എല്ലാം ആ വിധിക്കനുസരിച്ചാണ് നടക്കുന്നതും.തികച്ചും ആദിഭൌതികമായ കാര്യം. അതില്‍ കാഷായം ധരിച്ച് കര്‍മ്മ ഫലത്തെ അതിജീവിച്ച് മോക്ഷത്തിലേക്ക് പോകേണ്ടുന്ന, പോകാന്‍ സമൂഹത്തെ ഉദ്ബോധിപ്പി ക്കേണ്ടുന്ന ഒരു സന്യാസിക്കു എന്ത് കാര്യം ആണ് ഉള്ളത്? നേരത്തെ പറഞ്ഞപോലെ "ചൈതന്യ" ഹീനനായി, "ഗിരി" കളില്‍ നഷ്ടപ്പെട്ട, അവസാനം "പുരി" കളിലെ മായാമോഹിത വലയത്തിലേക്ക് നിപതിച്ച ഒരാളോട് പക്ഷേ നമുക്ക് ഇങ്ങനെ ഉപദേശിക്കാം, "അല്ലയോ സ്വാമിന്‍ അങ്ങ് ചൊവ്വയെ ഭയപ്പെടുന്നില്ലെങ്കില്‍ കഠിന വൈധവ്യ ദോഷം വിധിച്ച ജാതകമുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു സമൂഹത്തിനു മാതൃക കാട്ടിയാലും.

Courtesy
അനില്‍ പെണ്ണുക്കര 
pennukkara@yahoo.com

Wednesday, 10 December 2014

AIDS - എയ്ഡ്സ്

ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം.

ലോകത്തെ ഭീതിയിലാഴ്ത്തിയ അതിമാരക രോഗമെന്നു വിശേഷിപ്പിക്കുന്ന AIDS ന്റെ ഉത്ഭവത്തെക്കുറിച്ച് റഷ്യൻ ജീവ ശാസ്ത്രജ്ഞൻ ജേക്കബ് സീഗൾ പുറത്തുവിട്ട വിവരങ്ങൾ ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്.AIDS നിർമ്മിക്കപ്പെട്ടത് അമേരിക്കൻ ലാബോറട്ടറികളിലാണെന്ന് അദ്ദേഹം അടിവരയിട്ടു സമർഥിക്കുന്നു.1986 -ൽ പ്രസിദ്ധീകരിച്ച " AIDS - അമേരിക്കയുടെ സ്വദേശ നിർമ്മിത വിനാശം "എന്ന ലഘു ലേഖയിൽ അദ്ദേഹം പറയുന്നത്, HIV നിർമ്മിക്കപ്പെട്ടിട്ടുള്ളത് നിലവിലുള്ള രണ്ടുതരം വൈറസുകളെ സമന്വയിപ്പിച്ച് കൊണ്ടാണ് എന്നാണ്.അമേരിക്കയുടെ രാസ -ജൈവായുധ പദ്ധതിയുടെ ആസ്ഥാനമായ മേരിലാണ്ടിലെ ഫോർട്ട്‌ ഡട്രിക്കിലെ ലാബിൽ വെച്ചു ഇത് നടന്നിരിക്കാനിടയുണ്ടെന്നാണ് സീഗലിന്റെ നിഗമനം.ഈ വൈറസുകളെ ഹൃസ്വകാലത്തിൽ വിട്ടയക്കാനായി പിടിക്കപ്പെട്ട തടവുപുള്ളികളിൽ 1978 ന്റെ അവസാനത്തോടെ പരീക്ഷിക്കപ്പെട്ടിരിക്കാനിടയുണ്ട്.ആറുമാസം കൊണ്ട് രോഗത്തിന്റെ ലക്ഷണങ്ങൾ യാതൊന്നും പ്രകടമാകാതിരുന്നതിനാൽ പരീക്ഷണങ്ങൾ പരാജയമെന്ന് വിലയിരുത്തുകയും തടവുകാരെ വിട്ടയക്കുകയുമാണുണ്ടായത്.എന്നാൽ എഴുപതുകളുടെ അന്ത്യത്തിൽ സ്വവർഗ്ഗപ്രേമികളായ അവരിൽ ചിലർക്ക് രോഗലക്ഷണങ്ങൾ പ്രകടമായതോടെ അമേരിക്ക AIDS ന്റെ പ്രഥമ ഉറവിട കേന്ദ്രമായിമാറുകയായിരുന്നു എന്നാണു പ്രൊഫസർ സീഗൾ പറയുന്നത്.

കൂടുതൽ അറിയുന്നതിന് താഴെകാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക :

http://www.shout-africa.com/…/opinion-aids-the-greatest-cr…/



Sunday, 7 December 2014

ഭോപ്പാൽ ദുരന്തം ? എന്താണ് ആ സത്യം ?

ഭോപ്പാൽ ദുരന്തം ? എന്താണ് ആ സത്യം ? വളരെ ദാരുണമായ ഈ കൂട്ടക്കൊലയ്ക്ക്  ആരായിരുന്നു ഉത്തരവാദി ?

ഇന്നും പല മനസുകളിലും ഉത്തരമില്ലാത്ത ഒരു ചോദ്യ ചിഹ്ന്നമായി അവശേഷിക്കുന്നു ഭോപാൽ !

ഒരു കള്ളക്കളി അരങ്ങേറിയത് പലർക്കും അറിയില്ല. ഇതിന്റെ സത്യാവസ്ഥ ലോകത്തോട്‌ പറയാൻ ശ്രമിച്ച ആ മഹാനെ കാലപുരിയ്ക്ക് അയച്ചത് അതിനു കൂട്ട് നിന്ന ഒരു രാഷ്ട്രീയ പാർട്ടി ആണ്!

ആ സത്യം വെളിപ്പെടുത്തും മുൻപ് ഒന്ന് കൂടി :ഇന്ത്യയിൽ ഒരു കോണ്ഗ്രസ്കാരി ഭരിച്ചിരുന്നു.അവരുടെ മുദ്രാവാക്യം 'കൂടുതൽ അധ്വാനം കുറച്ചു ശബ്ദം' എന്നായിരുന്നു! അതായത് രാഷ്ട്രത്തിനു വേണ്ടി അടിമപ്പണി ചെയ്യുക ശബ്ദിച്ചാൽ കൊലക്കയർ! ഒരു കോണ്ഗ്രസ്കാരൻ ഭരിച്ചിരുന്നു സാക്ഷാൽ ലാൽ ബഹാദൂർ ശാസ്ത്രി! അദ്ദേഹം 'ജയ് ജവാൻ ജയ് കിസാൻ' എന്ന് മുദ്രാവാക്യം മുഴക്കിയപ്പോൾ അതിനെ അനുകൂലിക്കാൻ ഒരൊറ്റ കൊണ്ഗ്രസ്സുകാരും മുന്നോട്ടു വന്നില്ല. (അതായത് ആ ശബ്ദത്തിന്റെ രാജസ്നേഹ തത്വം ആരും പുറത്തു കാട്ടിയില്ല. ആ രാജ്യസ്നേഹിയെ താഷ്കന്ത് കരാറിൽ ഒപ്പ് വച്ച ശേഷം ഹൃദയാഘാതം വന്നു മരണപ്പെട്ടു.

അത് ഒരു കൊലപാതകമായിരുന്നുവെന്നു അന്നത്തെ 3 ആം ക്ലാസ് വിദ്യാർ ഥിക്കുപോലും അറിയാമായിരുന്നു. പാക്കിതാന്റെ നട്ടെല്ലായ ലാഹോർ വരെ പിടിച്ചെടുത്ത ഇന്ത്യൻ സേനയ്ക്ക് കരുത്തേകിയത് ശാസ്ത്രി എന്ന മനുഷ്യസ്നേഹി ആയിരുന്നു. ലാഹോർ വരെ എത്തിയ ഭാരതത്തെ അമേരിക്കയെന്ന കൂട്ടിക്കൊടുപ്പുകാരൻ പിന്തിരിപ്പിക്കുകയായിരുന്നു. സ്നേഹവാക്കുകൾ കൊണ്ട് ചതിയിൽ വീഴ്ത്തി ആ രാജ്യസ്നേഹിയെ കൊലപ്പെടുത്തി അമേരിക്ക വിജയം നേടി.

ഇതേ അവസ്ഥയായിരുന്നു ഭോപാൽ ദുരന്തത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്ന രാജീവ്‌ ദീക്ഷിത് എന്ന രാജ്യസ്നേഹിയുടെയും അന്ത്യത്തിന് കാരണമായത്‌. അമേരിക്കയുടെ എക്സ്പിരിമെന്റ് അതായത് ആയുധ പരീക്ഷണമായിരുന്നു 1984 ൽ ഭോപാലിൽ അരങ്ങേറിയത് എന്ന് ശ്രീ രാജീവ് ദീക്ഷിത് സാധാരണക്കാരെ അറിയിച്ചു!. ഈ പരീക്ഷണത്തിന്‌ ശേഷം ഇറാൻ ഇറാക്കിൽ അമേരിക്ക ഇത് ആയുധമാക്കി. അന്ന് ഭോപ്പാലിൽ പതിനായിരങ്ങളെ കൊലചെയ്ത അതെ ആയുധം ഇസ്ലാമിനു നേരെ ഉതിർത്തു വിട്ടു.

ഇന്നും നാം അറിയാതെ ഇത്തം എക്സ്പിരിമെന്റുകൾ ഹിന്ദുസ്ഥാനിൽ നടക്കുന്നു. അത് വെളിച്ചത്ത് കൊണ്ടുവരുന്നവർ ക്യാൻസർ ഹൃദയാഘാതം എന്നിവയാൽ കൊല്ലപ്പെടുന്നു.ഇപോഴത്തെ എക്സ്പിരിമെന്റുകൾ തീർത്തും മെടിസിനുകൾ ആണ് . ഇന്ത്യയിൽ ഷുഗർ ഹൃദയാഘാതം ക്യാൻസർ ഇവയാൽ ദിനംപ്രതി മരണപ്പെടുന്നു . എന്നാൽ എയിഡ്സ് പിടിപെട്ടു എത്ര പേർ മരണപ്പെടുന്നു?

ഉത്തരം ശൂന്യം !

HIV എന്ന വൈറസ്‌ ഉണ്ടെങ്കിലും അത് കോണ്ടം വില്ക്കപ്പെടാനുള്ള ഒരു വിദേശ കപട രോഗം ആണെന്ന് എത്ര പേർക്കറിയാം ?

Courtesy-  ദിനേശ് പള്ളിക്കൽ

Thursday, 4 December 2014

പിയേഴ്സ് സോപ്പ് ഉപയോഗിക്കുന്നവര്‍ ഇതൊന്നു വായിക്കുമല്ലോ....???

പിയേഴ്സ് സോപ്പ് ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട സോപ്പ് ആണ്. അത് ട്രാൻസ്പരന്റ് സോപ്പായതിനാൽ തന്നെ ഉപയോഗികുന്നവന് അത് പരിശുദ്ധമായ ഒരു സോപ്പ് ആണെന്ന് തോന്നൽ ആണ് മനസ്സിലുണ്ടാകുക. പിയേഴ്സ് സോപ്പ് ഒരു കാരണവശാലും ഒരു തരത്തിലുമുള്ള റിയാക്ഷൻ ഉണ്ടാക്കില്ലെന്നാണ്‌ മിക്കവരുടെയും വിശ്വാസം. എന്നാൽ ഇത്രയും നിരുപദ്രവകാരിയായ സോപിന്റെ തനി സ്വഭാവം അറിഞ്ഞാൽ പിന്നെ നിങ്ങൾ പിയേഴ്സ് ഉപയോഗിക്കുകയേ ഇല്ല…ഈ അടുത്ത കാലത്താണ് പിയേഴ്സ് സോപ്പ് പുതിയ രൂപത്തിലും ഭാവത്തിലും ഇറങ്ങിയത്‌. 1789 ൽ നിർമ്മിക്കപ്പെട്ട പിയേഴ്സ് സോപ്പ് ലോകത്തെ ആദ്യ ട്രാൻസ്പരന്റ് സോപ്പ് ആണ്. പണ്ട് വെറും 8 ചേരുവകൾ മാത്രമുണ്ടായിരുന്ന പിയേഴ്സ് സോപ്പ് മാറ്റങ്ങളോടെ പുറത്തിറങ്ങിയപ്പോൾ അത് 23 ചേരുവകൾ ആയി മാറി. അത് നിങ്ങൾ ശ്രദ്ധിച്ചുവോ..?? അതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ എന്താണെന്ന് എപ്പോഴെങ്കിലും വായിച്ചു നോക്കിയിട്ടുണ്ടോ…?? പണക്കാരുടെ സോപ്പ് എന്ന പദവി പിയേഴ്സിന് സ്വന്തമാണ്. എന്നാൽ വിദ്യാസമ്പന്നരായ ഇവർ പോലും ഇത്തരം കാര്യങ്ങൾ വായിച്ചു നോക്കാൻ മുതിരില്ല എന്നത് തന്നെയാണ് നമ്മുടെ നാട്ടിലെ വ്യാപാരികളുടെ വിജയ മന്ത്രം.

സോർബിറ്റോൾ, അക്വാ, സോഡിയം പാമേറ്റ്, സോഡിയം പാം കെർനലേറ്റ്, സോഡിയം റോസിനേറ്റ്, പ്രൊപ്പലൈൽ ഗ്ലൈക്കോൽ, സോഡിയം ലാറിൽ സൽഫാറ്റ്, PEG-4, ആൽക്കഹോൾ, ഗ്ലിസറിൻ , പെർഫ്യൂം, സോഡിയം ക്ലോറൈഡ്, സോഡിയം മെറ്റാ ബൈ സൽഫേറ്റ്, ഏറ്റിഡ്രോണിക്ക് ആസിഡ് , ടെട്ര സോഡിയം EDTA, BHT, Cl 12490, Cl 47005, ബെൻസൈൽ ബെൻസൊഏറ്റ്, ബെൻസൈൽ സാലിസൈലെറ്റ്, സിന്നമൽ, യൂഗേനോൾ, ലിമോനെനെ, ലിനലൂൽ..

ഇതെല്ലാമാണ് പിയേഴ്സ് സോപ്പിൽ അടങ്ങിയിരിക്കുന്ന കൂട്ടുകൾ. പാക്കറ്റിന് പുറത്തുള്ള ലേബലിൽ കമ്പനി തന്നെ എഴുതി വച്ചിട്ടുള്ളതാണ് ഈ കൂട്ടുകൾ. ഇനി ഇവ എന്താണെന്ന് നോക്കാം…

പുതിയ പിയേഴ്സ് സോപ്പിലെ ചേരുവകൾ

സോഡിയം ലാറെൽ സൽഫേറ്റ് ശരീരത്തിനകത്തേക്ക് ആഴ്ന്നിറങ്ങുന്ന സ്വഭാവത്തിലുള്ള രാസവിഷമാണ്. ഒടുവിൽ അത് ചെന്നു കൂടുന്നത് കണ്ണ്, തലച്ചോറ്, ഹൃദയം , കരൾ എന്നീ അവയവങ്ങളിലാണ്. അത് സൂക്ഷമായ അളവിലാണെങ്കിലും ദീർഘ നാളുകൾ കഴിയുന്നതോടെ ഈ അവയവങ്ങളുടെ പ്രവർത്തനങ്ങൽക്കെല്ലാം തകരാറുകൾ ഉണ്ടാകുമെന്ന് ജോർജിയ മെഡിക്കൽ കോളേജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ താക്കീതു നൽകുന്നു. കൊച്ചു കുട്ടികളുടെ കണ്ണിന്റെ വളർച്ച മുരടിപ്പിക്കുന്നുമെന്നും മുതിർന്നവരിൽ തിമിരം ഉണ്ടാക്കുമെന്നും അവർ പറയുന്നുണ്ട്. കണ്ണിലെ ചില പ്രൊറ്റീൻ സെൽസിൽ വ്യതിയാനം ഉണ്ടാക്കാനും ഈ രാസപദാർത്ഥം കാരണമാകും.
പിയേഴ്സ് മാത്രമല്ല ഒട്ടുമിക്ക സോപ്പുകളും ഇതെല്ലാം ചേരുന്നതാണ്. ചിലതാകട്ടെ ഇതിലും ഭീകരമാണ്…

( Courtesy: Nirbhayam )

Sunday, 23 November 2014

ടിപ്പു സുൽത്താൻ - ടിപ്പുവിന്റെ ജന്മദിനത്തില്‍ വായിച്ചിരിക്കേണ്ട ഒരു ലേഖനം..

ഇക്കഴിഞ്ഞ നവമ്പറില്‍ ഞാന്‍ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം, ചില ചിത്രങ്ങള്‍ എടുക്കാനായി സന്ദര്‍ശിയ്ക്കുകയുണ്ടായി. പൌരാണികത കൊണ്ട് മഹത്തായ ആ ക്ഷേത്രത്തിന്റെ വാതില്‍ക്കല്‍ തന്നെ തകര്‍ന്നടിഞ്ഞ ചില ഗോപുര അവശിഷ്ടങ്ങള്‍ കണ്ടു. ചില അന്വേഷണങ്ങള്‍ക്കൊടുവില്‍ അത് ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ തകര്‍ന്നതാണെന്ന അറിവു കിട്ടി. 

ചെറുപ്പത്തില്‍ പഠിച്ച പാഠപുസ്തകങ്ങളില്‍ അദ്ദേഹത്തെ, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ധീരനായ സ്വാതന്ത്ര്യ പോരാളിയായാണ് ചിത്രീകരിച്ചിരുന്നത്. “മൈസൂര്‍ കടുവ” എന്ന അപരനാമത്തില്‍ അറിയപെട്ടിരുന്ന അദ്ദേഹത്തിന്റെ കഥകള്‍ വിവരിയ്ക്കുന്ന ടി.വി.സീരിയലും ഉണ്ടായിരുന്നു. (ഞാനതു കണ്ടിട്ടില്ല). എങ്കിലും മഹാനായ ഒരു ഭരണാധികാരിയായിട്ടാണ് അദ്ദേഹത്തെ പറ്റി മനസ്സില്‍ സൂക്ഷിച്ച ചിത്രം. ഏതായാലും തളിപ്പറമ്പിലെ “ചരിത്ര ശേഷിപ്പ്” കണ്ടപ്പോള്‍ ടിപ്പു സുല്‍ത്താന്റെ കേരള ആക്രമണങ്ങളെ പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം തോന്നി. അതിനു പറ്റിയ ഗ്രന്ഥങ്ങള്‍ അന്വേഷിച്ചു നടന്നു. അപ്പൊഴാണ് പ്രമുഖ ചരിത്രകാരനായ പ്രൊഫ: എ. ശ്രീധരമേനോന്റെ “കേരള ചരിത്രം” ലഭിച്ചത്. പുസ്തകത്തിന്റെ പുറം ചട്ടയില്‍ പറയുന്നുണ്ട്: “ഗതകാലസത്യങ്ങളെ തമസ്കരിച്ചുകൊണ്ട് സ്ഥാപിത താല്പര്യങ്ങള്‍ക്കു വേണ്ടി ചരിത്രത്തെ നിര്‍മ്മിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണായകമാണ്.” 

ഈ പ്രസ്താവം നല്‍കിയ ആത്മവിശ്വാസത്തോടെ ടിപ്പുവിന്റെ ആക്രമണകാലത്തെ പറ്റിയുള്ള ഭാഗം തിരഞ്ഞു. 21-ആം അധ്യായത്തില്‍ “മൈസൂര്‍ ആക്രമണം” എന്ന തലക്കെട്ടില്‍ ഹൈദരാലിയുടെയും മകന്‍ ടിപ്പുവിന്റെ കേരള ആക്രമണങ്ങളെ പറ്റി വിവരിയ്ക്കുന്നുണ്ട്. വിവരണങ്ങളില്‍ കൃത്യത കുറവെങ്കിലും അതില്‍ ടിപ്പുവിന്റെ ഭാഗം ഇങ്ങനെ സംക്ഷേപിയ്ക്കാം: 1782 ഡിസംബറില്‍ ഹൈദരാലി അന്തരിയ്ക്കുന്നതിനു മുന്‍പ് കേരളത്തിലെ അധികാരം പുന:സ്ഥാപിയ്ക്കുന്നതിനായി പുത്രന്‍ ടിപ്പുവിനെ നിയോഗിച്ചിരുന്നു. എങ്കിലും പിതാവിന്റെ മരണം മൂലം, കിരീട ധാരണത്തിനായി അദേഹത്തിനു തിരികെ പോകേണ്ടി വന്നു. 1788 ജനുവരിയില്‍ താമരശേരി ചുരം വഴി ടിപ്പു വലിയൊരു സൈന്യവുമായി മലബാറില്‍ കടന്നു. വഴിയില്‍ കാര്യമായ എതിര്‍പ്പൊന്നും കൂടാതെ കോഴിക്കോട്ടേയ്ക്ക് നീങ്ങി. (കേരള ചരിത്രം . പേജ്: 297.) “തന്റെ ജനവിരുദ്ധമായ നയങ്ങള്‍ അംഗീകരിയ്ക്കാന്‍ കൂട്ടാക്കാത്ത ജനങ്ങളില്‍ അവ വാള്‍മുനകൊണ്ടു നടപ്പാക്കാന്‍ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറില്‍ കടന്നു“ എന്നും ഇതേ പേജില്‍ തന്നെ കാണുന്നു. എന്താണ് ആ ജനവിരുദ്ധ നയങ്ങള്‍? അതേ പേജില്‍ പറയുന്നു: “ മലബാറിലെ സാമൂഹികസമ്പ്രദായം ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തില്‍ കര്‍ക്കശമായ ചില പുതിയ രീതികള്‍ സുല്‍ത്താന്‍ നടപ്പിലാക്കി നോക്കി. 

1788-ല്‍ മലബാറിലെ ജനങ്ങളോടു പ്രഖ്യാപിച്ച ഒരു വിളമ്പരത്തില്‍ ബഹുഭര്‍തൃസമ്പ്രദായത്തെ അദ്ദേഹം കഠിനമായക്ഷേപിച്ചു. ടിപ്പുവിന്റെ ഈ പ്രവര്‍ത്തിയെ ജനങ്ങള്‍ സാര്‍വത്രികമായെതിര്‍ക്കുകയും രാജ്യം മുഴുവന്‍ പ്രക്ഷുബ്ധമാകുകയും ചെയ്തു.പടിഞ്ഞാറെ കോവിലകത്തെ രവിവര്‍മ്മയുടെ നേതൃത്വത്തില്‍ നായന്മാര്‍ 1788 നവമ്പറില്‍ കോഴിക്കോട് ആക്രമിച്ചു. ” നായന്മാരെ ചെറുക്കാന്‍ കോഴിക്കോട്ട് ഒരു സൈന്യത്തെ നിര്‍ത്തിയിട്ട് ടിപ്പു വടക്കോട്ട് പോയി. അവിടെയും വലിയ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. കണ്ണൂര്‍ വച്ച് തന്റെ പുത്രന്‍ അബ്ദുള്‍ ഖാലിക്കും അറയ്ക്കല്‍ ബീബിയുടെ മകളും തമ്മിലുള്ള വിവാഹം കൊണ്ടാടി” (കേരള ചരിത്രം. പേജ്- 298 ) 1789 നവമ്പറില്‍ കോയമ്പത്തൂര്‍ നിന്ന് കൊച്ചി പ്രദേശത്തേയ്ക്ക് പ്രവേശിയ്ക്കുകയും കടന്നു പോന്ന പ്രദേശങ്ങളെ വിജനമാക്കി കൊണ്ടുള്ള ദീര്‍ഘമായ സൈനികയാത്രയ്ക്കു ശേഷം 1789 ഡിസംബര്‍ 14 നു തൃശൂര്‍ എത്തിച്ചേരുകയും ചെയ്തു. 1789 ഡിസംബര്‍ 29 നു, 7000 ഭടന്മാരോടു കൂടി തിരുവിതാംകൂര്‍ അതിര്‍ത്തിയിലുള്ള “നെടുങ്കോട്ട” ആക്രമിച്ചെങ്കിലും തകര്‍ക്കാനായില്ല. തുടര്‍ന്ന് 1790 ഏപ്രില്‍ 15-ആം തീയതി കോട്ട ഭേദിച്ച് തിരുവിതാംകൂര്‍ സൈന്യത്തെ പുരകോട്ടോടിച്ചു. വഴിനീളെയുള്ള കോട്ടകള്‍ കീഴടക്കി അദ്ദേഹം ആലുവയില്‍ താവളമടിച്ചു. ഇതിനിടെ കാലവര്‍ഷം ആരംഭിച്ചതിനാല്‍ പടനീക്കം നിര്‍ത്തിവയ്ക്കേണ്ടി വന്നു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിച്ചതിനാല്‍ തിരിച്ചു പോകേണ്ടിയും വന്നു.” (പേജ്- 298). 

ഈ വായനയിലൊന്നും ടിപ്പുസുല്‍ത്താന്റെ യശസ്സിനെ ബാധിയ്ക്കുന്ന ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല ടിപ്പുവിന്റെ അധിനിവേശം മലബാറിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയ്ക്ക് “നേട്ട”മുണ്ടാക്കിയതായും തുടര്‍ന്നുള്ള വായനയില്‍ ശ്രീധരമേനോന്‍ പറയുന്നു. ഒപ്പം ചില കോട്ടങ്ങളെ പറ്റിയും പറയുന്നുണ്ട്. അവയെല്ലാം ഇവിടെ വിവരിയ്ക്കുന്നില്ല. ഈ വായന എനിയ്ക്ക് തൃപ്തി തരാത്തതിനാല്‍ അന്വേഷണം വീണ്ടും തുടര്‍ന്നു. 

അപ്പോഴാണ് ബ്രിട്ടീഷ് മലബാറിലെ കലക്ടറായിരുന്ന വില്യം ലോഗന്റെ അമൂല്യകൃതിയായ മലബാര്‍ മാനുവലിന്റെ ഒരു ഭാഗമായ “മലബാര്‍ ചരിത്രം” ലഭിയ്ക്കുന്നത്. വായിച്ചു. ഞാന്‍ തേടിയതെല്ലാം അതിലുണ്ടായിരുന്നു. ശ്രീധരമേനോന്‍ വിട്ടുകളഞ്ഞതോ പറയാനാഗ്രഹിയ്ക്കാത്തതോ ആയ ചരിത്ര സത്യങ്ങള്‍ ലോഗന്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ടായിരുന്നു. അവയിലെ ചില ഭാഗങ്ങള്‍ മാത്രം (എല്ലാമെഴുതണമെങ്കില്‍ മറ്റൊരു ഗ്രന്ഥം രചിയ്ക്കേണ്ടി വരും) ഞാന്‍ ഇവിടെ പങ്കു വെയ്ക്കാം. 

ടിപ്പു എങ്ങനെയുള്ള ആളായിരുന്നു എന്നതിന് ചെറിയൊരു ഉദാഹരണം. ഹൈദരാലിയുടെ വിശ്വസ്ഥ സേവകനായിരുന്നു ഷേഖ് ആയാസ്. ഹൈദരാലിയുടെ മലബാര്‍ ആക്രമണത്തിനിടയില്‍ ചിറയ്ക്കലില്‍ നിന്നും പിടിച്ച ഒരു നായര്‍ അടിമയായിരുന്നു, പിന്നീട് മതം മാറ്റപെട്ട ആയാസ്. ഇയാള്‍ സുല്‍ത്താന്റെ പ്രീതിയ്ക്കു പാത്രമായതിനെ തുടര്‍ന്ന് ചിത്തല്‍ ദുര്‍ഗ് പ്രദേശത്തിന്റെ സിവില്‍-മിലിട്ടറി ഗവര്‍ണറായി നിയമിച്ചു. കിട്ടുന്ന ഏതവസരത്തിലും പുത്രനെയും വളര്‍ത്തു പുത്രനെയും താരതമ്യം ചെയ്യാന്‍ സുല്‍ത്താന്‍ മടിച്ചില്ല. ഒരിയ്ക്കല്‍ ചില കൊള്ളമുതലുകള്‍ സ്വകാര്യമായി ദുരുപയോഗം ചെയ്തതിന് സുല്‍ത്താന്‍ മകനെ ശാസിച്ചിട്ട് ഇങ്ങനെ പറഞ്ഞു: “സ്വന്തം മുതലാണ് സ്വകാര്യമായി നീ അപഹരിയ്ക്കുന്നതെന്നറിയാനുള്ള സാമാന്യബുദ്ധി പോലും നിനക്കില്ലാതായല്ലോ..! ഇങ്ങനെയുള്ള നിനക്കു പകരം ആയാസാണ് എന്റെ മകനായി പിറന്നിരുന്നതെങ്കില്‍ എന്റെ ഭാഗ്യമായിരുന്നു.” 

ഏതായാലും പിതാവിനു ശേഷം അധികാരത്തില്‍ വന്ന ടിപ്പു ആദ്യം ചെയ്തത് ബെദനൂറിന്റെ ഗവര്‍ണറായി നിയമിക്കപെട്ട ആയാസിനെ തട്ടിക്കളയാന്‍ ഉപഗവര്‍ണര്‍ക്ക് രഹസ്യാജ്ഞ നല്‍കലാണ്. സ്വന്തം ബുദ്ധിവൈഭവം കൊണ്ട് ആയാസ് രക്ഷപെട്ടു എന്നത് മറ്റൊരു കാര്യം. 

എന്താണ് ശ്രീധരമേനോന്‍ പറഞ്ഞ “ജനവിരുദ്ധനയങ്ങള്‍”? വെറും ബഹുഭര്‍തൃത്വ പ്രശ്നം മാത്രമാണോ? നമുക്ക് ലോഗന്‍ രേഖപ്പെടുത്തിയ ചില സംഭവങ്ങള്‍ നോക്കാം. 

“1788 ജൂലൈ 20 ന് കോഴിക്കോട്ട് നിന്ന് 200 ബ്രാഹ്മണന്മാരെ അന്വേഷിച്ച് പിടിച്ച് മുഹമ്മദന്‍ മതം സ്വീകരിപ്പിയ്ക്കുകയും മാട്ടിറച്ചി തീറ്റിപ്പിയ്ക്കുകയും ചെയ്തു. പരപ്പനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നും ധാരാളം പേരെ പിടിച്ച് കോയമ്പത്തൂരേയ്ക്ക് ആട്ടിത്തെളിച്ചു കൊണ്ടു പോയി മതം മാറ്റിച്ച് ഗോമാംസം തീറ്റിച്ചു.“ 1788-ലെ ആക്രമണത്തിനുശേഷം തന്റെ സൈനികരെ കോഴിക്കോട്ട് നിര്‍ത്തി ടിപ്പു തിരികെ പോയതായാണ് ലോഗന്റെ സൂചന. ആ ഘട്ടത്തിലായിരുന്നു രവിവര്‍മ്മയുടെ നേതൃത്തിലുള്ള നായര്‍കലാപം. അതിനെ തുടര്‍ന്നാണ് ടിപ്പു വീണ്ടും 1789-ല്‍ മലബാറിലെത്തുന്നത്. ഇത്തവണ ആക്രമണം രൂക്ഷമായിരുന്നു. കോട്ടയം (മലബാര്‍) മുതല്‍ പാലക്കാട് വരെയുള്ള നായര്‍ ജാതിക്കാരെ മുഴുവന്‍ തിരഞ്ഞു പിടിയ്ക്കാനും ഉന്മൂലനം ചെയ്യാനുമാണ് ടിപ്പു സൈന്യത്തിനു നല്‍കിയ കല്‍പ്പന എന്നാണ് ബ്രിട്ടീഷ് രേഖകളില്‍ കാണുന്നത്. “കടത്തനാട്ട് രാജകുടുംബത്തിന്റെ ആസ്ഥാനമായി വര്‍ത്തിച്ച കുറ്റിപ്പുറത്തു വച്ചാണ് ടിപ്പുവിന്റെ സൈന്യം രണ്ടായിരം നായന്മാരെയും കുടുംബാംഗങ്ങളെയും, അവര്‍ ദിവസങ്ങളോളം പിടിച്ചു നിന്ന പഴയ കോട്ടയില്‍ വളഞ്ഞിട്ടത്. പിടിച്ചു നില്‍ക്കാന്‍ സാധിയ്ക്കാത്ത ഗതി വന്നപ്പോള്‍ അവര്‍ “സ്വമേധയാ മുഹമ്മദന്‍ മതം സ്വീകരിയ്ക്കണമെന്ന വ്യവസ്ഥയ്ക്കു വഴങ്ങി. അല്ലെങ്കില്‍ അവരെ നിരബന്ധപൂര്‍വം മതം മാറ്റിയ്ക്കുകയും നാടു കടത്തുകയും ചെയ്യുമായിരുന്നു. എല്ലാവരുടെയും “ത്വക്ച്ഛേദനം” നടത്തുകയും തുടര്‍ന്ന് ഗോമാംസ സദ്യയില്‍ പങ്കെടുപ്പിയ്ക്കുകയും ചെയ്തു.“ 

ശ്രീധരമേനോന്‍ പറയുന്ന ബഹുഭര്‍തൃത്വത്തെ പറ്റിയുള്ള വിളംബരം ഇതാണ്: “ ......ഇനിയങ്ങോട്ട് നിങ്ങള്‍ മറ്റു വഴിയില്‍ സഞ്ചരിയ്ക്കണം. അടങ്ങിയൊതുങ്ങി ജീവിയ്ക്കണം. രാജാവിനുള്ള കരം കൃത്യമായി അടയ്ക്കണം. നിങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീ പത്തു പുരുഷന്മാരെ പ്രാപിയ്ക്കുക എന്ന ദുഷിച്ച സമ്പ്രദായമുള്ളത് അവസാനിപ്പിയ്ക്കണം. നിങ്ങള്‍ നിങ്ങളുടെ അമ്മമാരെയും പെങ്ങന്മാരെയും അനിയന്ത്രിതമായ ദുര്‍വൃത്തികള്‍ ചെയ്യാന്‍ അനുവദിയ്ക്കുന്നു. അങ്ങനെ നിങ്ങളെല്ലാം ജാര സന്തതികളത്രെ. ലൈംഗീക ബന്ധങ്ങളില്‍ മൃഗങ്ങളെക്കാള്‍ അധ:പതിച്ചവരാണ് നിങ്ങള്‍. ഈ നീചപ്രവര്‍ത്തികള്‍ നിങ്ങള്‍ ഉപേക്ഷിയ്ക്കുകയും ഇതര മനുഷ്യരെ പോലെ ജീവിയ്ക്കുകയും ചെയ്യണമെന്ന് ഇതിനാല്‍ ആവശ്യപ്പെട്ടുകൊള്ളുന്നു. ഈ കല്പനകള്‍ അനുസരിയ്ക്കതിരുന്നാല്‍ നിങ്ങളെ ഒന്നടങ്കം ഇസ്ലാം മതാവലംബികളാക്കി ബഹുമാനിയ്ക്കാനും നിങ്ങളുടെ നാട്ടു മുഖ്യന്മാരെ മുഴുവന്‍ എന്റെ ഗവണ്മെന്റ് ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോകാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് തെര്യപ്പെടുത്തുന്നു.” 

1790-ല്‍ പാലക്കാട് കോട്ട ഇംഗ്ലീഷുകാര്‍ പിടിച്ചടക്കിയ ശേഷം അവിടെ നിന്നു ലഭിച്ച ഒരു കല്പനയുടെ കൈയെഴുത്തു പ്രതിയില്‍ പറയുന്നത്: “പ്രവിശ്യയിലെ ഓരോരുത്തരെയും സ്ത്രീ പുരുഷ വക ഭേദമില്ലാതെ, ഇസ്ലാം മതത്തിലേയ്ക്ക് കൊണ്ടുവന്ന് അനുഗ്രഹിയ്ക്കണം. ഈ ബഹുമതി സ്വീകരിയ്ക്കാതെ ഒളിച്ചോടി പോകുന്നവരുടെ പാര്‍പ്പിടങ്ങള്‍ ചുട്ടു നശിപ്പിയ്ക്കുകയും അവരെ തേടിപിടിച്ച് നല്ലതോ ചീത്തയോ ആയ ഏതു മാര്‍ഗം പ്രയോഗിച്ചും സാര്‍വത്രികമായ മതപരിവര്‍ത്തനത്തിന് വിധേയമാക്കേണ്ടതാണ്.“ 1790 മാര്‍ച്ച് 26 രാത്രി ടിപ്പുവിന്റെ ആക്രമണം ഭയന്ന് ചിറയ്ക്കല്‍ രാജാവ് ഒളിച്ചോടി. തുടര്‍ന്ന്, സുല്‍ത്താന്റെ സന്നിധിയില്‍ നേരിട്ടു ഹാജരായാല്‍ ആപത്തു സംഭവിയ്ക്കില്ല എന്ന വാഗ്ദാനം വിശ്വസിച്ച് അദ്ദേഹം അങ്ങനെ ചെയ്തത്രെ. ടിപ്പു അദ്ദേഹത്തെ ഉപദ്രവിയ്ക്കാതെ വിട്ടു എന്നും പറയുന്നു. ഏതായാലും അല്പദിവസത്തിനകം ടിപ്പുവിന് മനം മാറ്റം വരുകയും ചിറക്കല്‍ കൊട്ടാരം ആക്രമിയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട രാജാവിന്റെ ശരീരം ആനകളെ കൊണ്ട് വലിച്ചിഴച്ച് തന്റെ ക്യാമ്പില്‍ കൊണ്ടു പോകുകയും, ജീവനോടെ പിടിയ്ക്കപെട്ട 17 നായന്മാരോടൊപ്പം കെട്ടിതൂക്കുകയും ചെയ്തു. 

സഞ്ചാരിയായ ബര്‍ത്തോലോമിയോ ടിപ്പുവിന്റെ പടയൊരുക്കത്തെ പറ്റി ഒരു ദൃക്‌സാക്ഷി വിവരണം നല്‍കുന്നുണ്ട്. ”തന്റെ എല്ലാ കടന്നാക്രമണങ്ങള്‍ക്കും ടിപ്പു സൈന്യങ്ങളെ അണിനിരത്തുന്നത് ഒരു നിശ്ചിതരൂപത്തിലായിരുന്നു. ആദ്യം മുപ്പതിനായിരം ഭീകരന്മാരുടെ ഒരു കൊലയാളി സംഘം. തങ്ങളുടെ വഴിയില്‍ കണ്ട എല്ലാവരെയും ഈ ഭീകരന്മാര്‍ കശാപ്പ് ചെയ്തു. തൊട്ട് പിറകേ ആനപ്പുറത്തു കയറി ടിപ്പു. അതിനു പിറകേ മറ്റൊരു മുപ്പതിനായിരം പേര്‍ വരുന്ന കാലാള്‍ പട. ടിപ്പുവിന്റെ നാട്ടുകാരോടുള്ള പെരുമാറ്റം അങ്ങേയറ്റം പൈശാചികമായിരുന്നു. കോഴിക്കോട്ട് അയാള്‍ അമ്മമാരെ കഴുവില്‍ കേറ്റി കൊല്ലുകയും കൈക്കുഞ്ഞുങ്ങളെ അവരുടെ കഴുത്തില്‍ കെട്ടി ഞാത്തുകയും ചെയ്തിരുന്നു. ആനകളുടെ കാലിനു കെട്ടി നഗ്നരാക്കിയ ക്രിസ്ത്യാനികളേയും ഹിന്ദുക്കളെയും വഴിനീളെ വലിച്ചിഴച്ച് കൊണ്ടുപോയി. ക്രിസ്ത്യന്‍-ഹിന്ദു സ്ത്രീകളെ മുഹമ്മദീയര്‍ക്കു നിര്‍ബന്ധ വിവാഹം ചെയ്തു കൊടുത്തു. കണ്ണില്‍ ചോരയില്ലാത്ത ജനമര്‍ദകന്റെ മുന്‍പില്‍ നിന്ന്‍ ജീവനും കൊണ്ടോടിയ ക്രിസ്ത്യന്‍-ഹിന്ദു അഭയാര്‍ത്ഥികളില്‍ നിന്നാണ് ടിപ്പു വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ഈ അഭയാര്‍ത്ഥികളെ വേറാപൊളി പുഴ കടക്കുന്നതിന് ബര്‍ത്തോലോമിയോ നേരിട്ട് സഹായിയ്ക്കുകയുണ്ടായി. അങ്ങനെ ചെയ്തതിന് ബര്‍ത്തോലോമിയോ താമസിയ്ക്കുന്നതിന് അടുത്ത് ചെന്ന് മൈസൂര്‍ കൊലയാളി സംഘം തിരക്കുകയുണ്ടായി. അപ്പോഴേയ്ക്കും സഞ്ചാരി അവിടെ നിന്നും വഴിമാറി പോയിരുന്നു. ”: “വോയേജ് ടു ഈസ്റ്റ് ഇന്‍ഡീസ്” എന്ന ഗ്രന്ഥത്തിലാണിത് വിവരിച്ചിരിയ്ക്കുന്നത്. 

മേല്‍ക്കൊടുത്ത വിവരങ്ങളെല്ലാം വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയതാണ്. അക്കാലത്തെ ബ്രിട്ടീഷ് റിക്കാര്‍ഡുകള്‍ പഠിച്ചാണ് അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചത്. അതുകൊണ്ടു തന്നെ ഈ വിവരങ്ങളെല്ലാം അവരുടെ കണ്ണിലൂടെ ഉള്ളതാണ്. ടിപ്പു ആക്രമിച്ച പ്രദേശങ്ങളിലെല്ലാം ക്ഷേത്രങ്ങള്‍ കൊള്ളയടിയ്ക്കുകയും നശിപ്പിയ്ക്കുകയും ചെയ്തു. 

ടിപ്പുവിന്റെ മതധ്വംസനം സ്പഷ്ടമായിരിയ്ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അനുചരന്മാരിലും മന്ത്രിമാരിലും സൈന്യത്തിലും ഹിന്ദുക്കള്‍ ഉണ്ടായിരുന്നു എന്നതും കൌതുകകരമാണ്. 1790 ജനുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ടിപ്പുവിന്റെ കുറെ ആള്‍ക്കാരെ തിരുവിതാംകൂര്‍ സൈന്യം തടവില്‍ പിടിച്ചിരുന്നു. ആ കൂട്ടത്തില്‍ ഒരു ബ്രാഹ്മണനും ഉള്‍പെട്ടിരുന്നു..! 

ചിന്നിചിതറികിടന്ന മലബാര്‍ ഏകീകരിയ്ക്കപെട്ടു എന്നത് മൈസൂര്‍ അധിനിവേശത്തിന്റെ ബാക്കി പത്രമാണ്. തുടര്‍ന്നു വന്ന ബ്രിട്ടീഷ് ഭരണത്തിലും അതു തുടര്‍ന്നു. എന്നാല്‍ ടിപ്പു നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനം സമൂഹത്തെ ആകെ പരസ്പരവിദ്വേഷത്തില്‍ മുക്കുകയാണ് ചെയ്തത്. പിന്നീട് കാലാകാലങ്ങളായി മലബാറില്‍ നടന്ന വര്‍ഗീയ ലഹളകളുടെയെല്ലാം അടിസ്ഥാനം ഈ മതധ്വംസനം ആയിരുന്നു. അന്നത്തെ സാമൂഹ്യക്രമത്തില്‍ നാടുവാഴികളായിരുന്ന നായന്മാരും മറ്റു സവര്‍ണരും സാധാരണക്കാരായ അവര്‍ണരോടും മുസ്ലീങ്ങളോടും തികഞ്ഞ അനീതിയും അക്രമങ്ങളുമായിരുന്നു നടത്തിയിരുന്നത്. ഒരു പക്ഷെ ഇതാവം ടിപ്പുവിന്റെ നായര്‍ വിരോധത്തിന്റെ അടിസ്ഥാനം. എന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ഒരധിനിവേശ ശക്തി എന്നതില്‍ കവിഞ്ഞ് ടിപ്പു ഒന്നുമായിരുന്നില്ല എന്നതാണ് സത്യം. പിന്നാലെ വന്ന ബ്രിട്ടീഷ് അധിനിവേശം ടിപ്പുവിന്റേതുമായി തട്ടിച്ചു നോക്കുമ്പോള്‍ സഹിഷ്ണുതയുള്ളതും കുറേ കൂടി നീതിബോധമുള്ളതുമായിരുന്നു എന്നും കാണാം. ഏതായാലും ടിപ്പു സുല്‍ത്താനെ ഒരു മഹാനായ “സ്വാതന്ത്ര്യപോരാളി”യായി കാണാന്‍ എനിയ്ക്കാവുന്നില്ല. 

കടപ്പാട് :മിനി ബിജുകുമാര്‍

Tuesday, 11 November 2014

ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥ

പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ ന‍ാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം.

കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി, ശ്രീമദ് മഹാഭാഗവതത്തില്‍ അഷ്ടമസ്കന്ധത്തില്‍ പതിനെട്ടു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാന്‍ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ ന‍ാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്, ആഴത്തില്‍ ചിന്തിക്കേണ്ടതാണ്.

ശ്രീമഹാഭാഗവതത്തിലെ കഥാസന്ദര്‍ഭമനുസരിച്ച് മഹാബലി ചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌, മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്ലാദനോടും മറ്റു അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തില്‍ സകല സുഖത്തോടുംകൂടി വസിക്കാന്‍ അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചു ഭഗവാന്‍ മഹാവിഷ്ണു സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്നും ശ്രീമഹാഭാഗവതം ഉദ്ഘോഷിക്കുന്നു.

ഇനി നമുക്ക് പുരാണകഥയിലേക്ക് കടക്ക‍ാം. കഥ കുറച്ചു പുറകില്‍നിന്നും തുടങ്ങാം.

കശ്യപമഹര്‍ഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാര്‍ അസുരന്മാരും അദിതിയുടെ പുത്രന്മാര്‍ ദേവന്മാരും ആയിരുന്നു.

അതിസമര്‍ത്ഥനും ശക്തനും ഗുരുഭക്തനും ആയ മഹാബലിയാണ് അസുരചക്രവര്‍ത്തി. മഹാബലി സ്വര്‍ഗ്ഗമുള്‍പ്പെടെ വിശ്വം മുഴുവന്‍ കീഴടക്കി വാഴുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദേവന്മാര്‍ ദുഃഖിതരായി തീര്‍ന്നു. ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് മഹാമേരുവിലുള്ള ബ്രഹ്മസഭയെ അഭയം പ്രാപിച്ചു. അവര്‍ ബ്രഹ്മദേവന്റെ ഉപദേശപ്രകാരം ഭഗവാന്‍ ശ്രീഹരിയുടെ തത്ത്വം പാടിസ്തുതിച്ചു. ഭഗവാന്‍ ശ്രീഹരി ദേവസമൂഹത്തിനുമുമ്പില്‍ പ്രത്യക്ഷനായി. അസുരന്മാര്‍ക്ക് ഇപ്പോള്‍ നല്ലകാലമാണെന്നും കാലാനുകൂല്യം ഉണ്ടാകുന്നതുവരെ അവരോട് സന്ധിചെയ്യണമെന്നും ഉപദേശിച്ചു. അസുരന്മാരുടെ സഹായത്തോടുകൂടി സ്വര്‍ണ്ണവര്‍ണ്ണമായ മന്ദരപര്‍വ്വതത്തെ കടക്കോലായിട്ടും സര്‍പ്പരാജാവായ വാസുകിയെ കയറായും സങ്കല്‍പ്പിച്ച് പാലാഴിമഥനം ചെയ്തു അമൃത് നേടി ഫലം അനുഭവിക്കാന്‍ ഭഗവാന്‍ ഉപദേശിച്ചു. സമുദ്രമഥനം ചെയ്യുമ്പോള്‍ ആദ്യം വിഷവും പിന്നെ മനോഹരമായ പദാര്‍ഥങ്ങളും ഉദ്ഭവിക്കുമെങ്കിലും അതിലൊന്നും ലോഭമോ ക്രോധമോ കൂടാതെ ആത്യന്തികമായ അമൃതലാഭത്തിനായി പരിശ്രമിക്കണം.

അനന്തരം ദേവന്മാര്‍ ഇന്ദ്രന്റെ നേതൃത്വത്തില്‍ മഹാബലി ചക്രവര്‍ത്തിയെ ചെന്നുകണ്ട് പൂര്‍വ്വവൈരം വെടിഞ്ഞു മിത്രങ്ങളായി ഭവിച്ചിട്ട് അമൃതമഥനം ചെയ്യാന്‍ തയ്യാറായി. തുടര്‍ന്ന് ഭഗവാന്‍ ശ്രീഹരിയുടെ സഹായത്താല്‍ നടത്തിയ മഥനത്തില്‍നിന്ന് ഉദ്ഭവിച്ച ഹാലാഹലം എന്ന വിഷം ഭഗവാന്‍ പരമശിവന്‍ ഭക്ഷിച്ചു ലോകരക്ഷചെയ്തു.

മഥനത്തില്‍നിന്ന് പിന്നീട് പുറപ്പെട്ട കാമധേനുവിനെ ഋഷികളും ഉച്ഛൈശ്രവസ്സ് എന്ന കുതിരയെ മഹാബലിയും ഐരാവതം എന്ന ശുഭ്രനിറമുള്ള ഗജാധിപനെ ഇന്ദ്രനും കൌത്സുഭം എന്ന പദ്മരാഗരത്നത്തെ മഹാവിഷ്ണുവും സ്വീകരിച്ചു. തുടര്‍ന്ന് പാരിജാത വൃക്ഷവും അപ്സരസ്ത്രീകളും പാലാഴിയില്‍ നിന്നും പുറപ്പെട്ടു. തുടര്‍ന്ന് ഉദ്ഭവിച്ച സുന്ദരിയായ ശ്രീദേവി താമരദളമാല ചാര്‍ത്തി ആത്മാരാമാനായി വിരാജിച്ച ശ്രീമഹാവിഷ്ണുവിനെ വരിച്ചു.

സമുദ്രമഥനത്തില്‍നിന്നും പിന്നീടുണ്ടായ വാരുണീദേവി എന്ന മദ്യത്തിന്റെ അധിഷ്ഠാന ദേവതയെ അസുരന്മാര്‍ ഗ്രഹിച്ചു. തുടര്‍ന്ന് കയ്യില്‍ അമൃതകുംഭവുമായി മഹാവിഷ്ണുവിന്റെ എഅംശാവതാരമായ ധന്വന്തരി അവതരിച്ചു. ധന്വന്തരിയില്‍ നിന്നും അമൃതകുംഭം അപഹരിച്ചു അസുരന്മാര്‍ കടന്നുകളഞ്ഞു. അവര്‍ണ്ണനീയമായ സൌന്ദര്യമുള്ള ഒരു സ്ത്രീരൂപം സ്വയമേവ സ്വീകരിച്ച് ഭഗവാന്‍ വിഷ്ണു അമൃതകുംഭം അസുരന്മാരില്‍നിന്നും കൈക്കലാക്കി ദേവന്മാര്‍ക്ക് അമൃത് വിളമ്പി. അങ്ങനെ അമൃതപാനം സാധിച്ചതുകൊണ്ട് ദേവന്മാരുടെ ജരാനരകള്‍ നീങ്ങി, ശക്തരായി.

പാലാഴിമഥനത്തിനു വേണ്ടുംവണ്ണം കഷ്ടതകള്‍ അനുഭവിച്ചതല്ലാതെ അമൃതഭാഗം ലഭിക്കാഞ്ഞതുകൊണ്ട് അസുരന്മാര്‍ ദേവന്മാരോട് യുദ്ധത്തിനു തയ്യാറായി. മായയെ സൃഷ്ടിച്ച് സ്വയം മറഞ്ഞും ദേവസൈന്യങ്ങളുടെ നടുവില്‍ പര്‍വ്വതങ്ങളെ സൃഷ്ടിച്ചും അഗ്നി പടര്‍ത്തിയും മഹാബലിയും അസുരസേനയും ദേവസേനയെ ദഹിപ്പിച്ചു. ആ സമയത്ത് ഭഗവാന്‍ ശ്രീഹരി ദേവസേനയില്‍ പ്രവേശിച്ചപ്പോള്‍ അസുരന്മാരുടെ തന്ത്രപ്രയോഗം നിമിത്തം കാണപ്പെട്ടതായ മായാവികാരങ്ങള്‍ നിശ്ശേഷം നശിച്ചു. തദനന്തരം ഇന്ദ്രന്‍ തന്റെ വജ്രായുധം പ്രയോഗിച്ച് മഹാബലിയെ പരവശനാക്കി.

തുടര്‍ന്ന് ശ്രീനാരദമുനിയുടെ വാക്കിനെ ബഹുമാനിച്ച് കോപമടക്കി ദേവന്മാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയി. അവശേഷിച്ച അസുരന്മാര്‍ മൃതപ്രജ്ഞനായ മഹാബലിയും എടുത്തുകൊണ്ട് ഗുരുവായ ശുക്രമഹര്‍ഷിയെ സമീപിച്ചു. ശുക്രമഹര്‍ഷി തന്റെ മൃതസഞ്ജീവനി എന്ന വിദ്യകൊണ്ട്, കൈകാല്‍ മുതലായ അവയവങ്ങളും കണ്ഠവും മുറിഞ്ഞുവേറിട്ടു പോകാതിരുന്നവരെയെല്ലാം ജീവിപ്പിച്ചു. ശുക്രമഹര്‍ഷി സ്പര്‍ശിച്ച മാത്രയില്‍ത്തന്നെ മഹാബലിയുടെ ഇന്ദ്രിയങ്ങള്‍ക്ക് ബലവും ബുദ്ധിക്ക് ഉണര്‍വ്വും സിദ്ധിച്ചു. യുദ്ധത്തില്‍ തോറ്റുപോയെങ്കിലും മഹാബലി ചക്രവര്‍ത്തി ഖേദിച്ചില്ല. കാരണം ഓരോരോ കാലങ്ങളില്‍ എല്ലാവര്‍ക്കും അവരുടെ കാലാനുസരണം കീര്‍ത്തി, ജയം, പരാജയം, മരണം എന്നിവ സംഭവിക്കുമെന്ന് തീര്‍ച്ചയാണല്ലോ.

ചക്രവര്‍ത്തിയുടെ ശക്തി വര്‍ദ്ധിപ്പിച്ച്‌ സ്വര്‍ഗ്ഗത്തെ കീഴടക്കാനാഗ്രഹിച്ച അസുരകുലം മഹാബലിയെ മഹാഭിഷേകവിധിപ്രകാരം അഭിഷേകം ചെയ്തശേഷം വിശ്വജിത്ത്‌ എന്നുപേരായ യാഗംകൊണ്ട് യജിപ്പിച്ചു. അങ്ങനെ യാഗത്തിലൂടെ മഹാബലിക്ക് യുദ്ധത്തിനു ആവശ്യമായ സര്‍വ്വസാമഗ്രികളും സമ്പാദിച്ചുകൊടുത്ത് സ്തുതിവചനം ചെയ്ത് അനുഗ്രഹിച്ചു. അനന്തരം ശക്തരായ അസുരസേനയോടുകൂടി മഹാബലി ദേവന്മാരുടെ ഐശ്വര്യം നിറഞ്ഞ സ്വര്‍ഗ്ഗം പിടിച്ചടക്കാനെത്തി. ഇന്ദ്രിയശക്തി, മനശ്ശക്തി, ദേഹശ്ശക്തി, പ്രഭാവം എന്നിങ്ങനെയുള്ള ഗുണങ്ങളോടുകൂടിയ മഹാബലിയെ എതിര്‍ക്കാന്‍ ദേവന്മാര്‍ക്ക് കഴിയില്ലെന്നറിയാവുന്ന ദേവഗുരു ബൃഹസ്പതിയുടെ ഉപദേശാനുസരണം ദേവന്മാര്‍ സ്വര്‍ഗ്ഗം ഉപേക്ഷിച്ച് വേഷംമാറി സഞ്ചരിച്ചു കാലം കഴിച്ചു.

അനന്തരം മഹാബലി സ്വര്‍ഗ്ഗത്തില്‍ വസിച്ച് മൂന്നുലോകത്തെയും അടക്കിവാണു. യുദ്ധത്തിലൂടെ സ്വാധീനപ്പെടുത്തിയ ഈ ഇന്ദ്രപദം സ്ഥിരപ്പെടുത്തുവാനായി ശുക്രമഹര്‍ഷി മഹാബലിയെ നൂറ് അശ്വമേധംകൊണ്ട് യജിപ്പിച്ചു. അങ്ങനെ മഹാബലി ചക്രവര്‍ത്തി അഭിവൃദ്ധിയോടും കീര്‍ത്തിയോടും കൂടി വിരാജിച്ചു.

ഇത്തരത്തില്‍ ദേവന്മാരുടെ ദുരവസ്ഥയില്‍ മനംനൊന്ത ദേവമാതാവായ അദിതി, കശ്യപന്റെ നിര്‍ദ്ദേശപ്രകാരം വൃതം അനുഷ്ഠിച്ച് ഭഗവാന്‍ വിഷ്ണുവിനെ പ്രസാദിപ്പിച്ചു. ശക്തരും ഗുരുഭക്തരുമായ അസുരന്മാര്‍ മഹാബലിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ അവരോടു പക്ഷപാതം കാണിച്ചു ദേവന്മാരെ സഹായിക്കാന്‍ കഴിയില്ലെന്നും ഭഗവാന്‍ പറഞ്ഞു. എന്നിരുന്നാലും ഭഗവാനോട് വരം ചോദിച്ച സ്ഥിതിക്ക് അത് നടപ്പാക്കാതിരിക്കാനും വയ്യല്ലോ. അതിനാല്‍ ഭഗവാന്‍ തന്നെ അദിതിയുടെ മകനായി, ദേവേന്ദ്രന്റെ അനുജനായി, അവതരിച്ചു. അതാണ്‌ വാമനാവതാരം. ഭഗവാന്‍ ദേവേന്ദ്രന്റെ സഹോദരനാവുമ്പോള്‍ ദേവേന്ദ്രനെ സഹായിക്കുക എന്നത് സഹോദരധര്‍മ്മം ആണല്ലോ.

ഭിക്ഷ തേടുന്ന സുന്ദരനായ തേജസ്വിയായ ഒരു കൊച്ചു ബ്രാഹ്മണകുമാരനായിരുന്നു ആ വാമനരൂപം. സൂര്യതേജസ്സിനെപ്പോലും മങ്ങലേല്‍പ്പിക്കുന്നവണ്ണം ആ ബ്രഹ്മതേജസ്സ്‌ വെട്ടിത്തിളങ്ങി. ആ കുമാരന്‍ ബലിചക്രവര്‍ത്തിയുടെ യജ്ഞശാലയിലേക്ക് യാത്രയായി.

നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തുന്നത്. അനേകം ധര്‍മ്മകര്‍മ്മങ്ങളും ദാനകര്‍മ്മങ്ങളുമൊക്കെ നടക്കുന്ന ആ യാഗസ്ഥലത്തേക്ക് വാമനഭഗവാന്‍ കടന്നുചെന്നു. ഭഗവാന്റെ തേജസ്സുകണ്ട് ഋഷികളും ശിഷ്യന്മാരുമെല്ല‍ാം അവരറിയാതെതന്നെ എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്തു. മഹാബലി വാമനകുമാരന്റെ കാല്‍ കഴുകി ജലം തീര്‍ത്ഥമെന്നോളം ശിരസ്സില്‍ തളിച്ചു.

മഹാബലി ചക്രവര്‍ത്തി പറഞ്ഞു: “യജ്ഞം വിജയകരമായി അവസാനിച്ച ഈ ദിവസം ഇവിടെ എഴുന്നള്ളിയ അങ്ങ് നമ്മുടെ അതിഥിയാണ്. താങ്കള്‍ക്ക് വേണ്ടതെല്ല‍ാം ദാനമായി ആവശ്യപ്പെട്ടാലും. നാം എന്തും നല്‍ക്കാന്‍ തയ്യാറാണ്. പശുവോ ഭൂമിയോ സ്വര്‍ണ്ണമോ കൊട്ടാരമോ ആനയോ കുതിരയോ രഥമോ വിവാഹം കഴിക്കാന്‍ കന്യകമാരെയോ എല്ലാമെല്ല‍ാം തരാന്‍ നാം ഒരുക്കമാണ്.”

വാമനന്‍ പറഞ്ഞു: “സര്‍വ്വോത്തമനായ കീര്‍ത്തിമാനായ പരമഭക്തനായ പ്രഹ്ലാദന്റെ കുലത്തില്‍ തന്നെയാണ് അങ്ങും ജനിച്ചത്‌. ഈ കുലത്തിലെ എല്ലാവരും ദാനവീരന്മാര്‍ ആയിരുന്നു. അങ്ങനെയുള്ള അങ്ങയോടു കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. വാമനനായ എനിക്ക് മൂന്നടി മണ്ണ് മാത്രം മതി.”

അതുകേട്ട മഹാബലി പ്രതിവചിച്ചു: “ഒരിക്കല്‍ മഹാബലി ചക്രവര്‍ത്തിയോടു യാചിച്ചവന് രണ്ടാമത് മറ്റാരോടെങ്കിലും യാചിക്കേണ്ടിവരുന്നത് എനിക്ക് ക്ഷീണമാണ്. അതിനാല്‍ ജീവിക്കാനാവശ്യമായ അത്രയും കൂടി സ്വീകരിക്കൂ.”

വാമനഭിക്ഷു ഉപദേശ രൂപേണ മറുപടി പറഞ്ഞു: “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും.”

“യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല. അര്‍ത്ഥപ്രാപ്തിയിലും വിഷയസുഖാനുഭവത്തിലും തൃപ്തിവരായ്മയാണ് ജനനമരണരൂപമായ സംസാരബന്ധനത്തിന് കാരണമെന്നും യാദൃച്ഛാലാഭത്താല്‍ സംതൃപ്തി വരുന്നവന്‍ സംസാരബന്ധനത്തില്‍ നിന്നും മുക്തനായി വരുമെന്നും പറയുന്നു. മൂന്നടി മണ്ണുകൊണ്ട് ഞാന്‍ ചാരിതാര്‍ത്ഥനാണ്. ആവശ്യത്തിന് മാത്രമേ ധനമുണ്ടായിരിക്കാവൂ. അതാണ്‌ സുഖകാരണം. അധികരിക്കുമ്പോള്‍ ചിന്താഭീതി തുടങ്ങിയവ മൂലം സുഖമില്ലായ്മ ഭവിക്കും.”

“എന്നാല്‍ അങ്ങനെയാകട്ടെ” എന്നു പറഞ്ഞു വാമനന് ഭൂമി ദാനം ചെയ്യാനൊരുങ്ങിയ മഹാബലിയെ കുലഗുരുവായ ശുക്രാചാര്യന്‍ തടഞ്ഞുകൊണ്ട് പറഞ്ഞു:

“ഈ വന്നിരിക്കുന്നത് സാക്ഷാല്‍ വിഷ്ണുഭഗവാനാണ്. ദേവകാര്യസാധ്യത്തിനായി, അങ്ങേയ്ക്ക് കഷ്ടത്തിനായി, അങ്ങയുടെ സ്ഥാനത്തെയും ഐശ്വര്യത്തെയും സമ്പത്തിനെയും പ്രതാപത്തെയും കീര്‍ത്തിയെയും അപഹരിച്ചു ദേവേന്ദ്രന് കൊടുക്കും. മഹാരാജാവേ, വാക്കിലാണ് സത്യമിരിക്കുന്നതെങ്കില്‍ , ദേഹമുണ്ടെങ്കിലേ വാക്കുള്ളൂ. അതിനാല്‍ , സത്യപാലനാര്‍ത്ഥം ദേഹത്തെ വേണ്ടിവന്നാല്‍ അനൃതം കൊണ്ട് രക്ഷിക്കണം. സ്ത്രീകളെ വശീകരിക്കാനും വിനോദത്തിനും വിവാഹം നടക്കാനും വിശപ്പുതീര്‍ക്കാനും മരണത്തില്‍ നിന്നും രക്ഷപ്പെടാനും അനൃതം നിന്ദിതമല്ല. അതിനാല്‍ അങ്ങ് ഈ ദാനത്തില്‍ നിന്നും പിന്മാറണം.”

ഗുരുവിന്റെ മുന്നറിയിപ്പ് കേട്ടിട്ടും കുലുങ്ങാതെ ധര്‍മ്മിഷ്ഠനായ മഹാബലി ചക്രവര്‍ത്തി പ്രതിവചിച്ചു: “അസത്യത്തെക്കാള്‍ വലിയ അധര്‍മ്മം മറ്റൊന്നില്ല. അതിനാല്‍ അസത്യതല്‍പരരായ മനുഷ്യനെയൊഴികെ സകലതിനെയും വഹിക്കാന്‍ സമര്‍ത്ഥയാണെന്ന് ഭൂമിദേവിയും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അസത്യം പറഞ്ഞ് വഞ്ചിക്കുന്നതിനെ ഞാന്‍ മരണത്തെക്കാള്‍ ഭയക്കുന്നു. മരണാനന്തരം ധനാദികള്‍ വിട്ടുപിരിയണമെന്നു നിശ്ചയമാകയാല്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ധനാദിസര്‍വ്വത്തെയും ഉപേക്ഷിക്കുന്നതല്ലേ നല്ലത്? സംശയം കൂടാതെ കൊടുക്കുന്നത് തന്നെയാണ് സാധുധര്‍മ്മം. സുഖഭോഗങ്ങളെ കാലം അപഹരിക്കും, എന്നാല്‍ യശസ്സ് എന്നും നിലനില്‍ക്കും.”

ഈ വാക്കുകള്‍ കേട്ട് ക്രുദ്ധനായ ശുക്രാചാര്യന്‍ മഹാബലിയെ ശപിച്ചു. “കുലാചാര്യനായ നമ്മുടെ വാക്കുകളെ ധിക്കരിക്കുന്ന നീ ക്ഷണം കൊണ്ടുതന്നെ ഐശ്വര്യഭ്രഷ്ടനാകട്ടെ.”എന്നിട്ടും ബലി സത്യത്തില്‍നിന്നും ഒട്ടും വ്യതിചലിച്ചില്ല. വാമനമൂര്‍ത്തിയെ പീഠത്തിലിരുത്തി പൂജിച്ച്, ദാനസങ്കല്‍പം ചെയ്ത് ജലം ഒഴിച്ച് ഭൂമി ദാനം ചെയ്തു.

മഹാബലി ചക്രവര്‍ത്തി ഭൂമി ദാനം ചെയ്തതോടെ വാമനഭഗവാന്‍ വിരാട് രൂപം ധരിച്ച് ഒരു കാല്‍ കൊണ്ട് ഭൂമിയും മറ്റേതുകൊണ്ടു സ്വര്‍ഗ്ഗവും വ്യാപിച്ച് സകലതും തന്റെ കാല്‍ക്കീഴിലാക്കി. ഇതുകണ്ട് ക്രുദ്ധരായി വാമനവടുവിനെ എതിര്‍ക്കാനായി തുനിഞ്ഞ അനുയായികളെ വിലക്കികൊണ്ട് മഹാബലി പറഞ്ഞു.

“ഇതിനു മുന്‍പ് യാതൊരുവന്‍ നമ്മുടെ അഭിവൃദ്ധിയ്ക്കും ദേവന്മാരുടെ ക്ഷയത്തിനും സങ്കല്‍പ്പിച്ചു, ആ ഭഗവാന്‍ തന്നെ ഇപ്പോള്‍ നമ്മുടെ ക്ഷയത്തിനും ദേവന്മാരുടെ അഭിവൃദ്ധിയ്ക്കുമായി സങ്കല്‍പ്പിച്ചിരിക്കുന്നു. ഈശ്വരസ്വരൂപമായ കാലത്തെ ജനം, സൈന്യം, മന്ത്രിമാര്‍ , ശക്തി, മന്ത്രം, ഔഷധം എന്നിവകൊണ്ടൊന്നും തടുക്കാനാവില്ല. ഇനിയും അനുകൂലകാലം വരുമ്പോള്‍ നമ്മള്‍ ദേവന്മാരെ ജയിക്കും. അതുകൊണ്ട് നമ്മുടെ അഭിവൃദ്ധിക്കാലം കാത്തിരിക്കുവിന്‍.”

കേവലം രണ്ട് അടി കൊണ്ടു മഹാബലിയുടെ സാമ്രാജ്യമായ ഭൂമിയും സ്വര്‍ഗ്ഗവും അളന്നു തന്റേതാക്കി മാറ്റിയ വാമനമൂര്‍ത്തി, മൂന്നാമത്തെ അടി വയ്ക്കാന്‍ സ്ഥലം ചോദിച്ചു.

മഹാബലി ഭക്തിപുരസ്സരം പ്രതിവചിച്ചു: “ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”

ഈ സമയം ഭക്തനും മഹാബലിയുടെ പിതാമഹനുമായ പ്രഹ്ലാദന്‍ അവിടെയെത്തി. പ്രസന്നമായ മനസോടുകൂടി പ്രഹ്ലാദന്‍ പറഞ്ഞു.

“ഹേ ഭഗവാന്‍, അങ്ങ് ബലിയുടെ യാതൊരു സ്വത്തിനെയും അപഹരിച്ചിട്ടില്ല. സമൃദ്ധമായ ഇന്ദ്രപട്ടം അങ്ങ് ബലിക്ക് നല്‍കി. അതിനെ ഇപ്പോള്‍ മടക്കി വാങ്ങി. അതുതന്നെയാണ് മംഗളകരം. ബ്രഹ്മാവിനോ ശ്രീപരമേശ്വരനോ ലക്ഷ്മീദേവിക്കുപോലുമോ ലഭിച്ചിട്ടില്ലാത്ത ചരണകമലദര്‍ശനം നല്‍കി അങ്ങ് ബലിയെ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ , വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് അങ്ങ് പൂര്‍ണ്ണമായി അനുഗ്രഹിച്ചു. മനസ്സിനെ അടക്കി ആത്മതത്ത്വം അറിഞ്ഞ പുരുഷനുപോലും ഐശ്വര്യം നിമിത്തം മോഹം ജനിക്കും.”

തദവസരത്തില്‍ മഹാബലിയുടെ ഭാര്യ വിന്ധ്യാവലി വാമനനെ നമസ്കരിച്ചിട്ട്‌ പറഞ്ഞു: “മായയാല്‍ മോഹിതരായിട്ട് തങ്ങളാണ് കര്‍ത്താവ് എന്ന് കരുതുന്ന കുബുദ്ധികള്‍ , സര്‍വ്വേശ്വരനായ അങ്ങേയ്ക്ക് എന്തു സമര്‍പ്പിക്കുവാനാണ്? സ്വന്തമായി വല്ലതുമുണ്ടെങ്കിലല്ലേ സമര്‍പ്പിക്കാന്‍ സാധിക്കൂ. ഒന്നുമില്ലാത്തവര്‍ എല്ലാറ്റിനും സ്വാമിയായ അങ്ങേയ്ക്ക് ഓരോന്നും സമര്‍പ്പിക്കുന്നു എന്ന് വാദിക്കുന്നത് കേവലം മോഹവലയം തന്നെ.”

ഭഗവാന്‍ പറഞ്ഞു: “ഞാന്‍ യാതൊരുവനെ അനുഗ്രഹിക്കാന്‍ വിചാരിക്കുന്നുവോ, അവന്റെ ഐശ്വരത്തെ ആദ്യം അപഹരിക്കും. സര്‍വ്വാനര്‍ത്ഥകാരണമായ അര്‍ത്ഥത്തെ അപഹരിച്ചാല്‍ മാത്രമേ അവന്‍ അടക്കവും വണക്കവുമുള്ളവനായി മാറൂ. അതിനാല്‍ സത്യാന്വേഷിക്ക് അര്‍ത്ഥാപഹരണം അനുഗ്രഹമാണ്.”

“അസുലഭമായ മനുഷ്യജന്മം സിദ്ധിച്ചാല്‍ ഗര്‍വ്വില്ലാതെയിരിക്കണം. ജന്മം, കര്‍മ്മം, വയസ്സ്, സൗന്ദര്യം, വിദ്യ, ഐശ്വര്യം, ധനം എന്നിവയില്‍ ഗര്‍വ്വം ഭാവിക്കാതിരിക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകണം. മറ്റുള്ളവര്‍ക്ക് ജയിക്കാന്‍ കഴിയാത്ത എന്റെ മായയെ ബലി ജയിച്ചിരിക്കുന്നു. സര്‍വ്വ ഐശ്വര്യത്തെയും ഞാന്‍ അപഹരിച്ചിട്ടും എല്ല‍ാം പോയല്ലോ എന്ന ഖേദം അവനില്ല. ഇവന്റെ ധനം മുഴുവന്‍ ക്ഷയിച്ചു. ഇന്ദ്രപദവി നഷ്ടപ്പെട്ടു. വാക്കുകൊണ്ട് നിന്ദിക്കപ്പെട്ടു. ശുക്രാചാര്യന്‍ ശപിച്ചു. എന്തുചെയ്തിട്ടും സുസ്ഥിരചിത്തനായിരിക്കുന്ന ബലി സത്യത്തെയും ധര്‍മ്മത്തെയും ഉപേക്ഷിക്കുന്നില്ല.”

“ദേവന്മാര്‍ക്കും ലഭിക്കാന്‍ കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്‍ണിമന്വന്തരത്തില്‍ അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ചിരിക്കുന്ന സുതലത്തില്‍ വാഴൂ. എന്റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാല്‍ മനസ്സില്‍ ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരില്‍നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രന്‍ കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാന്‍ സുതലത്തിന്റെ പടിക്കല്‍ സദാ സന്നിഹിതനായിരിക്കും എന്ന് ഭവാന്‍ അറിയുക.”

അനന്തരം ഭഗവാന്‍ പ്രഹ്ലാദനോട് പറഞ്ഞു: “പ്രഹ്ലാദ, താങ്കള്‍ക്കു മംഗളം ഭവിക്കട്ടെ. സുതലമെന്ന സ്ഥാനത്തേയ്ക്ക് പോകൂ. അവിടെ സ്വപൗത്രനായ മഹാബലിയോടുകൂടി സന്തോഷിക്കൂ. സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു ഞാന്‍ നില്‍ക്കുന്നത് നീ നിത്യവും കാണും. എന്റെ സ്വരൂപദര്‍ശനം നിമിത്തമായുണ്ടായ പരമാനന്ദത്താല്‍ നിന്റെ സംസാരകാരണമായ കര്‍മ്മബന്ധം നിശ്ശേഷം നശിക്കും.”

മഹാബലിയും പ്രഹ്ലാദനും ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു അനുവാദം വാങ്ങി അനുചരന്‍മാരോടൊപ്പം സുതലത്തില്‍ പ്രവേശിച്ചു.

അങ്ങനെ ഭഗവാന്‍ ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗവും തിരിച്ചു നല്‍കി. മഹാബലിക്കു സ്വര്‍ഗത്തേക്കാള്‍ സുന്ദരവും സുഖകരവുമായ സുതലവും നല്‍കി. അവിടെ ഭഗവാന്‍തന്നെ അവരെ കാത്തുരക്ഷിച്ചു കാവല്‍ നിന്നു. ആത്മാഭിമാനം ഉപേക്ഷിച്ച ഭക്തനായ മഹാബലിയെ ഭഗവാന്‍ ഇപ്പോഴും സേവചെയ്യുന്നു.

താന്‍ ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്റെയും അധിപനാണ്, ഞാന്‍ ദാനം ചെയ്യുകയാണ് എന്ന ഒരു മിഥ്യാഭിമാനം ബലിക്കുണ്ടായിരുന്നു. ഒന്നും തന്റെതല്ലാത്ത ഈ ഭൂമിയില്‍ ഒരു വസ്തു ആര്‍ക്കെങ്കിലും ദാനം ചെയ്യുന്നതെങ്ങനെ?

ആദ്യം ഭഗവാന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും ബലിക്ക് നഷ്ടമാക്കി. ഈ ശരീരം സ്വന്തമാണ് എന്ന ചിന്തയാല്‍ ബലി മൂന്നാമത്തെ അടിയായി അതും ദാനം ചെയ്തു. അതായത് എന്തൊക്കെ ദാനം ചെയ്താലും അഭിമാനം ബാക്കി വരുന്നു.

ഒരു വസ്തു ഉപേക്ഷിച്ചാലും “ഞാന്‍ ഉപേക്ഷിച്ചു” എന്ന അഭിമാനം ഉപേക്ഷിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ത്യാഗത്തില്‍പോലും അഭിമാനിക്കുന്നവരാണ് നമ്മള്‍ . ഭഗവാന്റെ ചരണസ്പര്‍ശത്താല്‍ ബലിയുടെ അഭിമാനബോധം പോലും ഉപേക്ഷിക്കപ്പെട്ട് മനസ്സ് ഭഗവാനില്‍ ലയിച്ചു.

അഭിമാനം ത്യജിക്കുന്നവന്റെ ഭൃത്യനാണ് ഭഗവാന്‍. അങ്ങനെ, ഭഗവാനെ ദാസനാക്കിയവനാണ് ധര്‍മ്മിഷ്ഠനായ മഹാബലി.

കുലാചാര്യന്‍ ശപിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഉറച്ചു നിന്ന മഹാബലി, തന്റെ രാജ്യവും സ്വത്തും കൈവിട്ടിട്ടും മാനഹാനി സംഭവിച്ചിട്ടും ധര്‍മ്മം കൈവിട്ടില്ല. വാമനമൂര്‍ത്തിയുടെ പരീക്ഷണങ്ങളെ സമചിത്തനായി ധാര്‍മ്മികതയോടെ നേരിട്ട് മഹാബലി ആത്യന്തിക വിജയം കൈവരിച്ചു. സ്വധര്‍മ്മം അനുഷ്ഠിച്ച മഹാബലിക്ക് ശ്രേയസ് അഥവാ മോക്ഷാനുഭവം സിദ്ധിച്ചു. മഹാബലി എല്ലാ ഭൗതികക്ലേശങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മുക്തനായി, എപ്പോഴും ഭഗവാന്റെ കൃപയില്‍ മുഴുകി സ്ഥിതപ്രജ്ഞനായി സുതല സ്ഥാനത്ത് ജീവിച്ചു.

മഹാബലി ചക്രവര്‍ത്തിയുടെ ജീവിത സന്ദേശമായ സത്യധര്‍മ്മനിഷ്ഠ നമുക്കും വളര്‍ത്ത‍ാം, എല്ലാവര്‍ക്കും ശ്രേയസ് ഉണ്ടാകട്ടെ.

"ശ്രീ മഹാഭാഗവതം മൂലകൃതി - മലയാള വ്യാഖ്യാന സഹിതം", സ്വാമി തേജോമയാനന്ദ (ചിന്മയമിഷന്‍) രചിച്ച "ശ്രീമദ് ഭാഗവതപ്രവചനം" എന്നീ ഗ്രന്ഥങ്ങള്‍ ആധാരമാക്കി എഴുതിയത്.


കുറിപ്പ്:

ഓരോരുത്തരുടെയും മാനസിക നിലയനുസരിച്ച് ഓരോ വീക്ഷണകോണില്‍ നിന്നും നോക്കിയാല്‍ ഇത്രയും സുന്ദരവും അര്‍ത്ഥവത്തുമായ ഈ ഭാഗവതകഥയില്‍ വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നവരും ഉണ്ടാകാം. ചില ഉദാഹരണങ്ങള്‍:

ഈ മഹാബലികഥയെ ഇക്കാലത്തെ കോര്‍പ്പറേറ്റ് മാനേജ്മെന്റ്റ് തത്ത്വമായും കാണാം. സീനിയര്‍ മാനേജ്മെന്റിന് അല്ലെങ്കില്‍ ബോസ്സിന് ഇഷ്ടമില്ലാത്ത ടീം അംഗങ്ങളെ സ്ഥലം മാറ്റുക അല്ലെങ്കില്‍ ഡിപ്പാര്‍ട്ട്മെന്‍റ് മാറ്റുക, അവര്‍ കഴിവുള്ളവരാണെങ്കില്‍ ‘transfer with promotion’ എങ്കിലും കൊടുത്തു ദൂരേയ്ക്ക് മാറ്റുക എന്നതുപോലെ തോന്നും. അങ്ങനെ പ്രശ്നത്തിന് ഇടക്കാലാശ്വാസം ആവുമല്ലോ!

മറ്റൊരു കോണില്‍ നിന്ന് നോക്കിയാല്‍, സുതലദ്വാരത്തില്‍ ഭഗവാന്‍ കാവല്‍ നില്‍ക്കുന്നത്, മഹാബലിയും കൂട്ടരും വീണ്ടും പുറത്തിറങ്ങി വന്നു ശല്യം ചെയ്യാതിരിക്കാനും ആവാം, വീട്ടുതടങ്കല്‍. അങ്ങനെ ദേവന്മാര്‍ക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാകാതെ രക്ഷിക്ക‍ാം. ശിക്ഷണനടപടിയെ മധുരത്തില്‍ പൊതിഞ്ഞു രക്ഷാനടപടിയായി അവതരിപ്പിക്ക‍ാം.

അതായത്, നമ്മുടെ ഓരോരുത്തരുടെയും മനോനിലയും കാല്പനികതയും അനുസരിച്ച് ഏതുരീതിയില്‍ വേണമെങ്കിലും പുരാണകഥകളെ വ്യാഖ്യാനിക്ക‍ാം. എങ്ങനെ കുതന്ത്രത്തില്‍ ചിന്തിച്ചാലും, കഥയോടൊപ്പം പറയുന്ന തത്ത്വചിന്തകള്‍ കൂടി മനസ്സിലാക്കിയാല്‍ നന്ന്, അതാണ്‌ പുരാങ്ങളുടെയൊക്കെ സദുദ്ദേശ്യവും.

Tuesday, 4 November 2014

പ്രതിമയ്ക്ക് പട്ടിണി മാറ്റാന്‍ കഴിയുമോ...

പ്രതിമയ്ക്ക് പട്ടിണി മാറ്റാന്‍ കഴിയുമോ... വീടില്ലാത്തവന് വീട് വെച്ച് കൊടുത്തിട്ട് പോരെ പ്രതിമ നിര്‍മ്മാണം എന്നൊക്കെയുള്ള സ്ഥിരം പിന്തിരിപ്പന്‍ ചോദ്യങ്ങളുമായി വരുന്ന കപട മനുഷ്യസ്നേഹികളോട്...

കയ്യിലെ കാശും ചെലവാക്കി ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ പോയി സ്റ്റാച്യൂ ഓഫ് ലിബാര്ട്ടിയുടെ മുന്നില്‍ പോയി നിന്ന് അന്തം വിട്ടു കുന്തം വിഴുങ്ങാം... ബ്രസീലില്‍ പോയി ക്രൈസ്ടോ റിഡാണ്ടറിന്റെ മുന്നിലും, ചൈനയിലെ സ്പ്രിംഗ് ടെമ്പിള്‍ ബുദ്ധ പ്രതിമയ്ക്ക് മുന്നിലും, ഫ്രാന്‍സിലുള്ള ഈഫല്‍ ടവറിനും മുന്നിലും, മലേഷ്യയിലെ ട്വിന്‍ ടവേര്‍സിന് മുന്നിലും ഒക്കെ പോയി നിന്ന് അഭിമാനത്തോടെ സെല്‍ഫി എടുക്കാം.. എന്നിട്ട് അവിടുത്തെ ശില്‍പചാരുതയെക്കുറിച്ചും കരവിരുതിനെപ്പറ്റിയും വാചാനലാവാം, കൂടെ സ്വന്തം നാടിനെക്കുറിച്ച് അല്പം പുച്ഛവും... സ്വന്തം നാട്ടില്‍, ലോകോത്തരമായ ഒരു സ്മാരകം വരുന്നു എന്ന് കേള്‍ക്കുമ്പോ മാത്രം ഇത്രമാത്രം പുച്ഛം കാണിക്കുകയും പട്ടിണിയുടെ കണക്ക് പറയുകയും ചെയ്യുന്ന ഈ പിന്തിരിപ്പന്‍ മൂരാച്ചി സ്വഭാവം ആണ് ആദ്യം മാറ്റേണ്ടത്.

ഭാരതത്തിന്‍റെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ഗുജറാത്തില്‍ നിര്‍മ്മിക്കാന്‍ പോക്കുന്നത് വെറും ഒരു പ്രതിമയല്ല എന്നുള്ളത് കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പോലും അറിവുള്ള കാര്യമാണ്... സര്‍ദാര്‍ പട്ടേലിന്റെ രൂപത്തില്‍ എക്സ്ടീരിയര്‍ ഡിസൈന്‍ ചെയ്തെടുത്ത 597 അടി ഉയരത്തിലുള്ള ഒരു പടുകൂറ്റന്‍ കെട്ടിടസമുച്ചയം ആണത്... പുറമേ നിന്ന് നോക്കിയാല്‍ ഒരു കൂറ്റന്‍ പ്രതിമ, അതിനുള്ളില്‍ വിശാലമായ കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടകള്‍, ഹെരിറ്റേജ് മ്യൂസിയം, ഹോട്ടലുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തുടങ്ങി വിസ്മയപ്പിക്കുന്ന അട്ഭുതക്കാഴ്ചകള്‍ അടങ്ങുന്ന ലോകത്തില്‍ തന്നെ ഏറ്റവും മികവുറ്റ ഒരു കലാസൃഷ്ടി ആണവിടെ വരുന്നത്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കുള്ളില്‍ കാലു മുതല്‍ തല വരെ ലിഫ്റ്റ്‌ വഴി സഞ്ചരിക്കാനും ഏറ്റവും ഉയരത്തില്‍ ഇരുന്നു നര്‍മദയുടെ ഏരിയല്‍ വ്യൂ ആസ്വദിക്കാനും കഴിയും. പണി തീര്‍ന്നു കഴിഞ്ഞാല്‍, ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഒരു ഒന്നാന്തരം ടൂറിസ്റ്റ് സ്പോട്ട് ആയി അത് മാറും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ സ്മാരകം വഴി രാജ്യം ടൂറിസം ഇനത്തില്‍ സമ്പാദിക്കാന്‍ പോകുന്ന വരുമാനത്തിന്‍റെ അളവ് നമ്മുടെയൊക്കെ പ്രവചനങ്ങള്‍ക്ക് അതീതമായിരിക്കും എന്നാണു സാമ്പത്തിക വിദഗ്ദന്മാര്‍ പറയുന്നത്.

കന്യാകുമാരിയിലെ വെറും ഒരു പാറയെ വിവേകാനന്ദപ്പാറ ആക്കി നിര്‍മിചെടുക്കുക വഴി ടൂറിസം ഇനത്തില്‍ തമിഴ്നാട് സര്‍ക്കാരിനു ലഭിക്കുന്ന വരുമാന എത്രയാണെന്ന് അറിയുമോ? ചുമ്മാ വികസനത്തെ പറ്റി പറയുമ്പോ പട്ടിണിയും ദാരിദ്ര്യവും ഒക്കെ പോക്കിയെടുതോണ്ട് വന്നു പിന്തിരിപ്പന്‍ മൂരാച്ചി കളി കളിക്കുന്നതൊക്കെ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണ്... വസ്തുതകള്‍ മനസ്സിലാക്കാതെ ഒന്നിനെയും പുചിക്കാന്‍ പാടില്ല. ഈ ടൂറിസ്റ്റ് ഉദ്യമത്തിലൂടെ ആ നാട്ടിലെ എത്രയെത്രെ പാവങ്ങല്‍ക്കാന് ജീവിതം കിട്ടാന്‍ പോകുന്നത്, എത്ര പേരുടെ ജീവിത നിലവാരം ഉയരുന്നു എന്നതിനെല്ലാം വ്യക്തമായ കണക്കുണ്ട്... അല്ലാതെ മായാവതി യു പി യില്‍ ചെയ്ത പോലെ ഉള്ള വെറും പ്രതിമ നിര്‍മ്മനമല്ല ഇത്. വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക... അല്ലാതെ പച്ചയായ മോഡി വിരോധം വെച്ച് പുലര്‍ത്തിയിട്ട് കാര്യമില്ല... കഴിവുള്ളവരെ അംഗീകരിക്കാന്‍ ശ്രമിക്കൂ... രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്നു രാഷ്ട്ര പുരോഗതിയുടെ ഭാഗമാകാന്‍ ശ്രമിക്കൂ.

ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത...

Saturday, 1 November 2014

ശംഭൂകന്മാര്‍ ഉണ്ട് - അറിവ് തേടുന്നവര്‍ സൂക്ഷിക്കുക.

'തപസ്യന്തം തതശ്ശൂദ്രം ശംബൂകാഖ്യം രഘൂത്തമഃ 
ഹത്വാ വിപ്രസ്യ കസ്യാപി മൃതം പുത്രമജീവയല്‍' 

'തപസ്‌ ചെയ്‌തുകൊണ്ടിരുന്ന ശംബൂകന്‍ എന്ന ശൂദ്രനെ രഘൂത്തമന്‍ വധിച്ചതോടെ മരിച്ചുപോയ വിപ്രപുത്രന്‍ ജീവിച്ചു' .എന്നാണ്‌ 'ശ്രീരാമോദന്ത'ത്തില്‍. പറഞ്ഞിരിക്കുന്നത്. ശ്രീരാമഃ ഉദന്തം അതാണ്‌ ശ്രീരാമോദന്തം. ഉദന്തം എന്നാല്‍ കഥ, ചരിതം എന്നൊക്കെ അര്‍ത്ഥം. ശ്രീരാമോദന്തം എന്നാല്‍ ശ്രീരാമ കഥ എന്നാണ്‌ അര്‍ത്ഥം.

ഇനി ഇതിന്റെ യഥാര്‍ഥ അര്‍ഥം എന്താണെന്ന് നോക്കാം.

അറിവിന്‍റെ മാര്‍ഗ്ഗത്തില്‍ പോകുന്ന ജ്ഞാനികളുടെ കുട്ടികളെ വിഡ്ഢിത്തം പറഞ്ഞു വഴിതെറ്റിച്ചു നീച മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന ആളുകളെ ആണ് ആചാര്യന്മാര്‍ ശംഭൂകന്മാര്‍ എന്ന് വിളിച്ചിരുന്നത് ശംഭൂകന്‍ എന്നാല്‍ പട്ടിയെപ്പോലെ കുരയ്ക്കുന്നവന്‍ എന്നാണു അര്‍ഥം. അതായത് അറിവ് തേടി പോകുന്നവരെ വാദപ്രതിവാദം നടത്തി ആശയക്കുഴപ്പം ഉണ്ടാക്കി നശിപ്പിക്കുന്നവന്മാര്‍ എന്നര്‍ഥം. തല കീഴായി നിന്ന് തപസ്സു ചെയ്തു എന്ന് പറഞ്ഞാല്‍ തല തിരിഞ്ഞ രീതിയില്‍ ചിന്തിച്ചു ആശയങ്ങള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു എന്നാണ്. അതായത് നേരിന്റെയും അറിവിന്‍റെയും മാര്‍ഗ്ഗത്തില്‍ പോകുന്ന കുട്ടികളെ ആ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിപ്പിച്ച് നീച്ച മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നവര്‍. രാമായണം ഇത്തരത്തിലുള്ള ഒരുപാട്‌ അസുരന്മാരെ കാണിച്ചുതരുന്നുണ്ട്‌. ശംഭൂകന്മാര്‍ അസുരന്മാരാണ്. ശംഭൂകന്മാര്‍ക്ക് ഈശ്വരധ്യാനവും തപസ്സൊക്കെയുണ്ട്‌. പക്ഷേ തലകീഴായിട്ടാണെന്നുമാത്രം. തലതിരിഞ്ഞ അശാസ്‌ത്രീയമായ തപസ്സ്‌, ആരാധന മുതലായവ. കുബുദ്ധികള്‍ ആണവര്‍.

ഇന്നും നമുക്ക് ഈ ശംഭൂകന്മാരെ കാണുവാന്‍ കഴിയും. യുക്തിവാദികളുടെ വേഷം കെട്ടിയും, മയക്കു മരുന്ന് വ്യാപാരികളുടെ വേഷം കെട്ടിയും ഒക്കെ അവര്‍ ജീവിക്കുന്നു. 

ഇവിടെ പറഞ്ഞ ശ്ലോകത്തില്‍ ബ്രാഹ്മണകുട്ടികളെ ശംഭൂകന്മാരെ കൊന്നതിനു ശേഷം ജീവിപ്പിച്ചു എന്ന് പറയുന്നു. സാമാന്യ ബുദ്ധി ഉള്ള ആളുകള്‍ക്ക് അത് കൊണ്ടു തന്നെ മനസ്സിലാക്കാം ആ കുട്ടികളെ നേരെ ഉള്ള മാര്‍ഗത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു എന്നതാണ് അതുകൊണ്ടു അര്‍ഥമാക്കുന്നത്.  ചത്തുപോയി എന്നതിന് നേരിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും തലതിരിഞ്ഞു കെട്ടുപോയി എന്നര്‍ഥം. ചത്തുപോയവരെ ജീവിപ്പിച്ചു കൊണ്ടുവരാന്‍ ഒരിക്കലും പറ്റുകയില്ല എന്ന സത്യം പോലും വിമര്‍ശിക്കുന്നവര്‍ മറന്നുപോയി.

ശ്രീ രാമനെ ഇവിടെ വിളിക്കുന്നത്‌ രഘൂത്തമന്‍ എന്നാണു. അതും അവര്‍ക്ക് മനസ്സിലായില്ല. തന്നെയുമല്ല ഈ ദ്രോഹികളെ കൊല്ലുന്നത്‌ വസിഷ്ടമഹര്ഷിയുടെ നിര്‍ദ്ദേശം അനുസരിച്ചും ആണ്.

ജീവിതത്തില്‍ ഒരിക്കല്‍പോലും വാല്മീകി രാമായണം കണ്ടിട്ടോ വായിച്ചിട്ടോ ഇല്ലാത്ത ഈ ദ്രോഹികള്‍ വല്ല കഴുതകളും പറയുന്നത് കേട്ട് ആധുനിക ശംഭൂകന്മാരായി ജീവിക്കുന്നു. കഷ്ടം. പൂര്‍വികര്‍ യോഗമില്ലാത്തവര്‍ എന്ന് പറയുന്നത് ഇവരെ കുറിച്ചാണ്. 

അങ്ങനെ വഴിതെറ്റിക്കുന്നവന്മാരെ എല്ലാം പിടിച്ചു കൈകാര്യം ചെയ്തെതിനാണ് ശ്രീരാമന് തെറി വിളി ഇന്നും കേള്‍ക്കേണ്ടി വരുന്നത്.

മര്യാദാ പുരുഷോത്തമനായ ശ്രീരാമന് എന്‍റെ പ്രണാമം.

Wednesday, 29 October 2014

ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ - കെ.സദാനന്ദൻ വൈദ്യർ

ചരിത്രകാരൻ അനശ്വരനല്ല .... അയാൾ ചരിത്രത്തിന്റെ ദ്രിക്സാക്ഷിയുമല്ല . പല ചരിത്രകാരൻ മാരും പലരും ബൗധിക തീവ്രവാദം വഴി കേരളത്തിലെ ഭൂരിപക്ഷ സമുദായമായ ഈഴവ - സമുദായത്തെ പല ചരിത്രവും അടിച്ചേൽപ്പിച്ചു നിഷ് പ്രഭ മാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . 

നഗമയ്യ - പദ്മനാഭ മേനോൻ - ഡോക്ടർ തഴ്സ്റ്റണ്‍ - ഇ
ളംകുളം കുഞ്ഞൻ പിള്ള - കെ സദാനന്ദൻ വൈദ്യർ - തുടങ്ങിയ ചരിത്രകാരൻ 'ചേകവ ചരിത്രത്തെ' കുറിച്ച് വിലപ്പെട്ട അറിവുകൾ പകർന്നു തന്നിട്ടുണ്ട് . ചേകവരുടെ സ്ഥിതി മുൻകാലങ്ങളിൽ തിളക്കമാർന്നതായിരുന്നു. തിരുവിതാംകൂറിന്റെ പിതാവായ മാർത്താണ്ഡവർമ്മ യാണ് തിരുവിതാംകൂറിൽ ബ്രഹ്മണാധിപധ്യം അരക്കിട്ടുറപ്പിച്ചത്. മതിലകം രേഖകളിൽ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ആദരണീയ സ്ഥാനങ്ങൾ ചേകവന്മാർ വഹിച്ചിരുന്നതായി കാണാം. കേരളം - തമിഴ്നാട്‌ - കർണാടകം - ശ്രീലങ്ക - ആന്ധ്ര എന്നിവിടങ്ങളിലെ പ്രബല ജനതയാണീവർ. ധനം കൊണ്ടും, വിദ്യ കൊണ്ടും, കായികബലം കൊണ്ടും, പ്രാബല്യം നേടിയ ധാരാളം ഈഴവ തറവാടുകൾ ഇന്നും പ്രൌഡിയോടെ നിലനിൽക്കുന്നത്‌ കാണാം. ഈ അവസരത്തിൽ കെ സദാനന്ദൻ വൈദ്യർ രചിച്ച 'ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ' - എന്ന ചരിത്ര പുസ്തകത്തിലേക്ക് ഒന്ന് നോക്കാം.

മാർത്താണ്ഡവർമ്മ 1729 - നും, 1758 - നും മദ്ധ്യേയുള്ള കാലയളവിലാണല്ലോ തിരുവിതാംകൂർ സ്ഥാപിക്കുന്നത്. തിരുവിതാംകൂർ സൈന്യത്തിലെ പ്രബലവിഭാഗം ചേകവന്മാരായിരുന്നു. തിരുവിതാംകൂർ കായംകുളം അക്രമിക്കുംപോൾ ഡിലനോയിക്ക് ഒപ്പം പട നയിച്ചത് 'രണകീർത്തി ചേകവരായിരുന്നു'. കായംകുളം രാജാവിന്റെ പട തലവൻ ചേകവരായ' പത്തീനാഥപണിക്കർ' ആയിരുന്നു. ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം ഇവർ രണ്ടുപേരും അടുത്ത ബന്ധുക്കൾ ആണെന്നുള്ളതാണ്. 'രണകീർത്തി' യുടെ നേതൃത്വത്തിൽ കായംകുളം കീഴ്പ്പെടുത്തിയപ്പോൾ കായംകുളം രാജാവിന്റെ പട തലവൻ സ്വന്തം രാജ്യം രക്ഷിക്കാനാവാതെ 'പത്തീനാഥപണിക്കർ' സ്വന്തം വാൾ ശരീരത്തിൽ കുത്തിഇറക്കി ആത്മാഹൂതി ചെയ്തു. ഇദ്ദേഹത്തെ 'വാറണപള്ളി തറവാട്ടിൽ' യോഗീശ്വരനായി കുടിഇരുത്തി ആരാധിക്കുന്നു. 1758 - ൽ തന്റെ 52 - ആം വയസിൽ മാർത്താണ്ഡവർമ്മ നാടുനീങ്ങി. മാർത്താണ്ഡവർമ്മക്ക് ശേഷം 1758 -ൽ ഭരണമേറ്റ കാർത്തിക തിരുന്നാൾ രാമവർമയുടെയും സൈന്യത്തിലെ പ്രബലവിഭാഗം ചേകവന്മാരായിരുന്നു. മരണ ഭയം ഇല്ലാത്തവരും സത്യത്തെ മുറുകെ പിടിക്കുന്നവരുംമായിരുന്നു ചേകവന്മാർ. 1798 -ൽ കാർത്തിക തിരുന്നാൾ രാമവർമ നാടുനീങ്ങി. തുടർന്ന് 16 വയസിൽ അധികാരത്തിൽ വരുകയും 29 വയസിൽ നാട് നീങ്ങുകയും ചെയ്ത ബാലരാമവർമ്മ ദുർബലനും അപ്രാപ്ത്തനും ആയിരുന്നു. അദ്ദേഹം ഉപദേശകൻ ഉതിയേരി ജയന്തൻ നമ്പൂതിരിയുടെ ഏഷണിയിൽ പെട്ട് രാജാ കേശവദാസനെ ദളവ സ്ഥാനത്തുനിന്നും മാറ്റി. പകരം ജയന്തൻ നമ്പൂതിരി ദളവ സ്ഥാനത്തു വന്നു. രണ്ടു മാസം മാത്രമേ ഇദ്ദേഹം ദളവ സ്ഥാനത്തു ഇരുന്നൊള്ളൂ. പ്രത്യേക നികുതിക്കുവേണ്ടി ജയന്തൻ നമ്പൂതിരി കൈകൊണ്ട ക്രൂ രതകൾ കാരണം വേലുത്തമ്പി വൻ പ്രക്ഷോപം തുടങ്ങി. അതിന്റെ ഫലമായി ജയന്തൻ നമ്പൂതിരിയെ ദളവ സ്ഥാനത്ത്‌ നിന്ന് മാറ്റി നാടുകടത്തി. അങ്ങനെ 1801 - ൽ വേലുത്തമ്പി തന്റെ 36 വയസിൽ ദളവയായി. ഉണ്ണിആർച്ചയുടെ സഹായത്തോടെ ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ടിപ്പു സുൽത്താനെ വധിച്ചതോടെ തിരുവിതാംകൂറിന്റെ ശത്രു ഭയം നീങ്ങി. വേലുത്തമ്പി ദിവാനായി എത്തിയതോടെ തിരുവിതാംകൂറിന്റെ സൈന്യത്തിൽ നിന്നും ചേകവന്മാരെ മുഴുവൻ പിരിച്ചുവിട്ടു. പകരം നായന്മാരെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നു. അങ്ങനെ വേലുത്തമ്പി ദളവ തിരുവിതാംകൂറിന്റെ സൈന്യത്തെ നായർ സൈന്യമാക്കി മാറ്റി. പിന്നെ സർക്കാർ ചിലവുകൾ വെട്ടി കുറയ്ക്കാനായി ഒരു പദ്ധതി വേലുത്തമ്പി നടപ്പാക്കി. ഇതിന്റെ ഭാഗമായി നായർ സൈന്യത്തിന്റെ ശമ്പളം വെട്ടി കുറച്ചു. അതിൽ നായർ പടയാളികൾ തമ്പിക്ക് നേരെ തിരിഞ്ഞു. അവർ വേലുതമ്പിക്കെതിരെ ലഹള തുടങ്ങി. അവർ രാജ കൊട്ടാരം ആക്രമിച്ചു. അങ്ങനെ ഗതി മുട്ടിയ അവസ്ഥയിൽ വേലുത്തമ്പി ലഹളക്കാർക്കെതിരെ കഠിന ശിക്ഷ നൽകണ മെന്നാവശ്യവുമായി 'റസിഡന്റ് മെക്കാളെ പ്രഭുവിനെ' ശരണം പ്രാപിച്ചു. മെക്കാളെയാകട്ടെ ആ സമയം നന്നായി ഉപയോഗിച്ച് - കമ്പനി സൈന്യത്തെ അയച്ചു ലഹള അടിച്ചമർത്തി. ഇതോടെ മെക്കാളെ വേലുത്തമ്പിക്ക് മേലുള്ള പിടി മുറുക്കി. തിരുവിതാംകൂറിനെ കമ്പനിക്കു അടിമയക്കുംവിധം റസിഡന്റ് മെക്കാളെ മോന്നോട്ടുവെച്ച ഉടമ്പടി ബാലരാമവർമ്മ മഹാരാജാവിനെ കൊണ്ട് വേലുത്തമ്പി നിർബന്ധ പൂർവ്വം ഒപ്പ് വപ്പിച്ചു. ഉടമ്പടിയിലെ വ്യവസ്ഥ പ്രകാരം തിരുവിതാംകൂറിൽ ഏതു നിയമം കൊണ്ടുവരാനും-തിരുവിതാംകൂറിനെ കമ്പനിക്കു എപ്പോൾ വേണ മെങ്കിലും ഏറ്റെടുക്കാ വുന്നതുമായ അവസ്ഥ കൈവന്നു. കൂടാതെ തിരുവിതാംകൂറിന്റെ രക്ഷക്കായുള്ള കമ്പനി പട്ടാളത്തിന് ചിലവിനായി പ്രതി വർഷം 4 ലക്ഷം ഏന്നുള്ളത് 8 ലക്ഷമായി കൂട്ടി. കൂടാതെ വേലുത്തമ്പി യുടെഏല്ലാ തീരുമാനങ്ങളും റസിഡന്റ് മെക്കാളെ റദ്ദു ചെയ്യാൻ തുടങ്ങി. ഒടുവിൽ സിഡന്റ് മെക്കാളയെ ചതിവിൽ വധിക്കാൻ വേലുത്തമ്പി പദ്ധതി തയാറാക്കി. അതിനായി മെക്കാളയോട് പകയുളള പാലിയത്തഛനെ കൂട്ട് പിടിച്ചു. രണ്ടു പേരും സൈന്യവുമായി റസിഡന്റ് മെക്കാളെ താമസിക്കുന്ന ബോൾഗാട്ടി പാലസിൽ രാത്രി കടന്നു കയറി. എന്നാൽ അവർക്ക് റസിഡന്റ് മെക്കാളെയെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അവർ കമ്പനിക്കു നേരെ തിരുവിതാംകൂറിന്റെ അറിവോ സമ്മതമോ കൂടാതെ യുദ്ധം തുടങ്ങി. തുടർന്ന് വേലുതമ്പിയെ ദിവാൻ സ്ഥാനത്തുനിന്ന് മഹാരാജാവ് പുറത്താക്കി പുതിയ ദിവാനെ നിയമിച്ചു. വേലുത്തമ്പിയെ പിടിച്ചു കൊടുക്കുന്നവർക്ക്‌ അൻപതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചു. യുദ്ധത്തിൽ വേലു തമ്പിയുടെ ആൾകാർ പരാജയ പെട്ടു. തമ്പിയും അനുജനും രക്ഷാസ്ഥാനം തേടി ഓടി. 

തിരുവിതാംകൂർ സൈന്യത്തിൽനിന്നും വേലുത്തമ്പി പിരിച്ചു വിട്ടിരുന്ന 'ചേകവപടയെ' ബ്രിറ്റീഷ് ഈസ്റ്റിന്ത്യ കമ്പനി അപ്പാടെ അവരുടെ സൈന്യ ത്തിലേക്ക് ചേർത്തിരുന്നു. ഈ ചേകവ പടയെയാണ് കമ്പനി വേലുത്തമ്പിയെ പിടിക്കാൻ നിയോഗിച്ചത്. അവർ തമ്പിയെ പിൻതുടർന്ന് 'മണ്ണടി ക്ഷേ ത്രത്തിൽ' എത്തി. ക്ഷേത്ര പൂജാരിയുടെ വീട്ടിൽ അനുജൻ പദ്മനാഭൻ തമ്പിയോടൊപ്പം ഒളിച്ചിരുന്ന വേലുത്തമ്പി 'ചേകവ പട' വീട് വളഞ്ഞതറിഞ്ഞു ആത്മഹത്യ ചെയ്തു. അത് 1809 - മാർച്ച്‌ - 29 - നായിരുന്നു . തമ്പിയുടെ അനുജൻ പദ്മനാഭൻ തമ്പി 'ചേകവ പടക്ക്' കീഴടങ്ങി. 1809 ഏപ്രിൽ 9 - നു കൊല്ലം ഹസൂർ കച്ചേരി വളപ്പിലെ മരത്തിൽ പദ്മനാഭൻ തമ്പിയെ പരസ്യമായി തൂക്കി കൊന്നു. ഇതിൽ നിന്നും ഈഴവന്മർ തിരുവിതാംകൂർ ഭരണത്തിൽ നിന്നും എന്ന് മുതൽക്കാണ്‌ - ഏങ്ങിനെയാണ്‌ പുറത്തായതെന്നും - ആരാണ് പുറത്താക്കിയതെന്നും മനസിലാക്കാം.

എന്നാൽ 1888 - മുതൽ ഈഴവരുടെ ഉയർത്തെഴുനേൽപ്പിന്റെ കാലമാണ്. ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്തു നടത്തിയ ശിവ പ്രതിഷ്ട മഹാ ദീപസ്തംഭമായി. സംഘടിത ബലം കൊണ്ട് സ്ഥാപിക്കപ്പെട്ടതാണ് അയിത്തം. അത് സംഘടിത ബലം കൊണ്ട്തന്നെ മാറും എന്ന ഗുരു വചനം ഉൾക്കൊണ്ട്‌ 1903 - ൽ സ്ഥാപിതമായ എസ് എൻ ഡി പി യോഗത്തിൽ അണിനിരന്ന ഈഴവർ അവർക്ക് കൈവിട്ടുപോയതെല്ലാം ഒന്നൊന്നായി പിടിച്ചു വാങ്ങാൻ തുടങ്ങി.

ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ജന സമൂഹം ഇവരാണ്. " സംഘടിച്ചു ശക്തരകുക - വിദ്യ കൊണ്ട് പ്രബുദ്ധരാകുക " - എന്ന ഗുരുദേവ വചനം സിരസ്സാ വഹിച്ച് നമുക്ക് ഒറ്റകെട്ടായി മുന്നോട്ടു നീങ്ങാം. "ഗുരു ചരണം ശരണം". 

[" ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ " - വർക്കല നളന്ദ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. വില - 70 രൂപ. തിരുവനന്തപുരം ഗുരു ബുക്സിൽ പുസ്തകം ലഭിക്കും. ഗുരു ബുക്സ് ശിവബാബുവിന്റെ ഫോണ്‍ - 9633438005.]